വീട്ടമ്മയുടെ വീടിന് മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണം കൊലപാതകമെന്ന് കുടുംബം: തലയിലും ശരീരത്തിലും മുറിവുകൾ: പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ച് വരുത്തി സഹോദരനൊപ്പം ആശുപത്രിയിലേയ്ക്ക് ദീർഘനാളുകളായി അടുപ്പം പുലർത്തിയിരുന്ന വീട്ടമ്മ അയച്ചത് മണിക്കൂറുകൾ വൈകി....

ദീർഘനാളുകളായി അടുപ്പം പുലർത്തിയിരുന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണം കൊലപാതകമെന്ന് കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി. അരവിന്ദിന്‍റെ തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്‍റെ കാരണം.
ബോധം കെട്ടു കിടന്ന അരവിന്ദനെ ആശുപത്രിയിലാക്കാന്‍ ഏറ്റുമാനൂരില്‍ നിന്നൊരു വാഹനം വിളിക്കാന്‍ വീട്ടമ്മ തയാറായില്ല. പകരം പത്തു കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം മണിക്കൂറുകള്‍ വൈകി ആശുപത്രിയിലെത്തിച്ചതാണ് മരണത്തില്‍ സംശയം തോന്നാനുള്ള ഒന്നാമത്തെ സംശയം. അരവിന്ദന്‍റെ തലയുടെ പിന്നിലെ മുറിവും ശരീരമാസകലം കണ്ട മറ്റ് പരുക്കുകളുമാണ് മരണത്തില്‍ ദുരൂഹത സംശയിക്കാനുളള രണ്ടാമത്തെ കാരണം.
ആരോപണ വിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ തന്നെ അരവിന്ദന്‍റെ ചികില്‍സ മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്. തലയ്ക്കു പിന്നിലെ മുറിവാണ് മരണകാരണമായതെന്ന വിവരമാണ് ഡോക്ടര്‍മാരില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റ് സാഹചര്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ അരവിന്ദനെ മനപൂര്‍വം തലയ്ക്കടിച്ചു കൊന്നെന്ന സംശയമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരവിന്ദ് ജനുവരി ഒമ്പതിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് സംഭവദിവസം ഉച്ചയ്ക്ക് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. അരവിന്ദിന്റെ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് കുഴഞ്ഞുവീണതായാണ് ആദ്യം അറിഞ്ഞത്.
എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമാകുന്നത്. അദ്യം ഏറ്റുമാനൂരിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മെഡിക്കൽ കോളേജിൽ തെറ്റായ പേര് വിവരങ്ങൾ നൽകി യുവതിയും വീട്ടുകാരും മുങ്ങിയതും സംശയത്തിന് ബലം നൽകുന്നു. സിടി സ്കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർനടപടികൾക്ക് പോസ്റ്റുമോർട്ടം ഫലം കാത്തിരിക്കുകയാണ് കുടുംബം. ഏറ്റുമാനൂർ പോലീസ് സംഭവം അന്വേഷിക്കുന്നതിൽ ഉദാസീന മനോഭാവം പുലർത്തുന്നതായും പരാതിയുണ്ട്.
എന്നാൽ തന്‍റെ വീട്ടില്‍ വച്ച് അപസ്മാരമുണ്ടായി തലയിടിച്ചു വീണാണ് അരവിന്ദന് പരുക്കേറ്റതെന്നും മറ്റെല്ലാ ആരോപണങ്ങളും കളളമെന്നുമാണ് ആരോപണ വിധേയയായ വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്‍റെ സഹോദരന് ശരിയായ മേല്‍വിലാസം അറിയാഞ്ഞതിനാലാണ് ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിപ്പോയതെന്നുമാണ് വീട്ടമ്മ നൽകിയ വിശദീകരണം സാഹചര്യ തെളിവുകളില്‍ പലതിലും ദുരൂഹതയുണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും പറയാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസിന്‍റെ വിശദീകരണം.
https://www.facebook.com/Malayalivartha


























