അമ്മയേയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിമൂന്നുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തി: ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഭർത്താവ് ഊട്ടിയിലേക്ക് ടൂർ പോയതിന് പിന്നാലെ എന്ത് സംഭവിച്ചെന്ന് അറിയാതെ കുടുംബം: നാരായണിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി സൂചനകൾ...

മലയോരത്തെ നടുക്കി അമ്മയുടെയും മകളുടെയും മരണം. സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും മരണകാരണം എന്താണെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും, അന്വേഷണ സംഘവും. കുണ്ടംകുഴി പെട്രോൾ പമ്പിന് സമീപത്തെ നാരായണി (45), മകളും കുണ്ടംകുഴി ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയുമായ ശ്രീനന്ദ (13) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഭർത്താവ് ചന്ദ്രൻ വിദ്യാർഥികളെയും കൂട്ടി ദിവസങ്ങൾക്ക് മുമ്പ് ഊട്ടിയിലേക്ക് ടൂർ പോയിരുന്നു. ഭാര്യ നാരായണിയെ ഞായറാഴ്ച ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ ബന്ധുവായ സുജിയെ വീട്ടിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇവർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനന്ദ വീട്ടിനകത്തെ കിടപ്പ് മുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നാരായണിയെ വീടിന് പിറകിലെ ജനൽ കമ്പിയിൽ നൈലോൺ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
നാരായണി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് ഇവർ മകളെ കൊലപ്പെടുത്തിയതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ശ്രീനന്ദയുടെ മരണം സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് പൊലീസ്. വിഷമോ മറ്റോ നൽകിയതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മൂക്കിൽ നിന്നും വായിൽ നിന്നും ചെറിയ രീതിയിൽ നുര വന്നിരുന്നു.
മൃതദേഹങ്ങൾ ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഊട്ടിയിലായിരുന്ന ഭർത്താവ് ചന്ദ്രൻ വിവരമറിഞ്ഞ് തിങ്കളാഴ്ച പുലർചെ തന്നെ നാട്ടിലെത്തിയിരുന്നു. എന്തെങ്കിലും കുടുംബ പ്രശ്‌നം ഉള്ളതായും വിവരമില്ല. നാരായണിക്ക് ചെറിയ രീതിയിലുള്ള മാനസിക സമ്മർദം ഉള്ളതായി പറയുന്നു.
ഇത് മാത്രമാണ് മരണം സംബന്ധിച്ച് പൊലീസിന് ലഭിച്ച ഏക സൂചന. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും കാര്യങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്രയും ക്രൂരമായ കടുംകൈക്ക് ഇവർ മുതിർന്നതിന്റെ കാരണം എന്താണെന്നാണ് ബന്ധുക്കളും നാട്ടുകാരും പരസ്പരം ചോദിക്കുന്നത്. നാരായണിയുടെ മൊബൈൽ ഫോൺ പൊലീസ് ബന്തവസിൽ എടുത്തിട്ടുണ്ട്. മറ്റ് നടപടികൾക്ക് ശേഷം ഫോൺ വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























