കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍...കൊവിഡ് കാലത്ത് കേരള പോലീസ് രൂപീകരിച്ച 'ചിരി'പദ്ധതിക്ക് ഇപ്പോഴും മികച്ച പ്രതികണം...

കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൊവിഡ് കാലത്ത് കേരള പോലീസ് രൂപീകരിച്ച 'ചിരി'പദ്ധതിക്ക് ഇപ്പോഴും മികച്ച പ്രതികണം. വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി സംസ്ഥാനത്തൊട്ടാകെ 40,856 വിളികളാണ് ചിരിയിലേക്ക് വന്നത്. ഇപ്പോഴും കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ കേരളത്തിനുപുറത്ത് നിന്നു 267 വിളികളും വന്നു. ഏറ്റവും കൂടുതല്‍ വിളികള്‍ ലഭിച്ചതു മലപ്പുറം ജില്ലയിലാണ്. 3681 വിളികളാണ് ഇവിടെ നിന്നും ലഭിച്ചത്. കുറവ് കൊല്ലം സിറ്റിയിലാണ്.1378 കോളുകള്‍ മാത്രമാണ് കൊല്ലത്തു നിന്നും വന്നത്. സ്‌കൂള്‍ തുറന്നതിനു ശേഷം മാത്രം 12,000നടുത്ത് വിളികള്‍ വന്നിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടിയാണു പദ്ധതി ആരംഭിച്ചതെങ്കിലും രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്‌നങ്ങളുമായി ചിരിയിലേക്കു വിളിക്കുന്നുണ്ട്. കൂട്ടുകാരെ കാണാന്‍ കഴിയാത്തതിന്റെ വിഷമം, ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസത, പഠിക്കാന്‍ കഴിയാത്ത പ്രശ്‌നം, ഒറ്റപ്പെടല്‍ എന്നിവയാണു കൊവിഡ് കാലത്ത് കുട്ടികള്‍ ചിരി കോള്‍ സെന്ററുമായി പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ പഠനഭാരം, സമ്മര്‍ദം, പരീക്ഷാ പേടി എന്നിവയാണു പങ്കുവയ്ക്കുന്നത്.എളുപ്പത്തില്‍ പരീക്ഷയില്‍ എങ്ങനെ മാര്‍ക്ക് നേടാം എന്നൊക്കെ ചോദിച്ച് വിളിക്കുന്നവരുമുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ പരാതിക്കു മാറ്റങ്ങളൊന്നുമില്ല. മൊബൈല്‍ഫോണിന്റെ അമിത ഉപയോഗം, ഗെയിംകളി എന്നിവ തന്നെയാണു വില്ലന്‍. മദ്യം മയക്കുമരുന്ന് പോലുള്ളവ ഉപയോഗത്തെകുറിച്ചും രക്ഷിതാക്കള്‍ പരിഹാരം തേടി വിളിക്കുന്നുണ്ട്.
ഒരു സൈക്യാട്രിസ്റ്റ്, രണ്ടു സൈക്കോളജിസ്റ്റ് അധ്യാപകര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ചിരി കോള്‍ സെന്ററില്‍ വരുന്ന വിളികള്‍ കൈകാര്യം ചെയ്യുന്നത്.ഇവര്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേട്ടതിനു ശേഷം ആവശ്യമായ കൗണ്‍സലിങ് നല്‍കുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് വിളിക്കുന്നവര്‍ക്ക് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണ നല്‍കുകയും തുടര്‍ച്ചയായി വിളിച്ച് ഇവരെ പ്രശ്‌നത്തില്‍ നിന്നു മുക്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.കൊവിഡിനെ തുടര്‍ന്നു വീടുകളില്‍ കഴിയേണ്ടി വന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു പദ്ധതി. 2020 ജൂലൈയില്‍ ആണ് പദ്ധതി തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ മാറി സ്‌കൂളുകള്‍ തുറന്നെങ്കിലും ചിരിയുടെ കോള്‍ സെന്ററിലേക്ക് ഇപ്പോഴും വരുന്നതു നിരവധി കോളുകള്‍.കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്.
മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്‍ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട് , മാനസികപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് കുട്ടികള്‍ തന്നെ ടെലിഫോണിലൂടെ കൗൺസലിങ്ങും നല്‍കുന്നുണ്ട്. മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാര്‍. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകി വരുന്നുണ്ട്,
https://www.facebook.com/Malayalivartha


























