ഒരു പൈസയല്ലേയുള്ളൂ സിപിഎം തള്ളില്‍ വെള്ളക്കരം കൂടുന്നത് അയ്യായിരം ഇരട്ടി.

വന്‍തുക കുടിശികയുടെ പേരിലാണ് വാട്ടര്‍ ചാര്‍ജ് കുത്തനെ കൂട്ടാന്‍ സര്‍ക്കാരിന് ഇടതുമുന്നണി അനുമതി നല്‍കിയിരിക്കുന്നതെങ്കിലും പിരിഞ്ഞുകിട്ടാനുള്ള തുകയില്‍ 73 ശതമാനവും നല്‍കാനുള്ളത് സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. 1763.71 കോടി രൂപയാണ് ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ളതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ മാസം 7നു നിയമസഭയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങള്‍ 967.78 കോടിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ 10.43 കോടിയുമാണ് കുടിശിക വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കളുടെ കുടിശിക 209.52 കോടി; ഗാര്‍ഹികേതര ഉപയോക്താക്കളുടേത് 306.23 കോടി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ബജറ്റ് വിഹിതത്തിലൂടെ വാട്ടര്‍ ചാര്‍ജും വൈദ്യുതി നിരക്കും അടയ്ക്കാനുള്ള തുക ലഭ്യമാക്കുന്നുണ്ടെങ്കിലും വാട്ടര്‍ ചാര്‍ജ് മിക്കവരും അടയ്ക്കാറില്ല. കുടിശികയുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാറുമുണ്ട്. 15 വര്‍ഷമായി വാട്ടര്‍ ചാര്‍ജ് കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങളുണ്ട്. വീഴ്ച വരുത്തിയവര്‍ക്കുള്ള ആംനെസ്റ്റി പദ്ധതി പ്രകാരം ജൂലൈ മുതല്‍ ഇതുവരെ പിരിക്കാനായതാകട്ടെ 30.18 കോടി മാത്രം.
വാട്ടര്‍ ചാര്‍ജ് ലീറ്ററിന് ഒരു പൈസ കൂട്ടുമെന്നു കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് കരുതിയവര്‍ക്ക് ബില്‍ കയ്യില്‍ കിട്ടുമ്പോള്‍ പക്ഷേ 'വെള്ളിടി'യാകും. ഇടതുമുന്നണി അനുമതി നല്‍കിയ ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചാല്‍, പുതിയ നിരക്കില്‍ വിവിധ സ്ലാബുകളിലായി അഞ്ചംഗ കുടുംബത്തിന് ശരാശരി 200 മുതല്‍ 400 രൂപ വരെയാണ് ബില്ലില്‍ അധികം നല്‍കേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയോളം. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടര്‍ ബില്‍.പ്രതിമാസം 5,000 ലീറ്റര്‍ വരെ വെള്ളം ഉപയോഗത്തിനു കുറഞ്ഞ നിരക്ക് 22.05 രൂപയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോള്‍ ഇത് 72.05 രൂപയായി ഉയരും. കണക്ഷന്‍ എടുത്തെങ്കില്‍, വെള്ളം ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം 5000 ലീറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാര്‍ജ് അടയ്ക്കണം. അതായത് ഇനി മുതല്‍ വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ 72.05 രൂപ വീതം അടയക്കണം. അതായത് 22 രൂപയില്‍ നിന്ന് എഴുപത്തിരണ്ട് രൂപയിലേയ്ക്കുയരും. ഇതാണ് പിണറായിയുടെ ഒരു പൈസയുടെ മാജിക് മാത്തമാറ്റിക്‌സ്.
5,000 ലീറ്ററിനു മുകളില്‍ ഓരോ 5,000 ലീറ്ററിനും പ്രത്യേക സ്ലാബുകളിലാണു നിരക്ക്. 30,000 ലീറ്ററിനു മുകളിലായാല്‍ 10,000 ലീറ്ററിനു വീതമാണ് പ്രത്യേക സ്ലാബുകള്‍. 50,000 ലീറ്റര്‍ കടന്നാല്‍ പിന്നീടുള്ള ഓരോ 1000 ലീറ്ററിനും 44.10 രൂപ വീതം എന്ന പ്രത്യേക നിരക്കാണ്.35.95 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണു കേരളത്തില്‍. ഈ മാസം ആദ്യം വരെയുള്ള കണക്കുപ്രകാരം ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ കുടിശികയാണുള്ളത്. നിരക്കു വര്‍ധനയിലൂടെ പ്രതിവര്‍ഷം കിട്ടുക ശരാശരി 300 മുതല്‍ 350 കോടി രൂപ വരെയാണ്. പൊതുടാപ്പുകളുടെ നിരക്കും വര്‍ധിക്കും.2021 മുതല്‍ എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ അധികവായ്പ വ്യവസ്ഥപ്രകാരം അടിസ്ഥാന താരിഫില്‍ 5% വര്‍ധന വരുത്തിയിരുന്നു. അടുത്തവര്‍ഷം വരെ ഇതു തുടരേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാനം ഇപ്പോള്‍ നിരക്കു കൂട്ടുന്ന സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള വര്‍ധന ഇക്കൊല്ലം ഉണ്ടാകില്ലെന്നു ജല അതോറിറ്റി പറയുന്നുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കാനുള്ള ഭീമമായ കുടിശിക കിട്ടാതായതോടെ കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാട്ടര്‍ അതോറിട്ടി പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതേതുടര്‍ന്ന് കുടിശികയില്‍ ഒരു വിഹിതമെങ്കിലും പിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് വാട്ടര്‍ അതോറിട്ടി തയ്യാറിയുരുന്നു.. കുടിശിക കുറച്ചെങ്കിലും തീര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയെങ്കിലും വകുപ്പുകള്‍ തുക അടച്ചിരുന്നില്ല.വാട്ടര്‍ അതോറിട്ടിയുടെ 29 റവന്യൂ ഡിവിഷനുകളിലായി കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 1763 കോടിയാണ് കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ടത്. ഇതില്‍ 1990 മുതല്‍ കുടിശിക അടയ്ക്കാത്ത സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.
നിലവില്‍ വാട്ടര്‍ അതോറിട്ടിയുടെ വരുമാനം 925 കോടിയും ചെലവ് 1269 കോടിയുമാണ്. നഷ്ടം 344 കോടി. പദ്ധതികള്‍ നടപ്പാക്കാനുള്ള പണമില്ലാത്തതും വാട്ടര്‍ അതോറിട്ടിക്ക് തിരിച്ചടിയാണ്. 1000 കിലോലിറ്റര്‍ വെള്ളത്തിന് 13.5 രൂപയാണ് വാട്ടര്‍ അതോറിട്ടിക്ക് നഷ്ടം വരുന്നത്. ഭീമമായ തുക കടമെടുത്താണ് ഇപ്പോള്‍ വാട്ടര്‍ അതോറിട്ടി പദ്ധതികള്‍ നടപ്പാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ഗ്രാന്റായി 70 കോടി രൂപ കിട്ടുമെങ്കിലും പലപ്പോഴും ഇത് കൃത്യമായി ലഭിക്കാറുമില്ല.
ഈ സാചര്യത്തിലാണ് സര്‍ക്കാര്‍ ഒരു പൈസ ഉപഭോക്താവിന് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു പൈസ വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്നത് അല്പത്തരമാണെന്ന് കണ്ട് പ്രതിപക്ഷവും വെള്ളക്കരം വര്‍ദ്ധനയുടെ പ്രതിഷേധം പ്രസ്ഥാവനകളിലൊതുക്കി. എന്നാല്‍ ജലവിഭവ വകുപ്പില്‍ നിന്നും ചാര്‍ജ്ജ് കൂട്ടാനുള്ള മൂന്നു നിര്‍ദ്ദേശങ്ങളാണ് സര്‍ക്കിരെലെത്തിയത്. അതില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ കെണിയായിരിക്കുന്നത്. .
https://www.facebook.com/Malayalivartha

























