കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ; വനപാലകരെ വെള്ളം കുടിപ്പിച്ച ധോണി... ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി.ടി 7 കൂട്ടില്‍

ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പി.ടി 7ന് പിടി വീണു. കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. ധോണിയില്‍ മയക്കുവെടിയേറ്റ പി ടി 7നെ കൂട്ടിലാക്കി. ഇന്നലെ ആരംഭിച്ച ദൗത്യം രണ്ടാം ദിനമായ ഇന്നാണ് വിജയത്തിലെത്തിയത്.
ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പദ്ധതി അണുവിട മാറ്റമില്ലാതെ നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ് ഓപ്പറേഷൻ പി ടി 7നിൽ എടുത്തു പറയേണ്ടത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് പി ടി 7നെ മയക്കുവെടി വെച്ചത്.
മയക്കുവെടിയേറ്റ പി ടി 7നെ ലോറി വഴിയാണ് ധോണി ബേസ് ക്യാമ്പിലെ കൂട്ടിലെത്തിച്ചത്. മയക്കുവെടി കൊണ്ട ആന മയങ്ങാൻ അരമണിക്കൂറിൽ കൂടിതൽ സമയം എടുക്കും. ഈ സമയത്താണ് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റുക എന്നതാണ് അത്.
വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു പിടി 7നെ ലോറിയിലേക്ക് കയറ്റിയത്. ഇന്ന് കൂട്ടില്‍ കയറിയ പി ടി 7ന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും. ആനയുടെ കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിയായിരുന്നു ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. ലോറിയിൽ കയറ്റുന്നതിന് ഇടയിൽ പിടി 7 കുങ്കിയാനയായ സുരേന്ദ്രനെ ആക്രമിക്കാൻ ശ്രമിച്ചത് പരഭ്രാന്തി പടർത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ ലോറിയിൽ കയറ്റാനായത്.
എന്നാല്‍ പിന്നീട് കറുത്ത തുണി നീക്കം ചെയ്യുകയായിരുന്നു. ആനയെ കണ്ടെത്തിയത് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് നിന്നാണ്. ഇന്ന് പുലർച്ചെ 5.30നാണ് ഓപ്പറേഷൻ ആരംഭിച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്.
തുടർന്ന് രാവിലെ 7.10 ഓടെയാണ് പി ടി 7നെ കേവലം അമ്പത് മീറ്റർ അകലെ നിന്ന് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ മയക്കുവെടി വച്ചു. ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായി മയക്കു വെടിയേറ്റു. മയക്കുവെടി വയ്ക്കാൻ ശ്രമിക്കുമ്പോൾ പിടി 7ന് അടുത്തായി മറ്റൊരു മോഴയാനയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ശ്രദ്ധയോടെയാണ് ദൗത്യസേനാംഗങ്ങൾ ഓരോ ചുവടും വച്ചത്.
മയക്കുവെടി കൊണ്ട ആന ജനവാസ കേന്ദ്രങ്ങളിലടക്കം ഓടിയെത്തുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഓപ്പറേഷന്റെ രണ്ടാം ഘട്ടവും ഏറെ അപകടം പിടിച്ചതായിരുന്നു. ലോറിയിൽ എത്തിച്ച പിടി 7നെ തുടർന്ന് യൂക്കാലിപ്സ് മരം കൊണ്ട് നിർമ്മിച്ച കൂറ്റൻ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. എത്ര പരിശ്രമിച്ചാലും തകർക്കാനാവാത്ത കൂട്ടിൽ ശാന്തനാവുന്നതുവരെ പിടി 7ന് കഴിയേണ്ടി വരും. മൂന്നു മാസത്തേക്ക് കൂട്ടില്‍ നിന്നും പുറത്തിറക്കില്ല. ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി ടി 7. കഴിഞ്ഞ വര്‍ഷം ഒരു പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം നിരവധി കൃഷിയിടങ്ങളും ഇതിനോടകം തകര്‍ത്തു. മയക്കുവെടിവെച്ച് കൂട്ടിലാക്കുന്നതോടെ പി ടി 7 കാരണമുള്ള ഭീതിക്ക് ശമനമുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
അതോടൊപ്പം വർഷങ്ങളായി പാലക്കാട്ടെ കർഷകരുടെ വിളകൾ നശിപ്പിച്ച, മനുഷ്യ ജീവൻ കവർന്ന കാട്ടാന പി ടി 7 ഇനി അറിയപ്പെടുന്നത് 'ധോണി' എന്ന പേരിലായിരിക്കും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പിടി 7ന് പേരിട്ടത്. ധോണിയിലെ കൂട്ടിൽ കഴിയുന്ന ആനയെ വരും ദിവസങ്ങളിൽ ചട്ടം പഠിപ്പിക്കൽ ആരംഭിക്കും.
ഇന്നലെ സർവ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. 72 അംഗ വനപാലകരാണ് പി ടി 7നെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കുവെടിയുതിർത്ത് പിടികൂടാനായിരുന്നു ശ്രമം.
2022 നവംബർ മുതൽ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ വിലസിയ ആനയാണ് പി ടി 7. ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടിൽ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്. പി ടി 7നെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ പെട്ടവരെ മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപിൽ വച്ചായിരുന്നു ചടങ്ങ്.
https://www.facebook.com/Malayalivartha























