പിണറായി വിജയന്‍ ഭരണകക്ഷിയുടെ മാത്രം മുഖ്യമന്ത്രിയല്ല, പ്രതിപക്ഷത്തിന്റെയും ആണ്..സഹപ്രവർത്തകർ ആശുപത്രിയിലായപ്പോൾ തിരിഞ്ഞു പോലും നോക്കിയില്ല..വളരെയധികം ലജ്ജാകരമാണ്...എന്തൊരു മുഖ്യമന്ത്രി..?

പിണറായി വിജയന്‍ ഭരണകക്ഷിയുടെ മാത്രം മുഖ്യമന്ത്രിയല്ല, പ്രതിപക്ഷത്തിന്റെയും ആണ്. പക്ഷെ, പലപ്പോഴും ആ രാഷ്ട്രീയ ധാര്‍മികത മുഖ്യമന്ത്രി കാണിക്കാറില്ല. ഏറ്റവും അവസാനം നടന്ന സംഭവം തന്നെ എടുത്ത് നോക്കാം. തലസ്ഥാനത്ത് പട്ടാപ്പകല്‍ ഒരു പ്ലസ്ടി വിദ്യാര്‍ത്ഥിനി നടുറോഡില്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്‍മേല്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നു. സ്ത്രീപക്ഷ സര്‍ക്കാര്‍, ലിംഗനീതി, സാമൂഹ്യനീതി, ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നിങ്ങനെ എല്ലാ മേലങ്കികളും എടുത്ത് അണിയുന്ന ഇടത് സര്‍ക്കാര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്വാഭാവികമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമാധാനമായി പ്രതിഷേധം സംഘടിപ്പിച്ചു. ഭരണകക്ഷിയിലെ എം.എല്‍.എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം, എം.വിജിന്‍, ആര്‍. ആന്‍സലന്‍ എന്നിവരും വാച്ച് ആന്‍ഡ് വാര്‍ഡും എം.എല്‍.എമാരുടെ പഴ്‌സണല്‍ സ്റ്റാഫും ചേര്‍ന്ന് കെ.കെ രമ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സനീഷ് കുമാര്‍ ജോസഫ് എന്നീ പ്രതിപക്ഷ എം.എല്‍.എമാരെ മര്‍ദ്ദിച്ചു.
സലാമിന്റെ ചവിട്ടില്‍ കെ.കെ രമയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവം നടന്നിട്ട് സംസ്ഥാന മുഖ്യമന്ത്രി അവരെ നേരില്‍ കാണാന്‍ കൂട്ടാക്കുകയോ, ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല എന്നത് വളരെയധികം ലജ്ജാകരമാണ്. കെ.കെ രമ ഒരു പഴയ സി.പി.എം പ്രവര്‍ത്തകയാണല്ലോ, അത് പോലും മുഖ്യമന്ത്രി ഓര്‍ത്തില്ല. എന്നാല്‍ രമയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വര്‍ഗശത്രുവായിരുന്ന അന്തരിച്ച ടി.പി ചന്ദ്രശേഖരനോടുള്ള പക ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.ഇനി മറ്റൊരു സ്ത്രീയോടുള്ള പിണറായി സര്‍ക്കാരിന്റെ കരുതലും സംരക്ഷണവും എന്തായിരുന്നെന്ന് നമുക്കൊന്ന് നോക്കാം. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന അറസ്റ്റിലാകും മുമ്പ് അവരോട് എന്തൊരു അനുകമ്പയാണ് ഇടത് സര്‍ക്കാര്‍ കാണിച്ചിരുന്നത്. നയതന്ത്ര പാഴ്‌സലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന അറസ്റ്റിലാകുമെന്ന് ഉറപ്പായ കാലത്തെ സംഭവങ്ങള്‍ എങ്ങനെയായിരുന്നു.
എല്ലാ പ്രോട്ടോകാള്‍ നിയന്ത്രണങ്ങളും ലംഘിച്ചു സ്വപ്‌നയ്ക്കും കുടുംബത്തിനും ബാംഗ്ലൂരില്‍ എത്തിച്ചേരാന്‍ സഹായിച്ചത് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പല്ലേ... എന്തിനാണ് അന്ന് പിണറായി പോലീസ് നിയമം കാറ്റില്‍ പറത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്‌ന അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്പാര്‍ക്കില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി കൊടുത്തത് എന്തിന്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് ചില സര്‍ക്കാര്‍വിലാസം ഭഗീരഥന്‍പിള്ളമാര്‍ തള്ളിവിടാറുണ്ട്. ഈ കമ്പനിയുടെ ഡയറക്ടറായ ജയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്റെ കമ്പനിയായ എക്‌സാ ലോജിക്കിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ ഭഗീരഥന്‍ പിള്ളമാര്‍ പച്ചക്കള്ളം... പച്ചക്കള്ളം... എന്ന് പുലമ്പിക്കൊണ്ടേയിരിക്കും. ഇതുകൊണ്ടും തീര്‍ന്നില്ല. സ്‌പേസ്പാര്‍ക്കിലെ ജോലിക്കായി സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
ആ കേസിന്റെ അന്വേഷണം എന്തായി. അനധികൃതമായി നേടിയ ജോലിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് സ്വപ്ന കൊണ്ടുപോയത്. സാധാരക്കാരന്‍ നികുതിയടച്ച പണമാണത്. അത് തിരിച്ച് പിടിച്ചോ. ഇല്ല. എന്തൊരു കരുതലാണ് മുഖ്യമന്ത്രിക്ക്.ഇനി ചക്കരയും അടയും പോലിരുന്ന സ്വപ്‌നയും ശിവശങ്കറും മുഖ്യമന്ത്രിയും തമ്മില്‍ അടിച്ചുപിരിഞ്ഞ ശേഷം എന്തെല്ലാം ആക്ഷേപങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്. മുഖ്യമന്ത്രിയെ എന്തുംപറയാനുള്ള ലൈസന്‍സ് ഇവര്‍ക്ക് എങ്ങനെ കിട്ടി. സ്വപ്‌ന എന്തൊക്കെ ആരോപണങ്ങളും അനാവശ്യങ്ങളും തനിക്കും കുടുംബത്തിനും എതിരെ പറഞ്ഞാലും മുഖ്യമന്ത്രിക്ക് ഒരു പരാതിയുമില്ല. എന്താണ് ഇതിന് കാരണമെന്ന് കേരളത്തിലെ സാധാരണജനം ചോദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മുഖ്യമന്ത്രിയുടെ ഭൂതഗണങ്ങളായ സഖാക്കള്‍ പല ക്യാപ്‌സൂളികളും സമൂഹമാധ്യമങ്ങളിലൂടെ വിതറിയിട്ടും എല്ലാം നനഞ്ഞ പടക്കം പോലെ ശൂ... ആയി. രാജാവ് നഗ്നനാണെന്ന് പൊതുജനത്തിന് മനസ്സിലായിത്തുടങ്ങി. പൗരന്മാരെ സമന്മാരായി കരുതണം എന്നാണ് ഭരണഘടന പറയുന്നത്. ആ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
എന്നിട്ട് സ്വപ്‌നയോട് കാണിക്കുന്ന ഔദാര്യം പോലും പ്രതിപക്ഷ എം.എല്‍.എമാരോട് കാണിക്കുന്നില്ല. പണ്ട് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.പി.എം എം.എല്‍.എമാരായിരുന്ന എസ്.ശര്‍മയേയും ബി.രാഘവനേയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. വിവരം അറിഞ്ഞ കരുണാകരന്‍ തലസ്ഥാനത്ത് നിന്ന് അവിടെയെത്തി. തന്റെ സഹപ്രവര്‍ത്തകരായ നിയമസഭാ സാമാജികര്‍ക്ക് വേണ്ട ചികിത്സാസൗകര്യങ്ങളും മറ്റും ഏര്‍പ്പാട് ചെയ്തു. രണ്ട് എം.എല്‍.എമാര്‍ക്കും ഒപ്പും കുറേനേരം ചെലവഴിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുംകൊടുത്താണ് മടങ്ങിയത്. ഇതൊന്നും പുതിയ പിണറായി വിജയനില്‍ നിന്നും പഴയ പിണറായി വിജയനില്‍ നിന്നും പ്രതീക്ഷിക്കരുത്, പ്രത്യേകിച്ച് കെ.കെ രമയുടെ കൈയ്ക്ക് പൊട്ടലേറ്റ സാഹചര്യത്തില്‍. എം.എം മണി നിയമസഭയില്‍ രമയെ അധിക്ഷേപിച്ച് സംസാരിച്ചിട്ട് അത് തെറ്റാണെന്നോ, തിരുത്തണമെന്നോ പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയോ സി.പി.എമ്മിലെ വനിതാ നേതാക്കളായ കെ.കെ ശൈലജ അടക്കമുള്ളവരോ കാണിച്ചില്ല.കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വം എന്ന് കൂടിയാണ് അര്‍ത്ഥം. അതില്ലാതെ കമ്മ്യൂണിസ്റ്റായിട്ടും മുഖ്യമന്ത്രിയായിട്ടും ഫലമില്ല. അതുകൊണ്ട് അധികാരത്തിന്റെ മര കസേരയില്‍ നിന്ന് ഈ മുഖ്യമന്ത്രിയെ ചുമന്ന് മാറ്റുന്നത് കാണാന്‍ കേരളം കണ്ണുനിറയെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























