ബ്രഹ്മപുരത്തിൽ സിപിഎമ്മിന് കൈകഴുകി അത്ര എളുപ്പം രക്ഷപ്പെടാനാവില്ല, മാലിന്യം കത്തിച്ച് കൊച്ചിയെ വിഷപ്പുകയ്ക്കുള്ളിലാക്കിയ സര്‍ക്കാര്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി ഗുണ്ടാസ്റ്റൈലില്‍ ഭരിക്കുന്നു, അക്ഷരാര്‍ഥത്തില്‍ കണ്ണൂരിലെ പഴയ സിപിഎം മാടമ്പി ഗുണ്ടകളുടെ അതേ നയം

നാല് അന്നദാന കിറ്റുകൊണ്ടൊന്നും സിപിഎം ഇനി ഭരണത്തില്‍ വരില്ല. കേരളം ഭരിച്ച ഏറ്റവുമധികം കഴിവുകെട്ട സര്‍ക്കാര്‍ എന്ന കുപ്രസിദ്ധിയിലൂടെ പിണറായി വിജയന്‍ ഭരണത്തിന് പുറത്തേക്കു പതിക്കും എന്നു തന്നെയാണ് വിലയിരുത്തുന്നത്. ബ്രഹ്മപുരത്ത് അനേകായിരങ്ങളുടെ ജീവന്‍ ആശങ്കയിലാഴ്ത്തിയതില്‍.. സിപിഎമ്മിന് കൈകഴുകി അത്ര എളുപ്പം രക്ഷപ്പെടാനാവില്ല.
ബ്രഹ്മപുരത്ത് കാന്‍സറിന് കാരണമായ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ തിങ്ങിനില്‍ക്കുമ്പോള്‍ അതിന് ഉത്തരവാദി കേരളം ഭരിക്കുന്ന സിപിഎം തന്നെയെന്ന് വിവരമുള്ള ജനങ്ങള്‍ക്കൊക്കെ അറിയാം. എറണാകുളം ജില്ലയിലെ മാലിന്യം കത്തിച്ച് വിഷപ്പുകയ്ക്കുള്ളിലാക്കിയ സര്‍ക്കാര്‍ ഇപ്പോഴിതാ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി ഗുണ്ടാസ്റ്റൈലില്‍ ഭരണം നടത്തുന്നു.
സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്‍ ഭരണസ്വാധീനത്തില്‍ 75 കോടി രൂപയ്ക്ക് സംസ്‌കരണം എന്ന പേരില്‍ ക്വട്ടേഷനെടുത്തതാണ് ബ്രഹ്മപുരത്തെ മാലിന്യമല. മാലിന്യം തുള്ളി സംസ്‌കരിക്കാതെ അത് തീയിട്ട് ലക്ഷക്കണക്കിന് ജനങ്ങളുടെ ശ്വാസം മുട്ടിക്കുകയും അനേകായിരങ്ങളെ തീരാരോഗികളാക്കുകയും ചെയ്ത സംഭവത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിയമസഭയില്‍ അടിച്ചൊതുക്കുന്ന സ്റ്റാലിന്‍ സ്റ്റൈലില്‍ പിണറായി ഭരണം നടത്തുകയാണ്.
അക്ഷരാര്‍ഥത്തില്‍ കണ്ണൂരിലെ പഴയ സിപിഎം മാടമ്പി ഗുണ്ടകളുടെ അതേ നയത്തിലാണ് പിണറായി വിജയനും മരുമകന്‍ മന്ത്രി റിയാസും സ്പീക്കര്‍ ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമൊക്കെ സംസാരിക്കുന്നത്. ബ്രഹ്മപുരത്ത് സര്‍ക്കാരിന് വലിയ വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തുന്നതിന് പകരം അതിനെ ചോദ്യം ചെയ്യുന്നവരെയൊക്കെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടാ നയമാണ് പിണറായിയുടേത്.
സ്പീക്കറുടെ നിക്ഷ്പക്ഷനയം പാടേ മറന്നുകൊണ്ട് പഴയ എസ്എഫ്‌ഐ ഗുണ്ടാ നേതാവിന്റെ അതേ വേഷവും ശൈലിയും വച്ചുപുലര്‍ത്തുകയാണ്. റഷ്യയിലെയും ചൈനയിലെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ മാതൃകയാക്കിയാണ് പിണറായി ജനാധിപത്യ കേരളത്തിലും ഭരണം നയിക്കുന്നത്. ഏറാന്‍മൂളിയായി മാറിയ എംവി ഗോവിന്ദനും നാടന്‍ ഗുണ്ടാസ്‌റ്റൈലില്‍ സംസ്ഥാന ജാഥ നയിച്ച് പാര്‍ട്ടി അണികളെ പറ്റിച്ചു മുന്നേറുന്നു.
പിണറായി സര്‍ക്കാരിന്റെ മാനവും ഭാവിയും തകര്‍ത്ത് തരിപ്പണമാക്കിയ സ്വപ്‌നാ സുരേഷനെ വെല്ലുവിളിച്ചു മാനനഷ്ടക്കേസ് കൊടുത്തും സ്വയം വിലകളഞ്ഞിരിക്കുകയാണ് എംവി ഗോവിന്ദന്‍ എന്ന പഴയ ഗുസ്തിമാഷ്. നാല് കിറ്റിന് കേരളത്തിലെ ജനങ്ങളുടെ വോട്ട് ക്വട്ടേഷനെടുത്ത തട്ടിപ്പുപരിപാടിയിലൊന്നും തീരില്ല ഇപ്പോഴത്തെ സര്‍ക്കാരിനെതിരേയുള്ള ജനവികാരം.
അന്നത്തെ യുഡിഎഫിന്റെ അനൈക്യവും മുന്നണിയിലെ ചേരിപ്പിണക്കവും മാണിഗ്രൂപ്പിന്റെ മുന്നണി മാറ്റവുമൊക്കെ പിണറായി വിജയന്റെ രണ്ടാം വരവിന് കളമൊരുക്കി. എന്നാല്‍ ശിവശങ്കരനും കൂട്ടാളികളും ഉള്‍പ്പെട്ട വന്‍കിട വിദേശ തട്ടിപ്പുകളില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ശരാശരി മലയാളികള്‍ ഇപ്പോഴും വിശ്വസിക്കുന്നു.
പാവപ്പെട്ടവരുടെ പാര്‍ട്ടിയുടെ അമരക്കാരനും സര്‍വാധിപതിയുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഇന്ന് കോടികളുടെ സമ്പത്തിന് ഉടമയായതും, മുഖ്യമന്ത്രിയുടെ കുടുംബം പ്രഭുക്കളെപ്പോലെ സര്‍ക്കാര്‍ ചെലവില്‍ ലോകം ചുറ്റുന്നതുമൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. വര്‍ഗശത്രുവായ പ്രതിയോഗിയെ മാത്രമല്ല പ്രതിയോഗിയുടെ കുടുംബത്തെയും ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം.
ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്തത് മാത്രമല്ല അദ്ദേഹത്തിന്റെ സഹധര്‍മിണി കെ.കെ രമ എംഎല്‍എയെയും ഇല്ലാതാക്കാനുള്ള ക്രൂരതയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയതൊക്കെ. അടിച്ചു കൈയൊടിക്കുക, വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് തല്ലിക്കുക, മൈക്ക് തട്ടിപ്പറിക്കുക, ചീത്ത വിളിക്കുക, കേസെടുക്കുക തുടങ്ങിയ നെറികെട്ട നയങ്ങളാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ബ്രഹ്മപുരത്തെ തീക്കാറ്റില്‍ എരിയുന്ന അനേകായിരം ജനങ്ങളെ ആശ്വസിപ്പിക്കുകയും അവിടെ സന്ദര്‍ശനം നടത്തുകയും ചെയ്യാന്‍ ബാധ്യസ്ഥനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും എത്തിക്കുന്നതിന് പകരം സര്‍ക്കാരിനെതിരെ കൈ ഉയര്‍ത്തുന്നവരെയൊക്കെ അടിമര്‍ത്തുന്ന സ്റ്റാലിനിസ്റ്റ് ശൈലി ഏറെക്കാലം പിണറായി വിജയന് മുന്നോട്ടുകൊണ്ടു പോകാനാവില്ല.
ബ്രഹ്മപുരത്ത് എന്ത് വീഴ്ചയാണ് സംഭവിച്ചതെന്നേ പഠിക്കാതെയും പറയാതെയും തീ കെടുത്തി പുക അണഞ്ഞു എന്നൊക്കെ വീമ്പിളക്കുകയാണ് പിണറായി വിജയന്‍. ബ്രഹ്മപുരത്തെ ജനങ്ങള്‍ ശ്വാസവായുവിനുവേണ്ടി പരക്കം പാഞ്ഞുകൊണ്ടിരിക്കെ, അമേരിക്കയിലെ കാട്ടുതീ മാസങ്ങള്‍കൊണ്ടാണ് അണച്ചതെന്നും അത്രയും പുക കൊച്ചിയിലുണ്ടായില്ലെന്നും പറയുകയാണ് രാജേഷിനെപ്പോലുള്ള കപടബുദ്ധി ജീവികള്‍. തൊടുന്നതെല്ലാം പിഴയ്ക്കുകയാണ് പിണറായി സര്‍ക്കാരിന്.
വന്യജീവികള്‍ നാട്ടിലേക്കിറങ്ങി മനുഷ്യരെ കൊന്നൊടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ജനം നെട്ടോട്ടമോടുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ലെന്ന സാഹചര്യമാണ്. ഇതിനിടെയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിനൊന്നു പരാജയമായി മാറിയിരിക്കുന്നത്.
മികവുറ്റ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നവരല്ല ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള ഏറെപ്പേരുമെന്ന് വ്യക്തമാക്കുന്നതാണ് ഓരോ വകുപ്പുകളില്‍ കാണുന്ന അനാസ്ഥ. ശരാശരി നിലവാരമുള്ള മന്ത്രിമാരുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങിയിരിക്കുന്നു. ഒരു നിര വിവരംകെട്ട മന്ത്രിമാരെ ഒപ്പം നിറുത്തി സ്വേച്ഛാധിപതിയെപ്പോലെ അരങ്ങുവാഴുന്ന പിണറായി സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha


























