ഇന്ന് മകരവിളക്ക്;സന്നിധാനം ഭക്തിസാന്ദ്രം; ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം; വിവിധ സർക്കാർ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിൽ;തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് ആറരക്ക്

മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു.പൊലീസും ആരോഗ്യ വകുപ്പും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശബരിമലയില്‍ കനത്ത ജാഗ്രതയിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞേതോടെ ലക്ഷങ്ങൾ മലകയറി എത്തുകയാണ്.
സന്നിധാനത്തെ പ്രസാദ ശുദ്ധിക്രിയകൾ പൂർത്തിയായി. തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ ബിംബ ശുദ്ധിക്രിയകൾ പൂർത്തിയായി. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടർ അറിയിച്ചു. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് 5 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
നെയ്യഭിഷേകം വെള്ളിയാഴ്‌ച (ജനുവരി 13) രാവിലെ 11 മണിക്ക് അവസാനിച്ചു. തുടർന്ന്, മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ നടന്നു. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവുമുണ്ടായി. മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്രാസംഘത്തെ, ഇന്ന് (ജനുവരി 14) വൈകിട്ട് 5.30ന് ശരംകുത്തിയിൽ സ്വീകരിക്കും.
https://www.facebook.com/Malayalivartha


























