സമസ്താപരാധവും പൊറുക്കണം വിഭോ! ഗവർണറുടെ കാലിൽ വീണ് പിണറായി ; ആരിഫ് മുഹമ്മദ് ഖാന് പിണറായിയെ നന്നായറിയാം; ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിന് ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ ?

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലിൽ പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദൂതനെ അയച്ചു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ അനുവദിക്കണമെന്ന ഏക ആവശ്യമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ദൂതൻ എത്തിയയുടൻ തന്നെ മന്ത്രി കാര്യത്തിൽ ഗവർണർ നിയമോപദേശം തേടി. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട് ആരാഞ്ഞത്. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയാവും നിയമോപദേശം നൽകുക. ഏതായാലും പിണറായി പ്രതീക്ഷിക്കുന്നതു പോലെ ബുധനാഴ്ച സജി ചെറിയാന് മന്ത്രിയാകാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിന് ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. അപ്പോഴാണ് ഗവർണർ ഉടക്കിട്ടത്
ഗവർണറുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു എന്നാണ് ലഭിക്കുന്ന സൂചനകൾ. തനിക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ വരുമ്പോൾ പഴയതെല്ലാം മറന്ന് മുഖ്യമന്ത്രി ഗവർണറെ ഫോണിൽ വിളിക്കാറുണ്ട്. പിണറായി പഠിച്ച സ്കൂളിൽ പഠിക്കാത്തതു കൊണ്ട് ഗവർണർ മര്യാദയോടെയാണ് മുഖ്യമന്ത്രിയോട് സംസാരിക്കാറുള്ളത്. എന്നാൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന മുഖ്യമന്ത്രി ആവശ്യം കഴിയുമ്പോൾ ഗവർണറെ തള്ളി പറയും. ഇക്കാര്യം ശരിക്ക് അറിയാവുന്നത് കൊണ്ട് ഗവർണർ സൂക്ഷിച്ചാണ് നീങ്ങുന്നത്.
സത്യപ്രതിജ്ഞ ചെയുന്നതിൽ നിയമതടസമുണ്ടോ എന്ന് സർക്കാർ അന്വേഷണം നടത്തിയിരുന്നു. തടസമില്ലെന്ന അഭിപ്രായമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. .എത്രയും വേഗം സജിയെ മന്ത്രിയാക്കാനാണ് പിണറായി ശ്രമിക്കുന്നത്. നിയമപരമായ തടസ്സങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് സജിയെ മന്ത്രിയക്കാൻ മാത്രമാണ് പിണറായി ആഗ്രഹിക്കുന്നത്. കാരണം നിയമന കാര്യത്തിൽ തർക്കങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് പിണറായിക്കറിയാം. കോൺഗ്രസ് കോടതിയെ സമീപിക്കാനുള്ള സാധ്യത തെളിഞ്ഞു വരികയാണ്.
സജി ചെറിയാൻ രാജിവച്ചപ്പോൾ പുതിയ മന്ത്രിയെ നിയമിക്കാതെ വകുപ്പുകൾ മറ്റു മന്ത്രിമാർക്കു വിഭജിച്ചു നൽകിയപ്പോൾ തന്നെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഉറപ്പായിരുന്നു. രാജിവച്ച് അഞ്ചു മാസത്തിനുശേഷം സജി ചെറിയാൻ തിരിച്ചു വരുമ്പോൾ, പാർട്ടിയിൽ സജി ചെറിയാനുള്ള കരുത്തും പാർട്ടിക്ക് സജി ചെറിയാനോടുള്ള വിശ്വാസവുമാണ് ഉറപ്പിക്കപ്പെടുന്നത്. പിണറായി വിചാരിച്ചതുകൊണ്ടാണ് സജിക്ക് മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സാധ്യമാകുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആലപ്പുഴ ജില്ലയിൽനിന്ന് സിപിഎമ്മിനു രണ്ടു മന്ത്രിമാരാണുണ്ടായിരുന്നത്–ടി.എം.തോമസ് ഐസക്കും, ജി.സുധാകരനും. രണ്ടാം പിണറായി സർക്കാരിൽ ഇരുവരും ഒഴിവാക്കപ്പെട്ടതോടെ ജില്ലയിലെ മന്ത്രിമാരുടെ എണ്ണം ഒന്നായി. സജി ചെറിയാൻ രാജിവച്ചതോടെ പാർട്ടിക്കു വലിയ സ്വാധീനമുള്ള ജില്ലയിൽ സിപിഎമ്മിനു മന്ത്രിമാർ ഇല്ലാതായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ 9 എണ്ണത്തിലും എൽഡിഎഫ് വിജയിച്ച ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 9 സീറ്റുകൾ നിലനിർത്താനായി. അരൂരിലെ ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റ് തിരികെ പിടിച്ചു. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 32,093 വോട്ടിനാണ് ചെങ്ങന്നൂർ മണ്ഡലത്തിൽനിന്ന് സജി ചെറിയാൻ വിജയിച്ച് മന്ത്രിപദത്തിലേക്കെത്തിയത്. എന്നിട്ടും സജിയെ ഉപേക്ഷിക്കേണ്ടി വന്നതിൽ മാനസികമായി തളർന്ന സ്ഥിതിയിലായിരുന്നു പിണറായി. രാജി വച്ചപ്പോൾ തന്നെ സജിയെ തിരികെയെത്തിക്കാൻ പിണറായി കരുക്കൾ നീക്കിയിരുന്നു.
ആലപ്പുഴയിലെ സി പി എമ്മിൽ ഒന്നാം നമ്പറുകാരനാണ് സജി. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നുണ്ടായ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ സീറ്റ് നിലനിർത്തിയാണ് ജില്ലാ നേതാവിൽനിന്നും സംസ്ഥാന നേതൃനിരയിലേക്ക് സജി ചെറിയാൻ ഉയർന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പ്രായപരിധി മാനദണ്ഡത്തെത്തുടർന്ന് പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞ ജി.സുധാകരൻ സജീവമല്ല. ടി.എം.തോമസ് ഐസക്ക് തലസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സ്ഥലത്ത് അങ്ങനെ ചെയ്തും ജനകീയനാകേണ്ട അവസരങ്ങളിൽ അതിനൊത്ത് ഉയർന്നും പ്രവർത്തിക്കുന്ന സജി ചെറിയാന്റെ പ്രവർത്തന രീതി ജില്ലയിലെ പാർട്ടിയെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നു നേതൃത്വം വിലയിരുത്തു.
സജിയുടെ മെയ് വഴക്കം പ്രസിദ്ധമാണ്. ആരെയും വെറുപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകാൻ സജിക്കറിയാം. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും തുല്യ പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴ ജില്ല. പിണറായിയുമായി ഉടക്കി നിൽക്കുന്ന ജി.സുകുമാരൻ നായരുമായി വരെ അടുത്ത ബന്ധമാണ് സജി ചെറിയാൻ പുലർത്തുന്നത്. വിവിധ ജാതി മതസ്ഥരെ വഴക്കില്ലാതെ നയിക്കാൻ കഴിയും എന്നതാണ് സജിയുടെ ഏറ്റവും വലിയ നേട്ടം.
മത്സ്യബന്ധനം, യുവജനകാര്യം, സാംസ്കാരികം വകുപ്പുകളാണ് സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്. മന്ത്രിമാരിൽ പലരുടേയും വകുപ്പുകളെക്കുറിച്ച് ആക്ഷേപം ഉയർന്നപ്പോഴും സജി ചെറിയാന്റെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആ വിശ്വാസമാണ് വീണ്ടും മന്ത്രിപദത്തിലേക്കു വഴി തുറന്നത്. സജി ചെറിയാന്റെ വെട്ടിത്തുറന്നുള്ള പ്രതികരണങ്ങളാണ് പ്രശ്നമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടാം വരവിൽ അതിനനുസരിച്ചുള്ള ശൈലീമാറ്റം പാർട്ടി പ്രതീക്ഷിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ ജൂലൈ 3ന് സിപിഎമ്മിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോള്‍ ഭരണഘടനയെ വിമർശിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്.
സജിയുടെ നാക്കിൽ ക്ലിപ്പിട്ടുകൊണ്ടാണ് രണ്ടാം വരവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ കണ്ട സജിയെയല്ല നാളെ മുതൽ കാണാൻ പോകുന്നതെന്ന് സി പി എമ്മുകാർ തന്നെ പറയുന്നുണ്ട്.
സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് പൊലീസ് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സജി ചെറിയാനെ എംഎൽഎ പദവിയിൽനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളി. കേസിൽ തിരുവല്ല കോടതിയുടെ വിധി വന്നിട്ടില്ല. ഹൈക്കോടതി അനുകൂല തീരുമാനമെടുത്തതിനാൽ തിരുവല്ല കോടതിയുടെ ഭാഗത്തുനിന്നും എതിരായ വിധി ഉണ്ടാകില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. അനുകൂല നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ്. മന്ത്രിസഭ ശുപാർശ ചെയ്തതിനാൽ സത്യപ്രതിജ്ഞയ്ക്ക് ഗവർണർക്ക് അനുമതി നൽകാതിരിക്കാനാകില്ല. കേസുള്ളതിലെ എതിർപ്പ് അറിയിക്കാമെന്നു മാത്രം. എന്നാൽ തിരുവല്ല കോടതി തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് സർക്കാരിന് അറിയില്ല.
സി പി എമ്മിൻ്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയായിട്ടാണ് സജി വിവാദത്തെ രാഷ്ട്രീയ കേരളം കണ്ടത്. സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ കൊടികുത്തി നിന്ന കാലത്താണ് സജിയുടെ പ്രസംഗം വിവാദമായത്. സജി രാജിവച്ചതോടെ സ്വപ്നയുടെ വിവാദങ്ങളും ഇല്ലാതായി.
ഭരണഘടനക്കെതിരെ പ്രസംഗിച്ചാൽ തൻ്റെ മന്ത്രി സ്ഥാനം തെറിക്കുമെന്ന് അറിയാത്തയാളല്ല സജി ചെറിയാൻ. നിയമപരമായി നല്ല പണ്ഢിത്യമുള്ളയാളാണ് സജി ചെറിയാൻ. ഇങ്ങനെയൊരു പ്രസംഗം നടത്തിയപ്പോൾ തന്നെ അതിൻ്റെ അപകടം അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ അറിയിച്ചതാണ്. എന്നാൽ അതൊന്നും സാരമില്ലെന്ന മട്ടിലായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. അത് സ്വപ്ന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ളതായിരുന്നു.
മന്ത്രി സ്ഥാനം തെറിച്ചാലും സജിയെ താൻ സംരക്ഷിക്കുമെന്ന് പിണറായി ഉറപ്പുനൽകിയിരുന്നു. മാധ്യമങ്ങൾ സർക്കാരിനെതിരെ കൂട്ടത്തോടെ നിലപാടെടുക്കുമ്പോൾ വിഷയത്തെ വഴിതിരിച്ചുവിടുക എന്നത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിയുടെ പി.ആർ.ടീം തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ചുമതല മാത്രമാണ് അദ്ദേഹത്തിൻെറ പി.ആർ.ടീമിനുള്ളത്. മുഖ്യമന്ത്രിയുടെ ഇമേജ് വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുകയാണ് പി.ആർ.ടീം.
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ തനിക്ക് സംഭവിക്കാൻ സാധ്യതയുള്ള എല്ലാ പരിണിതഫലങ്ങളെയും കുറിച്ച് മന്ത്രിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഇതിനപ്പുറം പിണറായിയെ സഹായിക്കാനുള്ള മനോഭാവം മാത്രമാണ് സജി ചെറിയാനുണ്ടായിരുന്നത്. സജി ചെറിയാനെ ചാവേറാക്കാൻ പിണറായി തന്നെയാണ് തീരുമാനിച്ചത്. പിണറായിക്ക് വേണ്ടി സജി ചാവേറാവാൻ തയ്യാറായി എന്നു പറയുന്നതാണ് കൂടുതൽ ശരി. എന്നാൽ തന്നെ ഈ നിലയിൽ എത്തിച്ചത് പിണറായിയാണെന്ന് സജി ചെറിയാനറിയാം.
ആലപ്പുഴ ജില്ലയിലെ സി പി എമ്മിൽ ആധിപത്യം ഉറപ്പിക്കാന്‍ ചിത്തരഞ്ജന്‍, സജി ചെറിയാന്‍ പക്ഷങ്ങള്‍ ശ്രമിച്ചപ്പോൾ പിണറായി സജി ചെറിയാനൊപ്പമാണ് നിലകൊണ്ടത്. ജെ.ചിത്തരഞ്ജനെതിരെ സി പി എം നടപടിക്ക് വരെ തയ്യാറായി . സജി ചെറിയാന് അനുകൂലമായി ഔദ്യോഗിക പക്ഷം അണിനിരന്നു.
ജില്ലയിലെ പ്രമുഖരായ ജി.സുധാകരനും ഐസക്കും ഏതാണ്ട് രാഷ്ട്രീയം വിട്ട അവസ്ഥയിലാണ്. ചില പ്രാദേശിക പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുന്നുണ്ടെങ്കിലും കാര്യമായ യാതൊരു രാഷ്ട്രീയ ഇടപെടലും ഇരുവരും നടത്തുന്നില്ല. ഐസക്കാകട്ടെ പുസ്തകം വായിക്കുകയും എഴുതുകയും ചെയ്യുന്ന തിരക്കിലാണ്. ഇവരുടെ സ്ഥാനമാണ് ജില്ലയിൽ സജി ചെറിയാനും ചിത്തരഞ്ജനും ഏറ്റെടുത്തത്.
സജിയുടെയും ചിത്തരഞ്ജൻെറയും പക്ഷങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ചേരിതിരിഞ്ഞു. അങ്ങനെ ആലപ്പുഴ നോര്‍ത്ത് ഏര്യാ സമ്മേളനം വാക്കേറ്റത്താല്‍ തടസ്സപ്പെട്ടു. ചില നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് മറുവിഭാഗം ചോദ്യം ചെയ്തു. ഇതാണ് വലിയ വാക്കേറ്റത്തിലേയ്ക്ക് നയിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം സമ്മേളനം പുനരാരംഭിച്ചെങ്കിലും വാക്കേറ്റം തുടര്‍ന്നു. മന്ത്രി സജി ചെറിയാന്‍ അനുകൂലികളും പി.പി ചിത്തരഞ്ജന്‍ എംഎല്‍എ പക്ഷവും ജില്ലയില്‍ ആധിപത്യം നേടാനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ കാര്യങ്ങൾ സ ജിക്ക് അനുകൂലമാണ്.
ഒരു കാലത്ത് ജി സുധാകരനും തോമസ് ഐസക്കും ഇരു പക്ഷങ്ങളില്‍ നിന്ന് നയിച്ചിരുന്ന ആലപ്പുഴയിലെ പാര്‍ട്ടി പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ ലോക്കല്‍, ബ്രാഞ്ച് സമ്മേളന കാലഘട്ടത്തില്‍ വീട്ടില്‍ കയറി ആക്രമണം വരെ നടന്നു. അപ്പോഴൊക്കെ സജിയെ രക്ഷിക്കാനാണ് പിണറായി ശ്രമിച്ചത്. അതിനുള്ള പ്രത്യുപകാരമാണ് സജി ചെയ്തത്.ഗവർണർ കൂടി കനിഞ്ഞാൽ പിണറായിക്ക് സജിയെ രക്ഷിക്കാം.
https://www.facebook.com/Malayalivartha






















