പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർ തൂങ്ങി മരിച്ചത് കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത ശേഷം: നാല് മണിവരെ ഡ്യൂട്ടിയിൽ നിന്ന സഹപ്രവർത്തക കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് ഇറങ്ങിയത് മരണത്തിലേയ്ക്കെന്ന് അറിഞ്ഞ് ഞെട്ടി അവർ...

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന (46)നെയാണ് വീടിന്റെ പുറകുവശത്തെ ചായ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുമണി വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് ഇറങ്ങിയതാണ്.
പിന്നീടാണ് മരണ വിവരം അറിയുന്നത്. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്ത് താന്‍ മരിക്കുകയാണെന്ന് പറഞ്ഞ ശേഷമായിരുന്നു സംഭവം. ഭര്‍ത്താവ് അരവിന്ദന്‍ കോയമ്പത്തൂര്‍ അമൃത സര്‍വകലാശാലയില്‍ ജീവനക്കാരനാണ്. വീട്ടിലുണ്ടായിരുന്ന ഭർത്താവ് കഴിഞ്ഞ ദിവസമാണ് ജോലിസ്ഥലത്തേക്കു തിരികെപോയത്. സംഭവ ദിവസം മരിക്കുകയാണെന്ന് അറിയിച്ച് ബീന വീഡിയോകോള്‍ വിളിച്ചയുടന്‍ ഇദ്ദേഹം പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിച്ചിരുന്നു.
പോലീസുകാര്‍ സ്‌റ്റേഷനില്‍ തെരഞ്ഞെങ്കിലും ബീനയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിന്‍റെ വാതിലുകളെല്ലാം തുറന്നിട്ട നിലയിലായിരുന്നു. വീടിന്‍റെ പിന്‍വശത്തായുള്ള ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ബീനയെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറുപ്പസാമി, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി ബാലചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ചെമ്പനോട പുളിയുള്ളകണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിന്റെയും സരോജിനി അമ്മയുടെയും മകളാണ് ബീന.
https://www.facebook.com/Malayalivartha


























