നിയമവിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെയും അതിന് ആഹ്വാനം നൽകിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനാണ് നിർദ്ദേശിച്ചത്; മറ്റാരുടെയും സ്വത്ത് കോടതി ഉത്തരവിന്റെ പേരിൽ ജപ്തി ചെയ്യരുത്; നിർണായക ഉത്തരവുമായി ഹൈക്കോടതി

പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് ജപ്തി ചെയ്യാൻ ഉത്തരവിട്ട കേസിൽ ഹൈക്കോടതി ആകെ പുലിവാൽ പിടിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റെയിഡ് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തും ജപ്തി ചെയ്തെന്ന് പരാതി ഉയർന്നിരുന്നു.
പലരും ഈ വിഷയത്തിൽ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഈയൊരു വിഷയത്തിൽ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ ഹൈക്കോടതി നിർണായകമായ ഇടപെടൽ നടത്തിയിരിക്കുകയാണ്. അതായത് കർശനമായ താക്കീത് ഹൈക്കോടതി കൊടുത്തിരിക്കുകയാണ്. നിയമവിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെയും അതിന് ആഹ്വാനം നൽകിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനാണ് നിർദ്ദേശിച്ചതെന്നും മറ്റാരുടെയും സ്വത്ത് കോടതി ഉത്തരവിന്റെ പേരിൽ ജപ്തി ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ജപ്തി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി ഫെബ്രുവരി രണ്ടിനകം ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരിക്കുകയാണ്.
ജപ്‌തി ചെയ്ത സ്വത്തുക്കളുടെ മൂല്യം സംബന്ധിച്ച വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്തംബർ 23 നു നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഈ നിർദ്ദേശങ്ങൾ ഹൈക്കോടതി നൽകിയിരിക്കുന്നത് .കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കുമായി 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക് കൂട്ടൽ.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ 209 പേരുടെ 248 സ്വത്തുക്കളാണ് സർക്കാർ ജപ്തി ചെയ്തത്. ജപ്തി നേരിട്ട മലപ്പുറം കാടാമ്പുഴ സ്വദേശി ടി.പി യൂസഫ്തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും ക്രിമിനൽ കേസിൽ പ്രതിയല്ലെന്നുംകാണിച്ച് സമർപ്പിച്ച ഹർജിയും ഹൈക്കോടതി പരിഗണിച്ചുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. .തുടർന്നാണ് ജപ്തി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം കൊടുത്തത്.
അതേസമയം 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ജപ്‌തി ചെയ്തവയെല്ലാം സമർപ്പിക്കാൻ കോടതി നിർദേശം കൊടുത്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിതയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത് മലപ്പുറം ജില്ലയിൽനിന്നായിരുന്നു. സർക്കാർ സമർപ്പിച്ചത് ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കുകളായിരുന്നു.
https://www.facebook.com/Malayalivartha


























