കോഴിക്കോട് ഇനി അഞ്ച് നാള്‍ കൗമാര കലയുടെ രാപ്പകലുകളില്‍ ലയിക്കും... 24 വേദികളിലായി പതിനയ്യായിരം താരങ്ങള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലാമാമാങ്കം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, കൊവിഡ് തീര്‍ത്ത രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന കലോത്സവത്തിന് കര്‍ശന സുരക്ഷ, എല്ലാ വേദികളിലും ആരോഗ്യ വകുപ്പിന്റെ സേവനം

ഇനി അഞ്ച് നാള്‍ കൗമാര കലയുടെ രാപ്പകലുകളില്‍ ലയിക്കും. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു പതാക ഉയര്‍ത്തും.
24 വേദികളിലായി പതിനയ്യായിരം താരങ്ങള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലാമാമാങ്കം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ആശശരത്ത് മുഖ്യാതിഥിയാകും. സ്വര്‍ണക്കപ്പ് ഇന്നലെ വൈകിട്ട് കോഴിക്കോടെത്തിച്ചു.
കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഇന്നലെ തുടങ്ങി. കലോത്സവത്തുടക്കം മുതല്‍ നിറഞ്ഞു കവിയുന്ന വേദികളാണ് കോഴിക്കോടിന്റെ മുന്‍ അനുഭവം. തിരുവാതിരയും സംഘനൃത്തവും നാടകവും ഒപ്പനയും കോല്‍ക്കളിയുമെല്ലാം ആവേശത്തോടെ ആസ്വദിക്കും.
കൊവിഡ് തീര്‍ത്ത രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന കലോത്സവത്തിന് കര്‍ശന സുരക്ഷയാണുള്ളത്. എല്ലാ വേദികളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യം. പ്രത്യേക പൊലീസ് സേന. നടത്തിപ്പിന് 21 കമ്മിറ്റികള്‍.
മത്സരാത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിവൈവിദ്ധ്യവും നുണയാം. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്.
ഇരുപതിനായിരം പേരെയാണ് ദിവസവും പ്രതീക്ഷിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് യാത്ര സുഖകരമാക്കാനായി 30 കലോത്സവ വണ്ടികളും സജ്ജം. താമസ സൗകര്യത്തിന് 20 സെന്ററുകളുമുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശം പൂര്‍ണമായും പാലിച്ചാണ് കലോത്സവം.
അതേസമയം മികവു തെളിയിക്കുന്ന കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്കു നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്തവര്‍ഷം മുതലെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഇത്തവണ കോവിഡിനു മുന്‍പുള്ള മാതൃകയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാനാണു തീരുമാനം.
"
https://www.facebook.com/Malayalivartha























