തട്ടി കൊണ്ടുപോയി അടിച്ചും കുത്തിയും പരിക്കേൽപിച്ചു; പിന്നെ മൂന്ന് ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടു; പോലീസിൽ അറിയിച്ചപ്പോൾ തുക അഞ്ച് ലക്ഷമാക്കി ; പ്രതിയായ മകനെ പിടിക്കാൻ വന്ന പൊലീസിനു നേരെ പടക്കമെറിഞ്ഞ് മാതാവ്

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതിയുടെ മാതാവടക്കം ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയുടെ മാതാവ് ഷീജയെയും ( 44 ) മകൻ ഷമീറി( 22 ) നെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷമീറിന്റെ സഹോദരൻ ഷഫീഖ് ( 26 ) മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
കഴക്കൂട്ടം പുത്തൻതോപ്പ് അണക്കപ്പിള്ള പാലത്തിനു സമീപം ലൗലന്റിൽ നിഖിൽ നോർബർട്ട് (21) കണിയാപുരത്ത് സാധനങ്ങൾ വാങ്ങാനെത്തുമ്പോഴാണ് ഷഫീഖും ഷമീറും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6 ഓടെ ബൈക്ക് തടഞ്ഞു നിർത്തി നിഖിലിനെ ഇടയ്ക്കാക്കി മുന്നിലും പിന്നിലുമായി ഷഫീഖും ഷമീറും കയറി. നിഖിലിന്റെ വയറ്റിൽ പടക്കവും കത്തിയും വച്ച് ഭീഷണിപ്പെടുത്തിയാണ് കൊണ്ടുപോയത്.
പിന്നീടാണ് മറ്റുള്ളവർ സംഘത്തിലെത്തുന്നത്. കഴക്കൂട്ടം മേനംകുളം കാവോട്ടുമുക്ക്, തോന്നയ്ക്കൽ 16-ാം മൈൽ , പാളയം ചിറക്കുളം കോളനിയിലും എത്തിച്ചാണ് മർദിച്ചത്. തടികൊണ്ട് അടിക്കുകയും കത്തിയും മഴുവും കൊണ്ട് കുത്തിയും വരഞ്ഞും പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനിടെ നിഖിലിന്റെ പിതാവിനോട് 3 ലക്ഷം രൂപ മോചന തുക ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നോർബർട്ട് കഴക്കൂട്ടം സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ഷഫീഖിന്റെ വീട്ടിൽ പൊലീസ് എത്തിയതറിഞ്ഞതോടെയാണ് 2 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടത്. വൈകിട്ട് നിഖിലിന്റെ ഫോണിൽ നിന്നാണ് തുക ആവശ്യപ്പെട്ടത്. മൊബൈൽ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പൊലീസ് ലൊക്കേഷൻ കണ്ടെത്തി .
കഴക്കൂട്ടത്തിനു സമീപം കരിയിൽ ഏലാ ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ പൊലീസ് എത്തിയപ്പോൾ വിവരംകിട്ടിയ സംഘം യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ദേഹമാസകലം മർദനവും കുത്തുമേറ്റ നിലയിലാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. തുടർന്ന് സഹോദരങ്ങളായ പ്രധാന പ്രതികളെ തേടി അണ്ടൂർക്കോണം പായ്ച്ചിറയിലെത്തിയ പൊലീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഷമീറിനെ പിടികൂടുന്നത് കണ്ട് മാതാവ് ഷീജ പൊലീസിനു നേരെ പടക്കവും മഴുവും എറിഞ്ഞു. പടക്കങ്ങൾ പൊട്ടാത്തതിനാൽ പൊലീസുകാർ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ഷമീറിനെയും മാതാവിനെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം പൂജപ്പുര സ്റ്റേഷനിൽ നിന്നും ഒരു പൊലീസുകാരൻ വാറന്റുമായി ഷഫീഖിന്റെ വീട്ടിലെത്തി. ജുവനൈൽ ഹോമിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് വാറന്റ്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ ഷഫീഖ് പ്രതിയാണ്. ഷമീറും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അഭിലാഷ് എന്നയാൾ നിഖിലിന്റെ സഹോദരൻ നോബിളുമായി കഞ്ചാവു കച്ചവടത്തിൽ പങ്കാളിയെന്നാണ് വിവരം. നോബിൾ ഇപ്പോൾ ജയിലിലാണ്. സെൻട്രൽ ജയിലിൽ പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കവേ നിഖിൽ റോബർട്ടും എക്സൈസിന്റെ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി തന്നെ മർദിച്ച 11 അംഗസംഘത്തിൽ ഷഫീഖും, ഷമീറും, അഭിലാഷും റാംബോ രഞ്ജിത്, അഭിലാഷ് അബിൻ, ഹരി എന്നിവരെ തിരിച്ചറിഞ്ഞതായി നിഖിൽ പൊലീസിനോട് വെളിപ്പെടുത്തി.
ഞായറാഴ്ച പുലർച്ചെ ഗുണ്ടാത്തലവൻമാർ നേരിട്ട് അക്രമത്തിനിറങ്ങിയ സംഭവങ്ങൾക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ. ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാറ്റൂരിൽ ബിൽഡറെയും സുഹ്യത്തുക്കളെയും കാർ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ചത്. ഈ കേസിൽ ഓംപ്രകാശിന്റെ രണ്ടു സഹായികളെ ബെംഗളൂരുവിൽ നിന്നു കഴിഞ്ഞദിവസം പിടികൂടി. ഓംപ്രകാശ് സംസ്ഥാനം വിട്ടുവെന്നാണ് വിവരം. ഇതിനിടെയാണ് മറ്റൊരു ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സംഘവും മെഡിക്കൽ കോളജിനു സമീപം ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെയും പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha


























