തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി; ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി നിർത്തി

ശബരിമലയില്‍ റെക്കോര്‍ഡ് കാണിക്കയാണെന്നും അത് എണ്ണി തീർക്കാനാകുന്നില്ലെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തെ കുറിച്ചുള്ള പുതിയ വിവരം പുറത്ത് വരികയാണ്. അതായത് ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി ഇന്നു മുതൽ നിർത്തി. തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി. മാനസിക പിരിമുറുക്കമുണ്ടായി മാത്രമല്ല ഇവർക്കിടയിൽ ചിക്കൻ പോക്സും വൈറൽ പനിയും പടർന്നുപിടിക്കുകയാണ് ഈ കാരണത്താലാണ് പെട്ടെന്ന് നിർത്തിയത്.
എഴുനൂറിലധികം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലായി ജോലി ചെയ്തു. ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങളിൽ പകുതിപോലും എണ്ണിത്തീർക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജീവനക്കാർക്ക് അവധി നൽകണമെന്ന് ഭണ്ഡാരം ചീഫ് ഓഫീസർ ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണർ, ദേവസ്വം വിജിലൻസ് ഓഫീസർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നു വൈകിട്ട് മുതൽ അവധി നൽകാൻ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി, ദേവസ്വം കമ്മിഷണർക്ക് കത്തു നൽകുകയും ചെയ്തിരുന്നു.
ഇതുവരെ ഭണ്ഡാരം ഡ്യൂട്ടി ചെയ്യാത്തവരെയും ഇപ്പോൾ ഡ്യൂട്ടിയിലുള്ളതിൽ താത്പര്യമുളളവരെയും കലാപീഠം വിദ്യാർത്ഥികളെയും ഉപയോഗിച്ച് ഫെബ്രുവരി 5 മുതൽ നാണയമെണ്ണൽ വീണ്ടും തുടങ്ങാനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. അന്നു മുതൽ പൊലീസ്, മെഡിക്കൽ സഹായം കിട്ടാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കത്ത് നൽകാനും ബോർഡ് തീരുമാനിച്ചു.
മാത്രമല്ല ചീഫ് ഭണ്ഡാരം ഓഫീസറെ കൂടാതെ ഒരു ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെക്കൂടി നിയോഗിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുന്നതിന് ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തുകയുണ്ടായി. അതേസമയം അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു . എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല.
അതിനാല്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്. നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണു തീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ മടങ്ങിയെത്താത്തത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചു .
https://www.facebook.com/Malayalivartha


























