കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ച് യുവതി മരിച്ച സംഭവം; കേസെടുത്ത് കോട്ടയം ഗാന്ധിനഗർ പൊലീസ്; നവംബറിൽ ഏഴു ദിവസം ഹോട്ടൽ അടച്ചിട്ടിട്ടും പാഠം പഠിക്കാതെ മാനേജ്‌മെന്റ്; ഭക്ഷ്യവിഷബാധയേറ്റത് സ്വിഗിയിൽ നിന്നും ഓൺലൈനായി ഭക്ഷണം വാങ്ങിയവർക്ക്...

കോട്ടയം സംക്രാന്തി മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചത് ഹോട്ടലിന്റെ ഭാഗത്തു മാത്രം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച തിരുവാർപ്പ് സ്വദേശിനിയും തിരുവനന്തപുരം പ്‌ളാമുട്ടക്കട തോട്ടത്ത് വിളാകത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് രശ്മി രാജ് (33) ആണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്. സംഭവത്തിൽ ഹോട്ടലിനെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
കഴിഞ്ഞ നവംബർ 15 നാണ് കുമാരനല്ലൂർ സ്വദേശിയ്ക്ക് ഹോട്ടലിൽ നിന്നും ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടർന്നു ഹോട്ടലിനെതിരെ പരാതി ഉയർന്നതോടെ നഗരസഭ ആരോഗ്യ വിഭാഗവും, ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടാൻ നിർദേശം നൽകി. തുടർന്നു, ഹോട്ടലിന്റെ കിച്ചൺ പ്രവർത്തിച്ചിരുന്ന ഗാന്ധിനഗർ റോഡിലെ വീട്ടിൽ പരിശോധന നടത്തി ഇവിടെ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുകയും ചെയ്തു. ഇതിനു ശേഷം ഹോട്ടൽ അടച്ചു പൂട്ടി ഏഴാം ദിവസം മാത്രമാണ് ഹോട്ടൽ തുറക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനം എടുത്തത്.
ഇതിനു പിന്നാലെയാണ് ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്. എന്നാൽ, ഇതിനു ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിനു പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. വീഴ്ചകൾ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടായി യുവതി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ ഭാഗത്തു നിന്നാണ് ഗുരുതരമായ വീഴ്ചയുണ്ടായത്.
ഹോട്ടലിൽ നിന്നും ഓൺലൈനായി ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് ഇത്തവണയും കഴിഞ്ഞ തവണയും ഭക്ഷ്യവിഷബാധയേറ്റത്. മയണൈസിൽ നിന്ന് തന്നെയാണ് ഹോട്ടലിൽ ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം ഉയരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























