ജെഎന്‍യു ഉണ്ടാക്കുന്ന പൊല്ലാപ്പ്... രാജ്യത്തെ അപമാനിക്കാന്‍ പടച്ചുണ്ടാക്കിയ ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കിയതിനെ വെല്ലുവിളിച്ച് ജെഎന്‍യു; ബിബിസി ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് ജെഎന്‍യു സര്‍വകലാശാല; ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ നടപടിയുറപ്പ്

ഇപ്പോള്‍ ഇന്ത്യയാകെ ചര്‍ച്ചാ വിഷയം ബിബിസി ഡോക്യൂമെന്ററിയാണ്. ഇന്ത്യന്‍ നേതാക്കളെ അപമാനിക്കാന്‍ കണക്കാക്കി പുറത്തിറക്കിയ ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശന വിലക്കുണ്ട്. അതിനിടെ ജെഎന്‍യു ക്യാമ്പസില്‍ ഇന്ന് പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്.
അതേസമയം ബിബിസി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം ജെഎന്‍യു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സര്‍വകലാശാല രജിസ്റ്റാര്‍ ഉത്തരവിറക്കി. ഇന്ന് നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എന്‍ യു സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്.
ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് സര്‍വകലാശാലാ മുന്നറിയിപ്പ്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ നാളെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ഇതിനാണ് സര്‍വകാലാശാല തടയിട്ടത്.
കൂടുതല്‍ പരാമര്‍ശങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി നാളെ പുറത്ത് വിടാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചു. രാജ്യത്ത് വിവാദത്തിന് തിരികൊളുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ പുറത്ത് വരുമ്പോള്‍, ആദ്യ ഭാഗം പുറത്ത് വന്നപ്പോഴുണ്ടായ ജാഗ്രത കുറവ് നികത്താന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യ ഭാഗത്തിന്റെ ലിങ്ക് സംബന്ധിച്ച നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നീക്കത്തോട് സര്‍വകലാശാല പ്രതികരിച്ചിട്ടില്ല. അതേ സമയം യൂട്യൂബും ട്വിറ്ററും ലിങ്കുകള്‍ നീക്കം ചെയ്തിട്ടും, ഡോക്യുമെന്ററിയിലേക്കെത്താവുന്ന മറ്റ് ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയതു.
യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ആദ്യ ഭാഗത്തില്‍ ഡോക്യുമെന്ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട് കത്ത് പുറത്തുവിട്ടു. റിട്ടയേഡ് ജഡ്ജസും റോ ഉദ്യോഗസ്ഥരും അംബാസിഡര്‍മാരും ഉള്‍പ്പെടെ 302 പ്രമുഖരാണ് ബിബിസിക്കെതിരായ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഡോക്യുമെന്ററിയിലൂടെ വിധികര്‍ത്താക്കളെ പോലെയാണ് ബിബിസി പെരുമാറുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ സ്പര്‍ദ്ധയുണ്ടാക്കുകയാണ് അവര്‍. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതി പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണ് അവരെന്നും കത്തില്‍ ആരോപിക്കുന്നു. തരംതാണ തരത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം, ആരോപണങ്ങള്‍ പ്രകാരം എന്നിങ്ങനെയല്ലാതെ, വസ്തുതകളല്ല ഡോക്യുമെന്ററി പറയുന്നതെന്നും കത്തില്‍ പറയുന്നു.
ഗുജറാത്ത് കലാപത്തെ കുറിച്ച് നീണ്ട കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ആരോപണങ്ങളെല്ലാം തള്ളിയതാണ്. തെറ്റായ പ്രചാരണങ്ങളിലൂടെ വീണ്ടും രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് ഡോക്യുമെന്ററി ശ്രമിച്ചത്. ഡോക്യുമെന്ററി സാധാരണ വിമര്‍ശനങ്ങല്ല, അത് ആവിഷ്‌കാര സ്വതന്ത്ര്യവുമല്ല, മറിച്ച് പ്രേരിതമായ കുറ്റപത്രമാണ്. രാജ്യം തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും എല്ലാവരും പരാതിയില്‍ ഒപ്പുവയ്ക്കണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























