ജലദോഷത്തിന് ആശുപത്രിയിൽ ചെന്നാലും മിനിമം 1000 രൂപ ഈടാക്കുന്ന കാലം വരുന്നു, നഴ്‌സുമാരുടെ വേതനം 3 മാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ സ്വകാര്യ ആശുപത്രികൾ അടുത്ത നീക്കത്തിലേക്ക്...!

ഇനി ജലദോഷത്തിന് ആശുപത്രിയിൽ ചെന്നാലും മിനിമം ആയിരം രൂപ ഈടാക്കുന്ന കാലം വരുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം മൂന്നു മാസത്തിനകം പുനഃപരിശോധിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന തൊഴിൽ രംഗങ്ങളാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെയും അധ്യാപകരുടെയും.
ആശുപത്രികൾ നടത്തിക്കൊണ്ടുപോകാൻ മാനേജുമെന്റുകൾ ദുരിതപ്പെടുന്നതിന്റെ അടിസ്ഥാന കാരണം രണ്ടാണ്. ഒന്നാണ് ഡോക്ടർമാരുടെ മുന്തിയ ശമ്പളം. രണ്ട് പരിശോധനാ യന്ത്രങ്ങളുടെ ഭാരിച്ച ചെലവ്. സംസ്ഥാനത്ത് വിദഗ്ധ ഡോക്ടർമാർ അഞ്ചു ലക്ഷത്തിനു മുകളിൽ ശമ്പളം പറ്റുമ്പോൾ നഴ്‌സിനു ലഭിക്കുന്നതാവട്ടെ പതിനായിരം രൂപ. ഡോക്ടർക്കാർക്കൊപ്പം ഏകദേശപഠിത്തവും അതിനേക്കാൾ ജോലിഭാരവുമുള്ള തൊഴിൽമേഖലയാണ് നഴ്‌സുമാരുടേത്.
സമാനമായ ചൂഷണം അരങ്ങേറുന്ന മേഖലയാണ് സ്വകാര്യ സ്‌കൂളുകൾ. കുട്ടികൾ ഏറെയുള്ള സ്‌കൂളുകളിൽ നിന്ന് ലക്ഷങ്ങൾ ലാഭം പറ്റുന്ന മാനേജുമെന്റുകൾ പലതാണ്. അതേ സമയം ഏറെ അധ്യാപകർക്കും നൽകുന്നതാവട്ട തുശ്ചമായ വേതനവും.മൂന്നു മാസത്തിനകം കേരളത്തിൽ നഴ്‌സുമാരുടെ വേതനം പുനശോധിക്കാനാണ് ഹോക്കോടതിയുടെ ഉത്തരവ്. നഴ്‌സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിച്ചു തീരുമാനിക്കണമെനനാണ് നിർദേശം.
മുൻപ് നഴ്‌സുമാരുടെ സമരത്തെത്തുടർന്ന് വേതനനിരക്ക് വർധിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് നിശ്ചിത തുക നഴ്‌സുമാർക്ക് നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇരുപതിനായിരം രൂപയുടെ ബില്ലിൽ ഒപ്പുവയ്പിച്ചശേഷം പതിനായയ്യായിരം രൂപ നൽകി നഴ്‌സുമാരെ ചൂഷണം ചെയ്ത സ്ഥാപനങ്ങൾ പലതാണ്. അഭ്യസ്തവിദ്യരായ ബംഗാളി കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനത്ത് ആയിരം രൂപയോളം ദിവസ കൂലിയുണ്ടായിരിക്കെയാണ് ദിവസം മൂന്നൂറും അഞ്ഞൂറും രൂപ വേതനം നൽകി നഴ്‌സുമാരെ പല മാനേജുമെന്റുകളും പിഴിഞ്ഞുകൊണ്ടിരുന്നത്.
2018ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അധ്യാപകർക്ക് ട്യൂഷൻ നടത്തി പണമുണ്ടാക്കാനെങ്കിലും നേരിയ സാധ്യതയുണ്ടായിരിക്കെയും നഴ്‌സുമാർക്ക് ഇത്തരത്തിലൊരു സാധ്യതയും മുന്നിലില്ലാത്ത സാഹചര്യമാണ്. ഓപ്പറേഷൻ തിയറ്ററിലും ഒപിയിലും നിയോഗിക്കപ്പെടുന്നവർ പലപ്പോഴും നിശ്ചിത സമയം കഴിഞ്ഞാലും ജോലി ചെയ്യേണ്ട സാഹചര്യമാണ് പല സ്വകാര്യ ആശുപത്രികളും നിലനിൽക്കുന്നത്.
50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയുമായാണ് 2018ൽ സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. മാനേജ്‌മെന്റിനും നഴ്‌സുമാർക്കും ഈ നിരക്ക് സമ്മതമായിരുന്നില്ല. ഇതിനെതിരെ മാനേജ്‌മെന്റും നഴ്‌സുമാരും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു. നിലവിൽ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി നഴ്‌സുമാർ വീണ്ടും സമരവുമായി മുന്നോട്ടു വന്നു.
സർക്കാർ സർവീസിൽ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയർത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്‌മെന്റുകൾ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുളളത്. ഈ പശ്ചാത്തലത്തിലാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്നു മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കോടതി ഉത്തരവിട്ടത്.
കേരളത്തിൽ വിവിധ സ്വകാര്യ ആശുപത്രികളിലായി മൂന്നു ലക്ഷത്തിലേറെ നഴ്‌സുമാരാണ് തുശ്ച വേതനം പറ്റി അധിക സമയം ജോലി ചെയ്യുന്നത്. ഏതു വിധത്തിലും വിദേശത്തേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ ജോലി പരിചയം പ്രതീക്ഷിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന നഴ്‌സുമാരും കുറവല്ല. എന്നാൽ വിദേശ ജോലി സാധ്യതയുണ്ടായാൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റും യോഗ്യതാ സർട്ടിഫിക്കറ്റും ഉൾപ്പെടെ രേഖകൾ കൃത്യസമയത്ത് നൽകാതെ നഴസുമാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും കുറവല്ല. ചെയ്ത ജോലിയുടെ ശമ്പളം തിരികെ അടച്ചശേഷം മാത്രം സർട്ടിഫിക്കറ്റുകൾ മടക്കി നൽകുന്ന സ്ഥാപനങ്ങളും കുറവല്ല.
മുൻപ് സംസ്ഥാനത്തെ പല ആശുപത്രികളിലും സമരം നടത്താൻ പുരുഷ നഴ്‌സുമാർ മുന്നോട്ടുവന്നതിന്റെ പേരിൽ പല സ്വകാര്യ ആശുപത്രികളും മെയിൽ നഴ്‌സുമാർക്ക് കേരളത്തിൽ ജോലി നൽകുന്നില്ല. ഇത്തരത്തിൽ മെയിൽ നഴ്‌സുമാരുടെ സാന്നിധ്യം ഇല്ലാതായ സ്വകാര്യ ആശുപത്രികളും ചെറുതല്ല.
വിദഗ്ധ ഡോക്ടർമാരെ വിവിധ ആശുപത്രികൾ വില പേശി ഉയർന്ന ശമ്പളം നൽകുന്ന സാഹചര്യത്തിന്റെ ഇരകളാകുന്നതേറെയും അസംഘടിതരായ നഴ്‌സുമാരും രോഗികളുമാണ്. ആശുപത്രികൾക്കുണ്ടാകുന്ന സാമ്പത്തിക ചെലവ് രോഗികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള സാഹചര്യമാണ് വരാനിരിക്കുന്നത്.
https://www.facebook.com/Malayalivartha


























