പോലീസിനെ ഒതുക്കാൻ പിണറായി നേരിട്ടിറങ്ങി! അനിൽകാന്തിനെ പറപ്പിച്ചു... ഇനി തീ പാറും... വടിയെടുത്ത് അടി തുടങ്ങി

ഒരു സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ മുഖ്യഘടകമാണ് പോലീസിന്റെ പ്രവര്‍ത്തനം. സേനയുടെ പ്രവര്‍ത്തനം മികച്ചതെങ്കില്‍ സര്‍ക്കാരിന് അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കാനാകും. അല്ലെങ്കില്‍ തല കുനിച്ചു നില്‍ക്കേണ്ടി വരികയും ചെയ്യും. മറ്റെല്ലാ കാര്യത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചാലും പോലീസ് മോശമെങ്കില്‍ സര്‍ക്കാരിന്റെ മൊത്തം പ്രതിച്ഛായയെ അത് ബാധിക്കും.
അതുകൊണ്ട് പോലീസിന്റെ മുഖം നന്നാക്കാനുള്ള തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. ബേപ്പൂര്‍ തീരദേശ പോലീസ് സേനയിലെ സി ഐ. പി ആര്‍ സുനുവിനെ സേനയില്‍ നിന്ന് പിരിച്ചുവിട്ട നടപടി ഇതിന്റെ തുടക്കമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഗുണ്ടാബന്ധവും കൈക്കൂലിയും ഉള്‍പ്പെടെ ആരോപണ വിധേയരായ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി വരുന്നു.
ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനു നിര്‍ദേശം ലഭിച്ചു. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാറിനു കൈമാറി. നാല് ഡി.വൈ.എസ്.പിമാര്‍ക്കെതിരായ പ്രത്യേക റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പരിശോധിച്ചു വരുന്നു. പ്രതിപക്ഷം സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മുഖ്യ ആയുധമാക്കാറുള്ളത് പോലീസിന്റെ കൊള്ളരുതായ്മയും വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ്.
പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ആറര വര്‍ഷക്കാലയളവില്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടി വന്നത് പോലീസിനെ ചൊല്ലിയായിരുന്നു. പിന്നാലെയാണ് നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പശ്ചാത്തലത്തില്‍ പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് സുനുവിനെ ഡിജിപി പുറത്താക്കിയത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കാതെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ആക്ട് 86 ഉപയോഗിച്ച് ഒരു പോലീസുകാരനെ പിരിച്ചുവിടുന്നത്. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ സുനുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. നേരത്തേ ഇയാള്‍ 15 തവണ വകുപ്പുതല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ടിരുന്നു. അതോടൊപ്പം 50 കോടി രൂപയുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ച ഡിവൈ.എസ്.പിയും പട്ടികയിലുണ്ട്.
സേനയിലെ 58 പേരെ കൂടി പിരിച്ചുവിടാനുള്ള നീക്കമുണ്ട് എന്ന സൂചന ലഭിക്കുന്നുണ്ട്. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച റിപോര്‍ട്ടില്‍ ഡിജിപി അനില്‍കാന്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും നിയമ സെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ ഈ റിപോര്‍ട്ടിന് അംഗീകാരം നല്‍കുകയും ചെയ്തതായാണ് വിവരം.
സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം, കസ്റ്റഡി മരണം, ഒരേ കുറ്റം ആവര്‍ത്തിക്കല്‍, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് രെയാണ് ഡിജിപി അനില്‍കാന്ത് നല്‍കിയ പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.
ചില സിഐമാരും ഡിവൈഎസ്പിമാരും ഗുണ്ടകളെ സംരക്ഷിക്കുകയും അവരുമായി അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാനുള്ള ഓരോ നീക്കവും സേനയ്ക്കുള്ളില്‍ നിന്നു ചോരുന്നുമുണ്ട്. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുകാരെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ തിരക്കിട്ട നടപടി തുടങ്ങി.
കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി. ഇതു മുഖ്യമന്ത്രി അംഗീകരിച്ചു പിഎസ്സിയുടെ അംഗീകാരത്തിന് വിട്ടിരുന്നു. അത് അംഗീകരിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു ഉത്തരവു പുറപ്പെടുവിക്കും.
ഏറ്റുമുട്ടല്‍ കൊലപാതകം, കസ്റ്റഡി മരണങ്ങള്‍, യു എ പി എ ദുരുപയോഗം, പരാതിയുമായി എത്തുന്നവരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം തുടങ്ങി നിരവധി ആരോപണങ്ങളാണ് പോലീസ് സേന അഭിമുഖീകരിക്കേണ്ടി വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടത്. മനുഷ്യത്വം അന്യം നില്‍ക്കുന്ന ഇടങ്ങളാകുകയാണ് പോലീസ് സ്റ്റേഷനുകള്‍.
തിരുവനന്തപുരം ജില്ലയില്‍ പരാതിക്കാരനില്‍ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് മെഡല്‍ ജേതാവായ സി.ഐക്കെതിരേ രഹസ്യാന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നേരത്തേ തന്നെ ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയെ കബളിപ്പിക്കുന്ന നീക്കമാണ് ലഹരിക്കടത്തിന് ഒത്താശ ചെയ്തുകൊണ്ട് ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയത്.
ഉത്തരവ് ഇറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ ചർച്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണമാണ് കേരളം ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത് എന്നും അനുമാനിക്കുന്നുണ്ട്. സിപിഎം സമ്മർദ്ദങ്ങളുടെ ഫലമായി ഉത്തരവിറക്കുന്നതിൽ സർക്കാർ തലത്തിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. കേരളം ഉത്തരവ് ഇറക്കാത്തതിൻെറ കാരണം കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടപ്പോഴാണ് കോൾഡ് സ്റ്റോറേജിലായിരുന്ന ഉത്തരവ് സർക്കാർ പുറത്തെടുത്ത് ഇപ്പോൾ പ്രയോഗിച്ച് തുടങ്ങിയത്.
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി ഉറ്റബന്ധം പുലര്‍ത്തിയ മറ്റൊരു സി.ഐയെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക നടപടി ഉറപ്പായവരില്‍ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ, എ.എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരാണുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്ത് വിശദീകരണം ചോദിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശം.
മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച് കിണറ്റിലിട്ട കേസിലെ പ്രതികളുമായി മംഗലപുരം സി.ഐക്കു ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പരാമർശിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരേ മംഗലപുരം സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളുണ്ടെങ്കിലും നടപടിയെടുത്തിരുന്നില്ല.
ഈ സ്‌റ്റേഷനിലെ എല്ലാവരെയും സ്ഥലംമാറ്റുകയും ചെയ്തു. പ്രതികളെ പിടിക്കാന്‍ മംഗലപുരം പോലീസ് തയാറാകാത്തതിനേത്തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ സ്‌ക്വാഡിലുള്ളവരാണ് ആ ദൗത്യം നിര്‍വഹിച്ചത്. ഒരാഴ്ചയായി തലസ്ഥാന നഗരത്തില്‍ ഗുണ്ടാ ആക്രമണം പതിവായതോടെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി. ഉള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ജനകീയമാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജനമൈത്രി പോലീസ് പദ്ധതി ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ എവിടെയുമെത്തിയില്ല. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ജനമൈത്രി പോലീസ് എന്ന ബോര്‍ഡ് വെച്ച സ്‌റ്റേഷനുകളില്‍ നിന്ന് പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസേവകരാണ് പോലീസുകാര്‍. അഥവാ അങ്ങനെയായിരിക്കണം.
ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് അവരുടെ ചുമതല. മാന്യമായ പെരുമാറ്റവും ഹൃദ്യമായ ഇടപെടലുകളുമാണ് അവരില്‍ നിന്ന് പ്രകടമാകേണ്ടത്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി സേനാംഗങ്ങളെ ഉപദേശിച്ചത്.
ഖേദകരമെന്നു പറയട്ടെ, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതമായി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബ്രിട്ടീഷ് പോലീസിന്റെ അപരിഷ്‌കൃത മുറകളും സംസ്‌കാരവുമാണ് നമ്മുടെ പോലീസില്‍ ഒരു വിഭാഗം ഇന്നും പിന്തുടരുന്നത്. ദുബൈ പോലീസിന്റെ മാതൃകയില്‍ കേരളത്തിലെ സേനയെ മാറ്റിയെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിപദം കൈകാര്യം ചെയ്തിരുന്ന കാലത്ത് ശ്രമം നടത്തിയിരുന്നു. ആഗോള പ്രശംസ പിടിച്ചു പറ്റിയതാണ് ദുബൈയിലെ പോലീസ് പ്രവര്‍ത്തനം. 2021നേക്കാള്‍ 2022ല്‍ ദുബൈയില്‍ കുറ്റകൃത്യങ്ങള്‍ 77 ശതമാനം കുറഞ്ഞു.
ഈ സാഹചര്യത്തില്‍ ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിരിച്ചുവിടാനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ഇനി മറ്റ് റിപ്പോര്‍ട്ടുകള്‍ തേടേണ്ടതില്ലെന്നും ശക്തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കണിയാപുരത്തു യുവാവിനെ തട്ടിക്കൊണ്ടു പോകുകയും അന്വേഷിക്കാനെത്തിയ പോലീസിനെ പടക്കമെറിയുകയും ചെയ്ത ഗുണ്ടകള്‍ തന്നെയാണു മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ മര്‍ദിച്ച് കിണറ്റിലിട്ടത്.
പ്രതികളെ നാട്ടുകാര്‍ പിടികൂടി ആര്യനാട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. ലഹരിയും ഇവര്‍ ഒഴുക്കുന്നു. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയതും ലഹരി തര്‍ക്കത്തിന്റെ പ്രതിഫലനമായിരുന്നു. മാനവീയം വീഥി, കവടിയാര്‍, നന്തന്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നഗരത്തിനുള്ളില്‍ തന്നെ മയക്കു മരുന്ന് കച്ചവടം സജീവമാണ്.
മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന ക്ലിഫ് ഹൗസ് പരിസരം അതീവ സുരക്ഷാ മേഖലയാണ്. ഇതിന് നൂറു മീറ്റര്‍ അകലെ പോലും എംഡിഎംഎ കച്ചവടം നടത്തുന്നു. ചില രാഷ്ട്രീയക്കാരുടെ പിന്‍ബലവും ഉണ്ട്. അതുകൊണ്ട് പൊലീസും എക്‌സൈസും എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ന്യൂജെന്‍ ചായക്കടകള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാ മാഫിയ ലഹരിക്കച്ചവടം നടത്തുന്നത്. ഇതിനു പോലീസില്‍ നിന്നു തന്നെ ഒത്താശ ലഭിക്കുന്ന സാഹചര്യത്തിലാണു കര്‍ശന നടപടിക്കുള്ള നിര്‍ദേശം.
അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരില്‍ മിക്കവരും രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണയിലാണെന്ന കാര്യം രഹസ്യമല്ല. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ ശിപാര്‍ശയുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്. അത്തരം സമ്മര്‍ദങ്ങളെ അതിജീവിച്ച് പോലീസ് സേനയിലെ ചില അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കണം.
https://www.facebook.com/Malayalivartha























