രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മണം പിടിച്ചെത്തി മാന്തി നോക്കിയ വളർത്തുനായയെ സജീവൻ കൊന്ന് മറവ് ചെയ്തത് കടപ്പുറത്ത് എന്ന് മൊഴി: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചിട്ടും തെളിവ് ലഭിച്ചില്ല:- രമ്യയുടെ ഫോൺ കത്തിച്ച ശേഷം അവശിഷ്ടം ചെമ്മീൻകെട്ടിൽ വലിച്ചെറിഞ്ഞു: പരിശോധനയിൽ ഫോണിന്റേതെന്ന് കരുതുന്ന ഭാഗം കണ്ടെത്തി....

ഭാര്യയെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ പ്രതിയായ സജീവനുമായി വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട രമ്യയുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ചെമ്മീൻകെട്ടിലും കൊലപാതകം നടന്ന വീട്ടിലെ വളർത്തുനായയുടെ ജഡത്തിനായി ചാത്തങ്ങാട് ബീച്ചിലും പൊലീസ് പരിശോധിച്ചു. രമ്യയുടെ ഫോൺ കത്തിച്ച ശേഷം അവശിഷ്ടം എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറുള്ള ചെമ്മീൻകെട്ടിൽ വലിച്ചെറിഞ്ഞെന്നാണ് പ്രതി സജീവിന്റെ മൊഴി.
പിന്നീട് ചെമ്മീൻ കെട്ടിൽ നടത്തിയ പരിശോധനയിൽ ഫോണിന്റേതെന്നു കരുതുന്ന ഒരു ഭാഗം കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകെലയാണ് ചെമ്മീൻകെട്ട്. രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മണം പിടിച്ചെത്തി മാന്തി നോക്കിയ വളർത്തുനായയെ പ്രതി ഒഴിവാക്കിയതായി സൂചന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നായയുടെ ജഡം കണ്ടെത്താൻ കടപ്പുറത്ത് പരിശോധന നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചിട്ടും തെളിവു ലഭിച്ചില്ല. തെളിവെടുപ്പ് ഇനിയും തുടരുമെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് വേണ്ടി യൂ ട്യൂബ് വിഡിയോ കണ്ട് തയാറെടുപ്പ് നടത്തിയെന്നാണ് പ്രതി സജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം തെളിവ് അവശേഷിപ്പിക്കാതെ മറവു ചെയ്യാനുള്ള മാർഗങ്ങളാണ് യൂട്യൂബിൽ പരതിയത്. കുഴിച്ചിടുന്നതിനു മുൻപ് രമ്യയുടെ വസ്ത്രങ്ങൾ നീക്കിയതും മൃതദേഹം പ്രത്യേകരീതിയിൽ കുഴിയിൽ കിടത്തിയതും വിഡിയോകളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ്. ഭാര്യയെ കൊലപ്പെടുത്തി ഒന്നും അറിയാത്ത പോലെ മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷം സജീവൻ പറ്റിക്കുകയായിരുന്നു .
രമ്യയെ ഒറ്റയ്ക്ക് കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ആരുടെ എങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പൊലീസ് തള്ളുന്നില്ല. അടുത്തടുത്ത് വീടുകളുള്ള എടവനക്കാട് വാച്ചാക്കൽ പ്രദേശത്ത് പകൽ സമയത്ത് ടെറസ്സിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. രമ്യ ഉറക്കെ ഒച്ച വയ്ക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ അയൽക്കാരും ആരുമിത് അറിഞ്ഞില്ല എന്നതിലാണ് സംശയം.
ഇടത്തരം ശരീര പ്രകൃതി ഉള്ള സജീവൻ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്ത് രമ്യയുടെ മൃതശരീരം കുഴിച്ച് മൂടിയെന്നതിലും വ്യക്തത വേണം. വീട്ടിൽ വളർത്തിയിരുന്ന നായ രമ്യയുടെ ശരീരം കുഴിച്ച് മൂടിയ സ്ഥലത്ത് മാന്തി നോക്കി എന്ന കാരണത്തിൽ ഇതിനെയും കൊന്ന് സജീവൻ കുഴിച്ച് മൂടിയിരുന്നു.
ഓഗസ്റ്റ് 16നായിരിക്കും കൊല നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. അന്നു രാവിലെ വീട്ടിൽ നിന്നിറങ്ങിയ താൻ വൈകാതെ തിരിച്ചെത്തിയതായി സജീവ് പൊലീസിനോടു പറഞ്ഞു. കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഭാര്യ രമ്യ ഫോൺ ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ആരാണു വിളിച്ചതെന്നറിയാൻ സജീവ് ഫോൺ കൈക്കലാക്കി ടെറസിലേക്ക് ഓടി. രമ്യയും പിന്നാലെ എത്തി. ഫോണിനു വേണ്ടിയുള്ള പിടിവലിക്കിടെ ഇരുവരും നിലത്തു വീണു. തുണി ഉണക്കാൻ അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ കയ്യിൽ കെട്ടുകയും അത് ഉപയോഗിച്ചു രമ്യയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തു എന്നാണു സജീവ് പറയുന്നത്. മരണം ഉറപ്പാക്കിയ ശേഷം വീടിനു താഴെ എത്തി. സന്ധ്യ മയങ്ങിയതിനു ശേഷം വീട്ടുമുറ്റത്ത് കുഴിയെടുത്തു.
പിന്നീട് ഒറ്റയ്ക്ക് തന്നെ മൃതദേഹം താഴെ എത്തിച്ചു. എളുപ്പത്തിൽ അഴുകിപ്പോകുന്നതിനായി രമ്യയുടെ ദേഹത്തു നിന്ന് വസ്ത്രങ്ങൾ ഊരി മാറ്റി മൊബൈൽ ഫോൺ, കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ എന്നിവയ്ക്കൊപ്പം കത്തിച്ചു. വീടിന്റെ തെക്കുഭാഗത്തു കൂടി മൃതദേഹം ഒറ്റയ്ക്കു വലിച്ചുകൊണ്ടുവന്നു കുഴിയിലിട്ടു മൂടി. അധികം ആഴം ഇല്ലാതിരുന്നതിനാൽ ശരീരം അഴുകി വീർത്തപ്പോൾ മേൽഭാഗത്തെ മണ്ണ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉയർന്നു വന്നു.
ഇത് ചവിട്ടി അമർത്തി കൂടുതൽ മണ്ണ് നിറയ്ക്കുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന നായ ഈ ഭാഗത്തു മണം പിടിച്ച് എത്തുന്നതും മാന്തുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതിനെ കൊന്നുവെന്നാണ് സജീവൻ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു.
https://www.facebook.com/Malayalivartha






















