അത്രമേല്‍ സ്‌നേഹിച്ചിരുന്നു... ഏറെ ഞെട്ടിപ്പിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം; ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല

മലയാളികളെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ കേസ്. ഈ കേസില്‍ നിര്‍ണായക വഴിത്തിരിവായി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം നേരത്തെ തന്നെ തയാറായിരുന്നു. അതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് സമയമെടുത്തത്. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്താന്‍. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും വ്യക്തമാക്കിയുള്ള കുറ്റപത്രം കോടതിയില്‍ നല്‍കും.
പ്രണയനിയെ ജീവനേക്കാള്‍ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ. മനസാക്ഷിയെ മരവിപ്പിച്ച കൊലക്കേസില്‍ ഇരുവരുടെയും ജീവിതകഥ പറയുംപോലെയാണ് ഡി.വൈ.എസ്.പി അ.ഖ.ജോണ്‍സണിന്റെ നേതൃത്വത്തിലെ പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.
ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പറഞ്ഞ് നോക്കി. എന്നിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്തു. ആദ്യം വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍. അതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് എന്ന ആയുധം പുറത്തെടുക്കുന്നത്.
ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്. അങ്ങിനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയിരുന്നു. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.
ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകലവിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അതേസമയം പാറശ്ശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും വന്നിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാന്‍ സാധ്യതയേറിയെങ്കിലും കൈമാറിയില്ല. കേരളാ പൊലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന എജിയുടെ നിയമോപദേശമാണ് ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണ പരിധി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കപ്പെട്ടേക്കാം. ഇത് എതിര്‍ഭാഗത്തിന് അനുകൂല സഹാചര്യമുണ്ടാക്കും. കുറ്റകൃത്യം നടന്നത് തമിഴ്നാട് പൊലീസിന്റെ പരിധിയിലാണ്. ഷാരോണിന്റെ മരണം നടന്നത് കേരളത്തിലും. ഈ സാഹചര്യത്തില്‍ കേരള പൊലീസിന്റെ അന്വേഷണത്തിന് നിയമതടസമല്ല. എന്നാല്‍ ഒരേ സമയം കേരളാ തമിഴ്നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്. എന്തായാലും കുറ്റപത്രം നല്‍കുന്നതോടെ അതിലും വ്യക്തത വരും.
https://www.facebook.com/Malayalivartha


























