ഇ.പി.ജയരാജന്റെ കിടിലന്‍ എന്‍ട്രി : യുദ്ധത്തിനും തയ്യാര്‍ മൂവര്‍ സഖ്യത്തില്‍ കോടിയേരിക്ക് പകരം ആര് ?

ഇ.പി.ജയരാജന്‍ എല്‍ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളെല്ലാം തള്ളികൊണ്ട് അദ്ദേഹം എ.കെ.ജി സെന്ററിലേയ്ക്ക തിരികെയെത്തി. കഴിഞ്ഞ നവംബറിന് ശേഷം കൂടാതിരുന്ന എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ത്തു കൊണ്ടാണ് അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന്റ സൂചനകള്‍ നല്കിയിരിക്കുന്നത്. പിണറായി വിജയന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ അംഗീകരിച്ചു കൊണ്ടാണ് ഇപിയുടെ മടക്കമെന്നറിയുന്നു. കോടിയേരി, പിണറായി, ഇപി കൂട്ടുകെട്ടില്‍ കോടിയേരിക്ക് പകരം ആര് എന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും തഴയപ്പെട്ടു, പോളിറ്റ് ബ്യൂറേയില്‍ ഉള്‍പ്പെടുത്താനുള്ള അവസരം ഇല്ലാതാക്കി. കഴിഞ്ഞ സംസ്ഥാന സമിതിയില്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേഹം റിസോര്‍ട്ടിനെതിരെ പാര്‍ട്ടിയില്‍ നിന്നും എതിര്‍ ശബ്ദമുണ്ടായി. എല്ലാ നഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത് പിന്‍മാറിയ ഇ.പി പൂര്‍വ്വാധികം ശക്തിയായി തിരികെ എത്തുന്നത് പിണറായി വിജയന്റെ പൂര്‍ണ്ണ ഉറപ്പിന്‍മേലാണ്. വരും ദിവസങ്ങളില്‍ മന്ത്രിസഭയില്‍ പോലും വലിയ മാറ്റങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പിണറായിക്ക് ശേഷം സിപിഎമ്മിനെ നയിക്കേണ്ടത് താനാണെന്ന് ഇപി ജയരാജനും പാര്‍ട്ടിയിലെ ഒരു വിഭാഗവും കരുതിയിരുന്നു. എന്നാല്‍ എം വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ അത് മങ്ങി. പാര്‍ട്ടി സെക്രട്ടറിയായ ഗോവിന്ദന്‍ രാജിവയ്ക്കുമെന്നും തനിക്ക് തളിപ്പറമ്പില്‍ മത്സരിച്ച് എംഎല്‍എയാകാമെന്നും ഇപി കരുതി. അതും നടന്നില്ല. ഇതോടെ പാര്‍ട്ടിയുമായി ഇപി അകന്നു. ഇതിന് മറുപടിയായി പി ജയരാജനെ കൊണ്ട് പഴയ റിസോര്‍ട്ട് വിവാദം കുത്തിപ്പൊക്കി. ഇതോടെ ഇപി ശാന്തനായി. അങ്ങനെ ഇടതു നേതൃത്വത്തില്‍ സജീവമാകുകയാണ് ഇപി. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം എല്‍ഡിഎഫ് നേതൃയോഗം ഇപി വിളിക്കുകയാണ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ യോഗം വിളിക്കുകയും ചെയ്തു. ചികിത്സയുടെ പേരില്‍ ജയരാജന്‍ അവധി നീട്ടിക്കൊണ്ടു പോയതുമൂലം മുന്നണിയോഗവും ചേരാതിരിക്കുകയായിരുന്നു.
ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കും. നവംബര്‍ 11ന് ആണ് ഇടതുമുന്നണിയുടെ പൂര്‍ണയോഗം ഒടുവില്‍ ചേര്‍ന്നത്. സര്‍ക്കാരിനായി തയാറാക്കിയ വികസനരേഖ പരിഗണിച്ച യോഗം അക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയുടെയും അഭിപ്രായം തേടി. രേഖയുടെ തുടര്‍ചര്‍ച്ച ഇന്നുണ്ടായേക്കും. പൊതു രാഷ്ട്രീയസാഹചര്യവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളും ചര്‍ച്ച ചെയ്യും. ഇതിലെല്ലാം ഇപിയുടെ സജീവ പങ്കെടുക്കലുണ്ടാകും. നേതൃത്വവുമായുള്ള എല്ലാ പ്രശ്നവും അവസാനിപ്പിക്കുകയാണ് ഇപി. കണ്ണൂരിലും കൂടുതല്‍ സജീവമാകും. പോളിറ്റ് ബ്യൂറോയിലും കോടിയേരിക്ക് ശേഷമെത്തുമെന്ന പ്രതീക്ഷ ഇപിക്കുണ്ടായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു. അങ്ങനെ വേദനയിലേക്ക് പോകുമ്പോഴാണ് റിസോര്‍ട്ട് വിവാദം വെറുതെ ചര്‍ച്ചയാക്കിയത്.
ഒക്ടോബര്‍ ആറു മുതല്‍ ഒരു മാസം ചികിത്സാര്‍ഥം അവധിയിലായ ഇ.പി.ജയരാജന്‍ പിന്നീട് അവധി നീട്ടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായി എം വിഗോവിന്ദന്റെ ആരോഹണം പാര്‍ട്ടിയില്‍ സീനിയറായ ഇപിക്ക് രസിക്കാഞ്ഞതാണ് നിസ്സഹകരണത്തിനു കാരണമെന്ന പ്രതീതിയുണ്ടായി. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇപിക്കെതിരെ പി.ജയരാജന്‍ അഴിമതി ആക്ഷേപം ഉന്നയിക്കുയും ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു വിശദീകരണം നല്‍കാനായി രണ്ടാഴ്ച മുന്‍പ് സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയ ജയരാജന്‍ അതിനുശേഷവും നേതൃത്വത്തോട് അനിഷ്ടത്തിലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് വരുത്തി ഒരു മണിക്കൂറിലേറെ സംസാരിച്ചു. അങ്ങനെ ഇപിയെ ശാന്തനാക്കി.
സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത് എം വി ഗോവിന്ദന്റെ പിന്തുണയോടെയാണെന്ന തോന്നലിലാണ് ഇപി. വിഷയം ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷവും ഇപിയെ ന്യായീകരിക്കാന്‍ ഗോവിന്ദന്‍ തയാറായില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്നും ആര് എന്തു പറഞ്ഞാലും അതു നടക്കുമെന്ന പ്രതികരണത്തോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കുകയും ചെയ്തു.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കണ്ണൂരില്‍ നിന്നുള്ള പി.ജയരാജന്‍ ഉയര്‍ത്തിയ ആരോപണത്തിനുള്ള ഇപി നല്കിലയ മറുപടി പാര്‍ട്ടി അംഗീകരിച്ചതായാണ് വിവരം. തനിക്ക് വൈദേഹത്തില്‍ ഓഹരിയില്ലെന്നും, ഭാര്യയ്ക്കും മകനും നിയമപരമായ നിക്ഷേപം മാത്രമേയുള്ളൂവെന്നും തെളിവുകള്‍ സഹിതം ഇ.പി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.. കണ്ണൂരിലെ 'വൈദേകം' ആയുര്‍വേദ റിസോര്‍ട്ടില്‍ ഇ.പി.ജയരാജന്റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്.
. പാര്‍ട്ടിയുടെ കണ്ണൂര്‍ ശക്തി കേന്ദ്രങ്ങളില്‍ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞത് നേതൃത്വത്തെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. പി.ജയരാജനെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും തഴഞ്ഞ് ഒതുക്കിയിരിക്കുകയാണെന്ന വാദത്തിന് കൂടുതല്‍ ശക്തി പകരുന്നതായിരുന്നു റിസോര്‍ട്ട് ആരോപണം. പി.ജെയുടെ വക്താക്കളെ മുഴുവന്‍ അടിച്ചൊതുക്കണെമെങ്കില്‍ ഇപി കണ്ണൂരില്‍ പഴതുപോലെ ശക്തി പ്രാപിക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ പിണറായി വിജയന്‍ നല്കിയിരിക്കുന്നത്. അതു കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തോടൊപ്പം കണ്ണൂരിലും കൂടുതല്‍ സജീവമാകാനാണ് ഇപി യുടെ പരിപാടി.
എന്നാല്‍ ഇപിയെ അനുനയിപ്പിക്കാനായി വീണ്ടും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നാണറിവ്. റിസോര്‍ട്ട് വിവാദത്തില്‍ ഇപി പിന്നാക്കം പോയാല്‍ അത് പാര്‍ട്ടിയെ വല്ലാതെ ഉലയ്ക്കുമെന്ന കാഴ്ചപ്പാടും ഇപിയുടെ തിരിച്ചു വരവിന് കാരണമായി. എന്തായാലും സിപിഎം കണ്ണൂര്‍ ലോബിയില്‍ കൂടുതല്‍ വെട്ടി നിരത്തലുകളും നടപടികളും പ്രതീക്ഷിക്കാവുന്ന മുന്നേറ്റങ്ങളാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha























