കിഫ്ബി എന്ന ഉഡായിപ്പുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കെ എൻ ബാലഗോപാൽ, തോമസ് ഐസക്കിൻെറ കിഫ് ബി പൂട്ടുന്നു, ധനമന്ത്രിക്ക് മുഖ്യന്റെ കട്ടസപ്പോർട്ട്, കിഫ്ബിയിൽ നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാൻ തീരുമാനം

തോമസ് ഐസക്കിൻെറ കിഫ് ബി പൂട്ടുന്നു. കിഫ്ബി എന്ന ഹുഡായിപ്പുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ പിടിവാശിയാണ് കാരണം. ഐസക്കുമായി അകലം സൂക്ഷിക്കുന്ന ബാലഗോപാലിൻ്റെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചു. കി ഫ്ബി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായതാണ് കാരണം. കിഫ് ബി വഴിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകില്ലെന്ന വിവരം ധനമന്ത്രി തന്നെയാണ് എം എൽ എ മാരെ അറിയിച്ചത്.
കിഫ്ബിയിൽ നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാനാണ് ധനവകുപ്പ് തീരുമാനം. വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നിൽക്കാത്തത് കൊണ്ട് മാത്രം നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് പോലും പണം തികയാത്ത അവസ്ഥയുമുണ്ട് കിഫ്ബിക്ക്.അഞ്ച് വർഷത്തിനിടെ 50000 കോടിയുടെ പദ്ധതിയാണ് കിഫ്ബി കൊണ്ട് ഒന്നാം പിണറായി സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിട്ടത്.
73000 കോടിരൂപക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാർ നൽകുന്ന പദ്ധതി നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ പരിഗണിച്ചതിലേറെയും ചെറുകിട പദ്ധതികളാണ്. കിഫ്ബി വഴി പദ്ധതികൾ നിർദ്ദേശിക്കേണ്ടതില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കേണ്ട 20 പദ്ധതികൾ മുൻഗണന ക്രമം അനുസരിച്ച് സമർപ്പിക്കാനുമാണ് എംഎൽഎമാരോട് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.
നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാൻ പുതിയ വായ്പക്ക് കിഫ്ബി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിൻറെ മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തി ധനവകുപ്പിൽ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പദ്ധതികൾ പലതും മുടങ്ങുന്ന അവസ്ഥയുമുണ്ട്. കിഫ് ബി ഇതോടെ പൂട്ടേണ്ട അവസ്ഥയിലാണ്. അത് ബാലഗോപാലിൻ്റെ കൈ കൊണ്ടു തന്നെ നടക്കുമെന്നാണ് കരുതുന്നത്.
31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത്. പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടിയാണ്. റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടിയാണ്. കിഫ്ബി വഴി നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതികകാരണങ്ങളാൽ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികൾക്കാണ് ഇനിയുള്ള സാധ്യത. കിഫ്ബിയെ പതിയെ പതിയയെ ഇല്ലാതാക്കാനാണ് പരിപാടി.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് കടുപ്പിച്ചതോടെയാണ് പിണറായി ഐസക്കിനെ ചതിച്ചത്.പൊതുവേ മാന്യൻ എന്നറിയപ്പെടുന്ന ബാലഗോപാലാകട്ടെ കിഫ് ബി യുടെ പേരിൽ പഴി കേൾക്കാനും ഇ.ഡിക്ക് മുന്നിൽ അറ്റൻഷനായി നിൽക്കാനും തത്കാലം തയ്യാറല്ല. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി തുടർ സമൻസുകൾ അയക്കുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിലായിരുന്നു ഇത്. ഹൈക്കോടതി സ്റ്റേയുടെ കാലാവധി ഫെബ്രുവരിയിൽ കഴിയും. അതോടെ ഇ.ഡി. വീണ്ടും ഇറങ്ങും. അതിന് മുമ്പ് കിഫ് ബിയെ ഇല്ലാതാക്കാനാണ് പിണറായിയുടെയും ബാലഗോപാലിൻ്റെയും ശ്രമം.വിദേശ വിനിമയ നിയമനം ലംഘിച്ചതിൽ ഇ ഡി രണ്ട് വർഷമായി അന്വേഷണം നടത്തിയിട്ടും ഒന്നും കിട്ടി യില്ലെന്നാണ് സ്റ്റേ ലഭിച്ചപ്പോൾ ഐസക് പ്രതികരിച്ചത്. രണ്ട് കൊല്ലം അന്വേഷിച്ചത് കിട്ടാതായതോടെ തന്നെ സമൻസ് അയച്ച് വിളിക്കുകയായിരുന്നുവെന്ന് ഐസക് പറഞ്ഞു.
സമൻസ് വിവരം ആദ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. താൻ പോലും അറിയും മുന്നേ സമൻസ് വിവരം ഇഡി തന്നെയാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നു. പത്ത് വർഷത്തെ തന്റെയും ബന്ധുക്കളുടെയുമെല്ലാം സാമ്പത്തിക വിവരങ്ങളാണ് ഇ ഡി ആവശ്യപ്പെട്ടത്. കിഫ്ബി വന്നിട്ട് 10 വർഷമായിട്ടില്ലെന്നിരിക്കെയെന്തിനാണ് ഇത്രയും വിവരങ്ങളെന്ന ചോദ്യമുയർത്തിയ ഐസക്ക്, എന്തിനാണ് ഇ ഡി പങ്കപ്പാടുകൾ നടത്തുന്നതെന്നും ചോദിച്ചു.
അന്വേഷണ ഏജൻസികളുടെ വിരട്ടിൽ പേടിയില്ലെന്നും കിഫ്ബിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകർക്കുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യമെന്നും ഐസക്ക് ആരോപിച്ചു. എന്നാൽ പിണറായി തന്നെ കിഫ്ബിയെ തകർക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇ.ഡി വീണ്ടും നോട്ടീസ് നൽകിയപ്പോഴാണ് ഐസക് കോടതിയിലെത്തിയത്. .
കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോർട്ടിലാണ്. സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ സർക്കാരിനു താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. 'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
ആദ്യം ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് നൽകിയെങ്കിലും ഐസക്ക് ഒഴിഞ്ഞ് മാറിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്താൻ സാധിക്കില്ലെന്നാണ് തോമസ് ഐസക് അന്നു മറുപടി നൽകിയിരുന്നത്. ഇതിനെ തുടർന്നാണ് രണ്ടാമതും ഇഡി നോട്ടീസ് നൽകിയത്. ഇനിയും ഐസക് ഹാജരായില്ലെങ്കിൽ ഐസക്കിൻ്റെ കാര്യത്തിൽ തീരുമാനമാകുമെന്ന അവസ്ഥയിലാണ് ഐസക്ക് ഹൈക്കോടതിയിലെത്തിയത്.
യഥാർത്ഥത്തിൽ കിഫ്ബി എന്നത് പിണറായിയുടെ മാനസിക പുത്രനാണ്.മസാലബോണ്ടിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിയായ സിഡിപിക്യുവിന് എസ്എൻസി ലാവലിനുമായിട്ട് ബന്ധമുണ്ടെന്ന് അന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.കിഫ്ബിയിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ പണമില്ലാത്ത ദിവാസ്വപ്നങ്ങളാണ് എന്നതായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. കിഫ് ബി
വെറും ഉഡായിപ്പാണെന്നും പ്രതിപക്ഷം ആവർത്തിച്ചിരുന്നു. എന്നാൽ അന്തർദേശീയ ബോണ്ട് മാർക്കറ്റിൽ കിഫ്ബിയുടെ ആദ്യ ബോണ്ട് വിൽപ്പന കരാറായി. . 2150 കോടി രൂപ മസാലബോണ്ടു വഴി കിഫ്ബിയുടെ അക്കൗണ്ടിൽ എത്തിയതോടെ പണമില്ലാത്ത പദ്ധതികളെന്ന വാദം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വന്നു.സി.ഡി.പി.ക്യു 1965 ൽ രൂപീകൃതമായ പെൻഷൻ ഫണ്ട് മാനേജ്മെൻ്റ് കമ്പനിയാണ്. കനേഡിയൻ പ്രവിശ്യയായ ക്യുബക് നാഷണൽ അസംബ്ലി നിയമം പാസ്സാക്കി സ്ഥാപിച്ച ഒരു പൊതുസ്ഥാപനമാണ് ഇത്.
ലോകത്ത് 75 രാജ്യങ്ങളിലായി 220 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമുള്ള കമ്പനിയാണിത്. ഏതാണ്ട് 15.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം കമ്പനിക്കുണ്ട്.. ഇന്ത്യയിൽ ഈ കമ്പനിക്ക് 31,500 കോടി രൂപയ്ക്ക് തുല്യമായ 4.5 ബില്യൺ യു.എസ് ഡോളർ നിക്ഷേപമുണ്ട്. ഇന്ത്യാ സർക്കാരിൻ്റെ നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (NIIFB) ഈ കമ്പനിയുമായി വിവിധ പ്രോജക്ടുകളിൽ സഹകരിക്കുന്നുണ്ട്.. കേന്ദ്രസർക്കാരിൻ്റെ കിഫ്ബിയാണ് ഈ NIIFB. ഇന്ത്യാ സർക്കാരിൻ്റെ സെക്യൂരിറ്റികളിൽ സി.ഡി.പി.ക്യു.വിന് 130 മില്യൺ നിക്ഷേപമുണ്ട്.
എന്താണ് എസ്.എൻ.സി. ലാവലിനുമായി സി.ഡി.പി.ക്യു.വിനുള്ള ബന്ധം? അവർ 75 രാജ്യങ്ങളിൽ നടത്തിയിട്ടുള്ള 15.50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ എത്രയോ ഒരംശം എസ്.എൻ.സി ലാവലിൻ്റെ പദ്ധതികളിൽ മുടക്കിയിട്ടുണ്ടത്രേ. നമ്മുടെ മസാലബോണ്ടിൽ നിക്ഷേപം നടത്തിയത് സി.ഡി.പി.ക്യു എന്ന കനേഡിയൻ പൊതുമേഖലാ സ്ഥാപനമാണ്. ലാവ് ലിനൊന്നും അതിൽ ഒരു കാര്യവുമില്ല. ഇതാണ് സി പി എം നൽകുന്ന വിശദീകരണം.
ഏതായാലും ലാ വ്ലിൻ കമ്പനിയും മസാല ബോണ്ടും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് കേന്ദ്ര സർക്കാർ പിടിമുറുക്കിയത്. മസാല ബോണ്ടിൽ അഴിമതി നടന്നിട്ടുള്ളതായി കേന്ദ്ര സർക്കാർ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞു. ഇതിൻെറ വിശദാംശങ്ങൾ പുറത്തു കൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ മസാല ബോണ്ടിനെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഇന്ന് സർക്കാരിനെ നയിക്കുന്നവർ പറയുന്നത്.
ധന മന്ത്രി കെ.എൻ.ബാലഗോപാലിന് ഐസക്കിനെ കണ്ണെടുത്താൽ രണ്ടുകൂടാ. ബാലഗോപാലിനെ ഐസക്കിനും ഇഷ്ടമില്ല. ഐസക്കിൻ്റെ പദ്ധതികളൊന്നും ബാലഗോപാൽ അംഗീകരിക്കുന്നില്ല. ധനസ്ഥിതി മോശമാകാൻ കാരണം ബാലഗോപാലിൻ്റെ കഴിവില്ലായ്മയാണെന്ന് പൊതുവെ പറയപ്പെടുന്നുണ്ട്. ഐസക്കാകട്ടെ തൻ്റെ ഭരണകാലത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നു. പിണറായിക്ക് ഐസക്കിനോട് താത്പര്യമില്ലാത്തതിനാൽ ഐസക്കിനെ സഹായിക്കാൻ ആരുമില്ല എന്നതാണ് വാസ്തവം.
സി എ ജിയുടെ കണ്ണിലും ഡോ. തോമസ് ഐസക് തീരെ മോശക്കാരനായ ധനമന്ത്രിയായി മാറിയിരുന്നു. 2019-20 സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ചാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രംഗത്തെത്തിയത്.
എന്നാൽ ധനമന്ത്രി കസേരയിൽ മാത്രമാണ് ഐസക്ക് ഇരുന്നതെന്നും കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഐസക്കുമായി ബന്ധപ്പെട്ടവർ പറയുന്നത്.ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്നാണ് സിഎജി പറയുന്നത്.
ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുവെന്നും സി.എ.ജി. നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ബജറ്റിൽ ചിലവുകൾ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാൾ 2019-20 വർഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമില്ലാതെ ഉയർന്ന ഗ്രാന്റുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.ബജറ്റിൽ അനുവദിച്ച വിഹിതംപോലും ചെലവഴിച്ചിട്ടില്ല. ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിച്ചിട്ടില്ല പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന്
വിരുദ്ധമായി ഉപവകയിരുത്തൽ നടത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.ബജറ്റിന് യാഥാർഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ. ജി നടത്തിയിട്ടുണ്ട് . മുൻപ് നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയമാണ് ഇപ്പോൾ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്.ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാമായിരുന്നു.
അതിന് സർക്കാർ തയ്യാറായില്ല. അധികച്ചെലവുകൾ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.ഇത്തരത്തിൽ വൻ വിമർശനങ്ങളാണ് സി എ ജി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. താൻ ഇപ്പോൾ മന്ത്രിയല്ല. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഐസക്ക് പക്ഷം വിശ്വസിക്കുന്നു.
ഐസക്കിനോട് പിണറായിക്ക് മുമ്പേ താത്പര്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒളിയുദ്ധം നടത്തുന്നവരാണ് ഐസക്ക് പക്ഷം. എന്നാൽ സുധാകരൻ അങ്ങനെയല്ല. അദ്ദേഹം മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരെ പരസ്യമായി രംഗത്തെത്തും. ഐസക്ക് ആകട്ടെ നിശബ്ദനായിരുന്ന് തൻ്റെ ജോലി ചെയ്യും. ഐസക്കിന് ബുദ്ധി കൂടുതലാണെന്നാണ് പിണറായി പക്ഷത്തിൻ്റെ പ്രധാന ആരോപണം. ഇത് തന്നെയാണ് ഐസക്കിന് സീറ്റ് കിട്ടാത്തതിന് പിന്നിലുള്ള കാരണവും
ഐസക്കിന് എന്തു തന്നെ സംഭവിച്ചാലും തനിക്കൊന്നുമില്ലെന്ന രീതിയിലാണ് പിണറായി നീങ്ങുന്നത്. തനിക്ക് യാതൊന്നും സംഭവിക്കരുതെന്ന് മാത്രമാണ് പിണറായിക്കുള്ളത്.ഇ.ഡി. ഐസക്കിനെ അറസ്റ്റ് ചെയ്താലും പിണറായി കണ്ടില്ലെന്ന് നടിക്കും. അതാണ് സാഹചര്യം. ഇപ്പോൾ പിണറായിക്കൊപ്പം ബാലഗോപാലും ചേർന്നിരുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്.
കിഫ്ബിയെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യം ഐസക്കിന് അറിയാമെങ്കിലും അദ്ദേഹം ഒന്നിലും ഇടപെടുന്നില്ല. കിഫ് ബി തൻ്റെ കുടുംബസ്വത്തല്ലന്ന് ഐസക്ക് അടുപ്പക്കാരോട് പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഐസക്കിനെ പിണറായി നേർച്ച കോഴിയാക്കിയെന്ന് പറഞ്ഞാൽ മതി. ഇനി ഇ ഡിയുടെ കക്ഷത്ത് ഐസക്കിൻ്റെ തല ഭദ്രം!
https://www.facebook.com/Malayalivartha























