വിയ്യൂര്‍ ജയിലില്‍ ബാറും പബ്ബും , ടി.പിയെ കൊന്നവര്‍ക്കായി പിണറായിയുടെ ചങ്കന്‍മാരെ തൊട്ടു കളിച്ചാല്‍......

സിപിഎം വിട്ട ടി.പി.ചന്ദ്രശേഖരനെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വീണ്ടും പിണറായി സര്‍ക്കാരിന്റെ കൈതാങ്ങെത്തുന്നത് ജയില്‍ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന നിഗമനത്തിലാണ്. ജയിലിനുള്ളില്‍ പ്രതികള്‍ക്ക് എല്ലാ സൗകര്യ്ങ്ങളുെ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥരെ നിയമിച്ച് സര്‍ക്കാരും പ്രതികള്‍ക്ക് സഹായികളായി മാറുകയാണ്. ടിപി വധക്കേസിലെ ഒന്നാം പ്രതി എം.സി അനൂപിന്റെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ലീലാവിലാസങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുയാണ്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഒന്നാം പ്രതി എം.സി.അനൂപിന്റെ സെല്ലിനരികില്‍നിന്നു മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടിയതില്‍ ജയിലധികൃതരുടെ പങ്ക് വ്യക്തമാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുഴപ്പക്കാരായ തടവുകാരെ പാര്‍പ്പിക്കുന്ന എച്ച് ബ്ലോക്കില്‍ അനൂപിന്റെ സെല്ലിനോടു ചേര്‍ന്നു പാര്‍പ്പിച്ചിട്ടുള്ള ഗുണ്ടാനേതാവ് ആലപ്പുഴ സ്വദേശി രാഹുലിന്റെ സെല്ലില്‍ നിന്നാണു മൊബൈല്‍ ഫോണും ഒരു പൊതി കഞ്ചാവും പിടികൂടിയത്.അനൂപ് ഉപയോഗിച്ചിരുന്ന ഫോണ്‍ രാഹുലിന്റെ സെല്ലില്‍ ഒളിപ്പിക്കുകയായിരുന്നെന്ന സംശയത്തില്‍ വിശദ അന്വേഷണത്തിനായി പൊലീസിനു കൈമാറി.
ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിക്കുന്നത്. ഒരാഴ്ച മുന്‍പു ഗുണ്ടാസംഘങ്ങള്‍ കഞ്ചാവു ലഹരിയില്‍ ജയിലിനകത്ത് ഏറ്റുമുട്ടിയിരുന്നു. ഇവരുടെ സെല്ലുകള്‍ പരിശോധിച്ചപ്പോള്‍ 2 മൊബൈല്‍ ഫോണുകളും ഒരു പൊതി കഞ്ചാവും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനൂപിന്റെ സെല്ലിനരികില്‍ നിന്നു മൊബൈലും കഞ്ചാവും കണ്ടെടുത്തത്. മറ്റു തടവുകാരെ ആക്രമിക്കാന്‍ സാധ്യതയുള്ളവരടക്കം കൊടുംക്രിമിനലുകളെ എച്ച് ബ്ലോക്കിനുള്ളിലാണു പാര്‍പ്പിക്കുക. ഇവിടെ കഞ്ചാവു വില്‍പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു.
സെല്ലുകള്‍ പരിശോധിച്ചപ്പോള്‍ രാകുലിന്റെ സെല്ലില്‍ പുതപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവും ഫോണും പിടികൂടി. ജയിലിലെ ചില ജീവനക്കാരുടെ സഹായത്തോടെ ഈ ബ്ലോക്കിലേക്ക് കഞ്ചാവും ചാര്‍ജ് ചെയ്ത ഫോണ്‍ ബാറ്ററികളും സുലഭമായി എത്തുന്നുവെന്നു സൂചനയുണ്ട്. അനൂപിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം ഭയന്നു ജയില്‍ അധികൃതര്‍ പരിശോധനയ്ക്കു മടിക്കുകയും ചെയ്യുന്നു. അനൂപിന്റെ കൂട്ടാളിയും ടിപി കേസിലെ മറ്റൊരു പ്രതിയുമായ കിര്‍മാണി മനോജ് അടുത്തിടെയാണ് പരോളില്‍ വിയ്യൂരില്‍നിന്നു പുറത്തുപോയത്. ഇതിനിടെ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു സ്ഥലംമാറ്റി. പരോളില്‍ പുറത്തുവിടുന്ന ജയിലിലേക്കു തന്നെ പരോള്‍ കഴിഞ്ഞു മടങ്ങിയെത്തണമെന്നാണു ചട്ടം. എന്നാല്‍, കിര്‍മാണിക്കു നേരിട്ടു കണ്ണൂരില്‍ എത്താന്‍ ഇളവനുവദിച്ചതും സര്‍ക്കാര്‍ ചെയ്തു നല്കിയ സഹായമാണ്.
എം.സി.അനൂപ് എച്ച് ബ്ലോക്കിലെ മേസ്തിരിയെന്നാണ് അറിയപ്പെടുന്നത്. ബ്ലോക്കിലെ മറ്റു തടവുകാരെ നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പാക്കാനും ജോലികള്‍ കൃത്യമായി ചെയ്യിക്കാനുമൊക്കെയായി ജയില്‍ അധികൃതര്‍ ഏല്‍പ്പിക്കുന്ന പദവിയാണ് മേസ്തിരി. അനൂപിന് ഈ ചുമതല ലഭിച്ചതു രാഷ്ട്രീയസ്വാധീനത്താലാണെന്നു വ്യക്തമാണ്. യഥേഷ്ടം സെല്‍ തുറന്നു പുറത്തിറങ്ങാനും മറ്റു തടവുകാരുടെ സെല്ലുകളില്‍ പോകാനും ഇതുവഴി അനൂപിന് അവസരം ലഭിക്കുന്നു. പുറംപണിക്കു പോകുന്ന തടവുകാരെ ഭീഷണിപ്പെടുത്തിയും മറ്റുമാണു ബ്ലോക്കിലേക്കു കഞ്ചാവും ബീഡിയുമെത്തിക്കുന്നത് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ജയിലില്‍ ഭരണനിര്‍വഹണ ചുമതലയുള്ള ചില ജീവനക്കാര്‍ ഇതു ചോദ്യംചെയ്യാന്‍ മുതിര്‍ന്നെങ്കിലും സ്വാധീനമുപയോഗിച്ച് ഇവരെ ഒതുക്കുകയോ സ്ഥലം മാറ്റം നല്കി മറ്റെവിടെയെങ്കിലും നിയമിക്കുകയോയാണ് പതിവ്.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടിപി വധ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് നല്കിയ പരോളുകളും ഏറെ വിവാദമായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ കണ്ട് കൂടുതല്‍ ചെറുപ്പക്കാര്‍ കൊലയാളികളായി വരണമെന്നാണ് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നതെന്ന കാര്യവും വ്യക്തമാണ്.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പരോള്‍ ലഭിച്ചത് 2013 ദിവസം. തടവുകാലത്തെ ആശുപത്രിവാസത്തിന് പുറമെയാണ് 11 പ്രതികള്‍ക്കും പല തവണയായി ആറ് മാസത്തോളം പരോള്‍ ലഭിച്ചത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഈ മറുപടി നല്കിയത്.
കണക്കുകള്‍ പ്രകാരം എട്ടാം പ്രതി സിപിഎം കുന്നങ്കര ലോക്കല്‍ കമ്മിറ്റിയംഗമായ കെസി രാമചന്ദ്രന്‍ പരോളില്‍ പുറത്തിറങ്ങിയത് 280 ദിവസമാണ്. 260 ദിവസം സാധാരണ പരോളും, 20 ദിവസം അടിയന്തര പരോളും. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാമചന്ദ്രനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന്‍ 257 ദിവസമാണ് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച്, ചികിത്സയിലിരിക്കെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണ്‍ 11ന് മരിച്ചു. ആറും 11ഉം പ്രതികളായ ഷിജിത്തിനും മനോജനും 270ഉം 257ഉം ദിവസങ്ങളാണ് പരോള്‍ ലഭിച്ചത്.
പരോള്‍ കാലയളവില്‍ കൊടി സുനി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായി
ഏറ്റവും കുറഞ്ഞ പരോള്‍ ലഭിച്ചത് കൊടി സുനിയെന്ന സുനില്‍ കുമാറിനാണ്, 60 ദിവസം. 2018ല്‍ കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാകുകയും ചെയ്തു. മറ്റൊരു പ്രതി കിര്‍മാണി മനോജ് എന്ന മനോജ് കുമാര്‍ പുറത്തിറങ്ങിയത് 180 ദിവസമാണ്. പരോള്‍ കാലത്ത്, വയനാട് പടിഞ്ഞാറത്തറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ മനോജ് പ്രതിയാണ്.
2014ലെ ജയില്‍ നിയമപ്രകാരം പ്രതികള്‍ക്ക് 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും അര്‍ഹതയുണ്ട്. 2020-21 വര്‍ഷങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അര്‍ഹരായ തടവുകാര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക പരോളുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്.ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പ്രത്യേക അവധിയെല്ലാം ഫലത്തില്‍ ശിക്ഷാ ഇളവായി കണക്കാക്കാം
മൂന്ന് സിപിഎം നേതാക്കളടക്കം ടി പി കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികള്‍ക്ക് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ വിഐപി പരിഗണനയാണെന്ന വിമര്‍ശനം മുന്‍പും ഉയര്‍ന്നിരുന്നു. സാധാരണ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ ലഭിച്ചാല്‍ അത്രയും ദിവസം കൂടി ജയിലില്‍ കിടന്നാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ.
2012 മേയ് 4, രാത്രി 10 മണി... സിപിഎം വിട്ട് റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരന്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് വച്ചാണ് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. വെട്ടേറ്റ് 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദന്‍, ടിപിയെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചാണ് രാഷ്ട്രീയ കൊലപാതകത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കീഴിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പ്രതികളെ പിടികൂടി. കൊടി സുനിയും സംഘവും ഒളിച്ചിരുന്ന കണ്ണൂര്‍ മുടക്കോഴി മലയിലും അന്വേഷണ സംഘമെത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ പിടിയിലായതോടെ അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങി. ഇതോടെ ആരോപണ സ്ഥാനത്തുണ്ടായിരുന്ന സിപിഎം കൂടുതല്‍ പ്രതിസന്ധിയിലായി.
രാഷ്ട്രീയ കൊലപാതക കേസുകളില്‍ കേരളം ഇന്നേ വരെ കാണാത്ത രീതിയില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ 76 പേരാണ് കസ്റ്റഡിയിലായത്. സിപിഎം നേതാക്കളായ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍, കെ.കെ.രാഗേഷ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുള്‍പ്പെട്ടു. ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി കെ.കെ.രാഗേഷിനെ വെറുതെവിട്ടു. 2014 ജനുവരി 22നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വര്‍ഷം തടവിനും ശിക്ഷിച്ചു. പി.മോഹനനെ വെറുതെ വിടുകയും ചെയ്തു.
സിപിഎം മുന്‍ പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്ദന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11ന് മരിച്ചു. ഒരാള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ വിട്ടു. വടകര മേഖലയിലെ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നിന്ന ആര്‍എംപി എന്ന പാര്‍ട്ടി ടി.പി.വധത്തോടെ മറ്റിടങ്ങളിലേക്കും വളരാന്‍ ശ്രമം നടത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ വടകര പിടിച്ചെടുത്ത് എല്‍ ഡി എഫിന് തിരിച്ചടിയും നല്‍കി.
രാഷ്ട്രീയ തടവുകാര്‍ക്ക് കിട്ടാവുന്നതിനേക്കാള്‍ പരമാവധി സൗകര്യങ്ങളാണ് ജയിലില്‍ ടിപി വധക്കേസ് പ്രതികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കി കൊടുത്തിരിക്കുന്നത്. ഇവരില്‍ ഫോണുകളും ലഹരി വസ്തുക്കളും നേരത്തെയും നിരവധി തവണ പിടിച്ചിട്ടുണ്ട്. മൊബൈല്‍ ജാമറുകള്‍ ജയിലുകളില്‍ സ്ഥാപിച്ചെങ്കിലും അവയൊന്നും പ്രവര്‍ത്തന ക്ഷമമല്ല. എല്ലാം സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അറിവോടെയാണ് നടക്കുന്നതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.
https://www.facebook.com/Malayalivartha

























