അഞ്ചുവിന്റെയും കുട്ടികളുടെയും മരണം അന്വേഷണത്തിന് ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്; വരാനിരുന്നത് മൃതദേഹങ്ങൾക്കൊപ്പം; ഹോം ഓഫിസിന്റെ ക്ലിയറൻസ് കിട്ടാത്തതിനാൽ യാത്ര വൈകി; താമസം തൃപ്പൂണിത്തുറയിലെ ഹോട്ടലിൽ

ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവർ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം വരാനിരുന്നെങ്കിലും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ക്ലിയറൻസുകൾ ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു വിവരം. ഇവർക്കായി തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിൽ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട്. അഞ്ജു അശോകിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനാണ് ഇവർ വരുന്നത്. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തിയാവും മൊഴിയെടുക്കുക. ഇതിനു ശേഷം അഞ്ജുവിന്റെ ഭർത്താവും പ്രതിയുമായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിൽ നിന്നും ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇത് എല്ലാം ചേർത്താവും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുക.
നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 8.50ന് മാഞ്ചസറ്റർ വിമാനത്താവളത്തിൽനിന്ന് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹ പേടകകങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. മരണം നടന്നു ഒരു മാസത്തിനു ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തുന്നത് . ക്രിസ്മസ് - ന്യൂ ഇയർ അവധിദിവസങ്ങൾ ഇടയ്ക്കുവന്നതോടെയാണു നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകിയത്. തുടരന്വേഷണത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നതുവരെ ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ പൊലീസ് വിട്ടുനൽകില്ല. ആറു മണിക്കൂറോളം ദുബായിൽ ട്രാൻസിറ്റുള്ളതിനാൽ ഇന്ന് രാവിലെ 08:05നാകും മൃതദേഹപേടകങ്ങൾ വഹിച്ചുള്ള എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയിൽ എത്തുക. നെടുമ്പാശേരി വിമാനത്താവളത്തിൽ ഒട്ടും കാലതാമസം ഉണ്ടാകാതിരിക്കാൻ സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ള നേതാക്കൾ എയർപോർട്ട് അധികൃതർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും മണിക്കൂറുകൾ പൊതുദർശനത്തിനു വച്ചശേഷം ഇന്ന് തന്നെ സംസ്കരിക്കാനാണ് തീരുമാനം. അഞ്ജുവിന്റെ കുടുംബം ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ (അടുത്ത ബന്ധു) ആയി ചുമതലപ്പെടുത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ മനോജ് മാത്യു മൃതദേഹപേടകങ്ങളെ അനുഗമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























