ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും.... സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്ര വിരുദ്ധപരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്... ഫെബ്രുവരി മൂന്നിനാണ് സംസ്ഥാനബജറ്റ്....

സംസ്ഥാന സർക്കാർ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ അംഗീകാരം നൽകി. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിനെ തിരിച്ചയച്ചത്. സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെന്നാണ് സൂചന. ഇതും ഒഴിവാക്കാതെയാണ് ഗവർണർ തിരിച്ചയച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ 9 മണിക്ക് നിയമസഭ ചേരുമ്പോൾ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും.കേന്ദ്ര വിമർശനങ്ങൾ പ്രസംഗത്തിൽ നിന്ന് അദ്ദേഹം ഒഴിവാക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്.
കടുത്ത കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഇല്ലാതെ സൗമ്യഭാഷയിൽ തയാറാക്കിയ പ്രസംഗം വെള്ളിയാഴ്ചയാണ് ഗവർണറുടെ പരിഗണനയ്‌ക്ക് രാജ്ഭവനിൽ എത്തിച്ചത്. ഇത് വിശദമായി പരിശോധിച്ച് ഇന്നലെ ഗവർണർ അംഗീകരിക്കുകയായിരുന്നു.
ഗവർണർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമർശങ്ങളും ഇല്ല. അതും വേഗത്തിൽ അംഗീകാരം നൽകാൻ കാരണമായി. ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ദൈർഘ്യവും കുറച്ചിട്ടുണ്ട്. മുൻപ് പുസ്തകമായി അച്ചടിച്ച പ്രസംഗം 65 പേജ് വരെയുണ്ടായിരുന്നു. ഇത്തവണ 24 പേജുള്ള പ്രസംഗമാണ് ടൈപ്പ് ചെയ്ത് അയച്ചത്. ഇത് പുസ്തകരൂപത്തിൽ 35- 40 പേജിൽ കൂടില്ല. അതേസമയം മലയാളം സർവ്വകലാശാലയിൽ വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ കത്ത് തള്ളിയ ഗവർണർ അവിടെയും കുസാറ്റ്, എം.ജി വാഴ്സിറ്റികളിലേക്കും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നു. മൂന്ന് കമ്മിറ്റികളിലേക്കും യു.ജി.സി പ്രതിനിധിയെ അടിയന്തരമായി അനുവദിപ്പിച്ചു. ചാൻസലറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റികളിൽ സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉൾപ്പെടുത്തും. താൻ ഒപ്പുവയ്ക്കാത്ത ബിൽ പ്രകാരം മലയാളം സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് സെർച്ച്കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സർക്കാരിന് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഗവർണർ.
കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണ (മലയാളം), മിസോറാം യൂണി. മുൻ വി. സി പ്രൊഫ.കെ.ആർ.എസ്.സാംബശിവ റാവു (എം.ജി), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണി. വി.സി പ്രൊഫ.ഇ.സുരേഷ് കുമാർ ( കുസാറ്റ് ) എന്നിവരാണ് യു.ജി.സി പ്രതിനിധികൾ.
നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കലാശാലകളിലെ അദ്ധ്യാപകനിയമനത്തിന് സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ലെന്നാണ് നിയമം. മലയാളം വി.സി ഡോ.അനിൽ വള്ളത്തോൾ ഫെബ്രുവരിയിലും കുസാറ്റ് വി.സി കെ.എൻ.മധുസൂദനൻ ഏപ്രിലിലും എം.ജി വി.സി പ്രൊഫ.സാബുതോമസ് മേയിലും കാലാവധി പൂർത്തിയാക്കും.
https://www.facebook.com/Malayalivartha






















