ആറ്റിങ്ങല്‍ നഗരത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകം: സൂര്യ കൊലക്കേസ് :പ്രതി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതിനാല്‍ കേസ് ഫയലില്‍ നിന്നും കുറവ് ചെയ്തു , കൊലയ്ക്ക് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് എസ് ഐ കോടതിയില്‍ മൊഴി നല്‍കി:പ്രതി താമസിച്ച ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സില്‍ നിന്നും പോലീസ് കണ്ടെടുത്ത ബാഗില്‍ പ്രതി കൃത്യസമയം ധരിച്ച ജീന്‍സ് പാന്റ്‌സും ഷര്‍ട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരന്‍

ആറ്റിങ്ങല്‍ നഗരത്തെ ഞെട്ടിച്ച സൂര്യ നഴ്സ് കൊലക്കേസിലെ ഏക പ്രതി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതിനാല്‍ കേസ് ഫയലില്‍ നിന്നും കോടതി കുറവ് ചെയ്തു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പോലീസ് പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണന്‍ പ്രതിക്കെതിരായ ക്രിമിനല്‍ കേസ് കുറവ് ചെയ്യാന്‍ ഉത്തരവിട്ടത്.
സൂര്യയെ ആറ്റിങ്ങലില്‍ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജില്‍ മുറിയെടുത്ത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ 2021 ല്‍ നടന്ന വിചാരണ വേളയില്‍ മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് എസ് ഐ സാക്ഷിമൊഴി നല്‍കിയത്.
സൂര്യ കൊല്ലപ്പെട്ട 2016 ജനുവരി 27ന് തന്നെ ഉച്ചയോടെയാണ് പ്രതി ലോഡ്ജ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.വിവരം ജിഡിയില്‍ രേഖപ്പെടുത്തി. സ്റ്റേഷന്‍ റൈറ്റര്‍ വിജിമോനാണ് ജി ഡി രജിസ്റ്റര്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഹാജരാക്കി നല്‍കിയത്. മഹസ്സര്‍ തയ്യാറാക്കിയ ശേഷം ജി ഡി ബുക്ക് മൂന്നാം സ്ഥാനത്തില്‍ റൈറ്റര്‍ക്ക് വിട്ടുനല്‍കിയതായും അദ്ദേഹം മൊഴി നല്‍കി. സീഷ്വര്‍ മഹസ്സര്‍ പ്രോസിക്യൂഷന്‍ ഭാഗം നാലാം രേഖയായി അക്കമിട്ട് ജഡ്ജി കെ.ബാബു തെളിവില്‍ സ്വീകരിച്ചു.
കൃത്യത്തിന് ശേഷം ആറ്റിങ്ങലില്‍ നിന്നും കടന്ന പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴി പോലീസ് കൊല്ലത്തെ ലോഡ്ജ് മുറിയില്‍ കണ്ടെത്തുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് തന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോള്‍ പ്രതി മരണത്തോട് മല്ലിടുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയിലും റിമാന്റിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി റിമാന്റ് തടവുകാരുടെ സെല്ലിലും പാര്‍പ്പിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യല്‍ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങല്‍ മജിസ്‌ട്രേട്ട് കോടതി പോലീസിന്റെ ആവശ്യം തള്ളി. അത്യാസന്ന നിലയില്‍ കഴിയുന്ന പ്രതി മാനസികമോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടര്‍ന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വീഴ്ച വരുത്തിയതിനാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) പ്രകാരം പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. അതിനാല്‍ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ പോലീസിന് തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
കൊലക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവര്‍ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ - സൈബര്‍ തെളിവുകളും ആണ് പ്രോസിക്യൂഷന്‍ കേസ് തെളിയിക്കാന്‍ ആശ്രയിച്ചിരിക്കുന്നത്.
സൂര്യ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സില്‍ കയറി ആറ്റിങ്ങല്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഷിജു ആറ്റിങ്ങല്‍ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിര്‍വ്വഹിക്കുകയായിരുന്നു.
സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടര്‍മാരെയും മറ്റും ചേര്‍ത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.
പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.
2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവര്‍ മറ്റുള്ളവരെ അറിയിച്ച പ്രകാരം പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആറ്റിങ്ങല്‍ നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.
പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. കൊലയ്ക്ക് കുറച്ചു നാള്‍ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.
ബംഗ്‌ളുരുവില്‍ക്രിസ്ത്യന്‍ മിഷനറി കോളേജില്‍ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ഉടനെ സൂര്യ പിരപ്പന്‍കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ആണ് ജോലിയില്‍ പ്രവേശിച്ചത്. വിവാഹ ആലോചനകള്‍ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മില്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് സംസാരിച്ചതിന്റെ കാള്‍ ഡീറ്റയില്‍സ് റെക്കോര്‍ഡ് ( സി. ഡി . ആര്‍ ) പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തില്‍ വെരിക്കോസ് വെയിന്‍ അസുഖമുള്ളതായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടര്‍മാരുടെയും മറ്റും പേരുകള്‍ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാന്‍ ഇയാള്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ സൂര്യയുമായി സംസാരിച്ചു നില്‍ക്കുന്ന സോക്ടര്‍മാരുടെയും മറ്റും പേരുകളാണ് ഇയാള്‍ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്.
ആറ്റിങ്ങല്‍ പോലീസ് 2016 മെയ് 21നാണ് കുറ്റപത്രം സമര്‍പ്പിച്ചത്..
https://www.facebook.com/Malayalivartha


























