ലുക്കൗട്ടുമിറക്കും... തലസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി പോലീസ്; ഓം പ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും സ്വത്ത് കണ്ടെത്തും; ഗുണ്ടകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കും; ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനായി കര്‍ശന ഇടപെടല്‍

തലസ്ഥാനത്തെ ഉറക്കം കെടുത്തുന്ന ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനൊരുങ്ങി പോലീസ്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ഗുണ്ടകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും തീരുമാനം. പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികള്‍ കൂടിയാണ് ഇവര്‍. പ്രതികള്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.
പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. ഒന്നിലധികം സിം കാര്‍ഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂര്‍ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവില്‍ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു.
ആരിഫുമായുള്ള സൗഹൃദം ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് പൊലീസും പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും ഫോണ്‍ പേട്ട പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു ആസിഫും ആരിഫും.
സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവര്‍ത്തകരാവുകയായിരുന്നു. മനുഷ്യ ചങ്ങലയില്‍ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, ഗുണ്ടാബന്ധത്തിന്റെ പേരില്‍ ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിധിനെയും കൂട്ടുകാരെയുമാണ് പാറ്റൂരില്‍ വെച്ച് ആസിഫും ആരിഫും ചേര്‍ന്ന് ആക്രമിച്ചത്. ഈ കേസില്‍ ഓം പ്രകാശ് എട്ടാം പ്രതിയാണ്. മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെയും കുറിച്ച് സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി. കവടിയാറുള്ള ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് പരിശോധന നടത്തിയത്. പാറ്റൂര്‍ ആക്രണത്തില്‍ ഓം പ്രകാശിന്റെ പങ്ക് വ്യക്തമായി ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ പരിശോധന നടത്താന്‍ പൊലീസ് തയ്യാറായത്.
ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തര്‍, സല്‍മാന്‍ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു. മൂന്ന് എടിഎം കാര്‍ഡുകള്‍ പൊലീസിന് ഫ്‌ലാറ്റില്‍ നിന്നും ലഭിച്ചു. പാറ്റൂര്‍ അക്രണത്തിന് ശേഷം കവടിയാറുള്ള ഫ്‌ലാറ്റിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
അതിനിടെയാണ് പാറ്റൂര്‍ ആക്രമക്കേസിലെ മുഖ്യപ്രതി ഓം പ്രകാശിന്റെ സഹായികളായ ഗുണ്ടകള്‍ കോടതിയില്‍ കീഴടങ്ങിയത്. പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് നാലു ഗുണ്ടകള്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഓം പ്രകാശ് അടക്കമുള്ള പാറ്റൂര്‍ കേസിലെ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം സംസ്ഥാനത്തും പുറത്തും ശക്തമാക്കിയെന്നുമാണ് പൊലീസ് പറയുന്നത്. ഗുണ്ടകള്‍ ഊട്ടിയില്‍ ഒളിച്ചുകഴിയുകയാണെന്ന് വരെ പറയുന്നതിനിടെയാണ് നാലു പ്രതികള്‍ രാവിലെ വഞ്ചിയൂര്‍ കോടതിയിലെത്തി കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha


























