ചെറിയാനെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല! വാളെടുത്ത് ഗവർണർ... എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം

മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവർണര്‍ അന്തിമ തീരുമാനം നാളെ എടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമോപദേശം തേടുക എന്നത് സ്വാഭാവിക നടപടിയാണ്.
സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സജി ചെറിയാന്‍ രാജിവെച്ചത് ഭരണഘടനാ ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനുമാണ്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണ്ടതാണ്. എന്നാല്‍ ഇത് അത്തരം ഒരു സാധാരണ സാഹചര്യമല്ല.
അദ്ദേഹം പറഞ്ഞത് എന്ത് തന്നെയും ആവട്ടെ, അതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. അതില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടത്. രാജിവെച്ച സാഹചര്യത്തില്‍ എന്ത് മാറ്റമാണുണ്ടായത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാവും തുടര്‍ നടപടികളെന്നും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാം. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്.
അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഭരണഘടനയെ വിമർശിച്ചു നടത്തിയ വിവാദ പ്രസംഗത്തെ തുടർന്നുണ്ടായ കേസിൽ അന്തിമ തീർപ്പ് ഉണ്ടാകാത്തതിനാൽ സജി ചെറിയാനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ രാജ്ഭവന് ഇനിയും വ്യക്തത കൈവന്നിട്ടില്ല.
https://www.facebook.com/Malayalivartha























