ഉന്നതങ്ങളിലുള്ളവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും കുഴപ്പമില്ല... പോലീസ് ഉന്നതരുടെ അഴിഞ്ഞാട്ടം, തൊടാൻ ഡിജിപി അനിൽ കാന്തിന് പേടി

ഐപിഎസുകാരടക്കം ഉന്നതരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്റെ പേരിലുള്ള ശുദ്ധികലശം. ഉന്നതരുടെ ഗുണ്ടാബന്ധങ്ങളേക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡിജിപിയുടെ വിവരശേഖരണത്തില്‍ നിന്നും എസ്പി മുതല്‍ മുകളിലോട്ടുള്ളവരെ ഒഴിവാക്കി.2018 ഏപ്രില്‍ 6ന് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജില്‍ തുടങ്ങി സിഐയും എസ്ഐയുമടക്കം പത്തിലേറെ പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയർന്നിരുന്നു.
ഒടുവില്‍ ഉന്നതര്‍ അന്വേഷിച്ച് കുറ്റപത്രം എത്തിയപ്പോള്‍ എസ്പി സാക്ഷി മാത്രമായി രക്ഷപെട്ടു, കുടുങ്ങിയത് താഴേത്തട്ടിലെ പൊലീസുകാര്‍ മാത്രമാണ്. കുറ്റകൃത്യങ്ങളില്‍പെട്ട പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ ഡിജിപി എഴുതിയ ഈ കത്ത് അതിന് തെളിവാണ്. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരുടെ വിവരം ശേഖരിച്ചാല്‍ മതിയെന്ന് പ്രത്യേകം പറയുന്നു.
അതായത് എസ്പി മുതല്‍ ഉന്നതങ്ങളിലുള്ളവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും കുഴപ്പമില്ല. ഇതുവരെ സസ്പെന്‍ഷനും സ്ഥലംമാറ്റവും ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ നടപടിയെടുത്തപ്പോഴും അതെല്ലാം ഡിവൈഎസ്പി വരെയുള്ളവരില്‍ ഒതുങ്ങി. എസ്പിയും ഐജിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉന്നതരെ ഉന്നതര്‍ തന്നെ രക്ഷിക്കുന്നത്.
നടപടികള്‍ സാധാരണ പൊലീസുകാരില്‍ ഒതുക്കുമ്പോള്‍ മുകളിലുള്ളവരെല്ലാം ശുദ്ധരാണോയെന്ന ചോദ്യമാണ് സേനയില്‍ തന്നെ ഉയരുന്നത്. ജയിലില്‍ കിടക്കുന്ന തട്ടിപ്പുകാരന്‍ മോന്‍സൻ മാവുങ്കലിന്റെ സൗഹൃദപട്ടിക തുടങ്ങിയത് അന്നത്തെ ഡിജിപിയില്‍ നിന്നായിരുന്നു.ഐഎഎസ് ഐപിഎസ് ബ്യൂറോഡ്സ് എന്ത് തോന്നിവാസം പ്രവർത്തിച്ചാലും അവരെ സംരക്ഷിക്കാൻ അവരുടെ സീനിയർ സെക്രട്ടറിമാർ വരെ ഉണ്ടാവും. ശിവശങ്കരനും ശ്രീറാമിനും എല്ലാം നിയമപരിരക്ഷ കൊടുക്കുന്നതും ഇവർ തന്നെയാണ്.
അഴിമതിക്കാരായ ഐഎഎസ്ഐപിഎസ് ഉദ്യോഗസ്ഥർ ധാരാളം ഉണ്ട്. ഡിജിപിയും ചീഫ് സെക്രട്ടറിയും അവർക്ക് കുടപിടിക്കും. ഇരട്ടചങ്കന് അതൊന്നും നോക്കാൻ സമയമില്ല, ഗുണ്ടാബന്ധമുള്ള രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യേണ്ടിവന്നത് പോലീസ് സേനയില്‍ നിലനില്‍ക്കുന്ന അതിഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തലസ്ഥാനത്തെ കുപ്രസിദ്ധരായ രണ്ട് ഗുണ്ടാതലവന്മാര്‍ തമ്മിലെ സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിവൈഎസ്പിമാരായ രണ്ടുപേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യസല്‍ക്കാരത്തില്‍ ഈ പോലീസുകാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നുവെന്നും, ഇതിലൊരാളുടെ മകളുടെ പിറന്നാളാഘോഷത്തിന് പണം പിരിച്ചുകൊടുത്തത് ഗുണ്ടകളായിരുന്നുവെന്നും ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടത്രേ.
നിരവധി കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാനേതാവിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിന് തന്നെ സസ്‌പെന്റ് ചെയ്‌തെന്ന് സിഐ റാങ്കിലുള്ള ഒരു പോലീസുകാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഗുണ്ടകളുടെ സംരക്ഷകരായിരിക്കുന്ന പോലീസിനെ വെട്ടിലാക്കിയിരുന്നു. ഈ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനും,
പോലീസുകാരും ഗുണ്ടകളും തമ്മിലെ അവിശുദ്ധ ബന്ധം മൂടിവയ്ക്കാനുമാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരിക്കുന്നതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇത് ഒരു ഒത്തുകളിയുടെ ഭാഗവുമാണ്. ജനങ്ങളുടെ ശ്രദ്ധ മറ്റൊന്നിലേക്ക് മാറുന്നതോടെ സസ്‌പെന്‍ഷനിലായിരിക്കുന്ന പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കും.
ശമ്പളമുള്‍പ്പെടെ ഇവര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കാനിടയില്ല.പോലീസ്-ഗുണ്ടാ ബന്ധം ഒറ്റപ്പെട്ട സംഭവമല്ല. തലസ്ഥാനത്തെ സംഭവം ഇതിന് തെളിവാണ്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാനേതാക്കളും ഭൂമാഫിയയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഇയാള്‍ പിടിക്കപ്പെടുകയോ നടപടി നേരിടുകയോ ചെയ്തിട്ടില്ല എന്നത് വളരെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷമാണ്.
https://www.facebook.com/Malayalivartha























