ഭക്തരുടെ ശക്തി കണ്ടറിഞ്ഞു... വിവാദങ്ങള്‍ക്ക് ശേഷമുള്ള ശബരിമലക്കാലത്ത് ശബരിമലയില്‍ റെക്കോര്‍ഡ് കാണിക്ക; കാണിക്കയെണ്ണിത്തളര്‍ന്ന് ജീവനക്കാര്‍; ഇനിയുമെണ്ണാന്‍ 20 കോടി രൂപയുടെ നാണയം; നാണയമെണ്ണാനുള്ള മെഷീനില്ലാത്തത് ഇരട്ടി നഷ്ടം; ശരണം വിളിച്ച് ജീവനക്കാര്‍

പണം വന്നാലും കുറ്റം വന്നില്ലെങ്കിലും കുറ്റം. വിവാദങ്ങള്‍ക്ക് ശേഷമുള്ള ശബരിമലയിലെ റെക്കോര്‍ഡ് കാണിക്ക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ജീവനക്കാര്‍. എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല. ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളരുകയാണ് ജീവനക്കാര്‍.
അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്. നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണു തീര്‍ന്നത്.
ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ മടങ്ങിയെത്താത്തത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്.
മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു നല്‍കിയവരെ തിരികെ അയക്കണമെന്ന് അതത് ദേവസ്വം ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനും നിയോഗിച്ചത്. മകരവിളക്കു കഴിഞ്ഞും കാണിക്കയെണ്ണുന്നതുകൂടി കണക്കാക്കി 20 വരെയായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതു നീട്ടിക്കൊടുത്തിരിക്കുകയാണ്.
കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.
രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.
നാണയമെണ്ണുന്ന പ്രശ്‌നം ബോര്‍ഡ് ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കും.
നോട്ടുനിരോധനം വന്നതിനുശേഷം 2017-ലാണ് ഏറ്റവും കൂടുതല്‍ നാണയം വന്നത്. അന്നു ജീവനക്കാരെ മൂന്നുഷിഫ്റ്റായി നിയോഗിച്ച് ഏഴുദിവസം കൊണ്ട് എണ്ണിത്തീര്‍ത്തതാണ്. ഇഷ്ടക്കാരെയെല്ലാം സുഖമുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കു നല്‍കി ഭണ്ഡാരമെണ്ണല്‍ അവസാനമാക്കിയതിന്റെ ഫലമാണ് ഇപ്പോഴനുഭവിക്കുന്നതെന്ന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പറഞ്ഞു.
പഴയ ഭണ്ഡാരത്തില്‍ കെട്ടിക്കിടക്കുന്ന കാണിക്കപ്പണം (കാണിപ്പൊന്ന്) നശിക്കുന്ന വാര്‍ത്ത വന്നതോടെയാണ് ദേവസ്വം ബോര്‍ഡ് ജാഗ്രതയിലായത്. വെറ്റില, പാക്ക് എന്നിവയ്‌ക്കൊപ്പം നാണയവും നോട്ടും തുണിയില്‍ കെട്ടി സമര്‍പ്പിക്കുന്ന കാണിക്കപ്പൊന്ന് പഴയ ഭണ്ഡാരത്തിലാണ് കൂട്ടിയിട്ടിരുന്നത്. പാക്കും വെറ്റിലയും അഴുകി നോട്ട് ദ്രവിക്കുകയും കറപറ്റി നശിക്കുകയുമായിരുന്നു. എത്ര നോട്ടുകള്‍ നശിച്ചു എന്ന് ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ഭണ്ഡാരത്തിലെ പൊടിയും മോശം ഭക്ഷണവും ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 60 ദിവസം ഡ്യൂട്ടി നോക്കിയ ശേഷവും വീട്ടില്‍ പോകാന്‍ കഴിയാത്തത് പലരെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
നാണയം എണ്ണിത്തീര്‍ക്കാന്‍ 2017 ലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്ന് ധനലക്ഷ്മി ബാങ്ക് ആധുനിക യന്ത്രങ്ങള്‍ എത്തിച്ചിരുന്നു. ഈ യന്ത്രങ്ങളിലേക്ക് നാണയങ്ങള്‍ വാരിയിട്ടാല്‍ എണ്ണി തരംതിരിച്ച് സഞ്ചിയിലേക്ക് വീഴുമായിരുന്നു. സഞ്ചി തയ്ക്കുന്നതിനും കെട്ടുന്നതിനും മാത്രമാണ് ആളുകള്‍ വേണ്ടിവന്നിരുന്നത്. പക്ഷേ, പിന്നീട് യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ല. നോട്ടെണ്ണുന്ന യന്ത്രം മാത്രമാണുള്ളത്.
"
https://www.facebook.com/Malayalivartha


























