ഡോക്ടർമാരെ ദൈവത്തിനു തുല്യരായാണ് മനുഷ്യർ കാണുന്നത്. ജീവനുള്ള ദൈവങ്ങൾ. രക്ഷിക്കണം എന്നപേക്ഷിച്ചാൽ, രക്ഷിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ. അവരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടാവുമ്പോൾ പൊതുജനം രോഷാകുലരായിപ്പോവും സ്വാഭാവികം.

കുഞ്ഞുങ്ങളെ കളിപ്പിച്ചും ചിരിപ്പിച്ചും ചികിൽസിക്കുന്ന ശിശുരോഗ വിദഗ്ധരുണ്ട്. ഡോക്ടറെ കാണുമ്പോൾ തന്നെ രോഗം മാറി എന്ന് പറഞ്ഞു കേൾക്കാറുണ്ട്. ഡോക്ടർമാരെ ദൈവത്തിനു തുല്യരായാണ് മനുഷ്യർ കാണുന്നത്. ജീവനുള്ള ദൈവങ്ങൾ. രക്ഷിക്കണം എന്നപേക്ഷിച്ചാൽ, രക്ഷിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ. അവരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടാവുമ്പോൾ പൊതുജനം രോഷാകുലരായിപ്പോവും സ്വാഭാവികം. എന്നുകരുതി ഡോക്ടർമാരെ കയ്യേറ്റം ചെയ്യണമെന്നോ തല്ലണമെന്നോ അല്ല.
പക്ഷേ കയ്യേറ്റം ചെയ്യലിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കാതിരിക്കാൻ ഡോക്ടർമാർക്ക് ഉത്തരവാദിത്തമുണ്ട്. മനുഷ്യ ശരീരമാണ് കീറിമുറിക്കുകയും തുന്നിക്കെട്ടുകയുമൊക്കെ ചെയ്യുന്നത്. അൽപ്പം ശ്രദ്ധ,അൽപം കരുതൽ, അതിലൊക്കെ ഉപരി അൽപ്പം ഉത്തരവാദിത്തം...ഇതാണ് ഡോക്ടർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഏഴുതവണ ശരീരം കീറിയിട്ടും, തുന്നിക്കെട്ടാൻ പറ്റാത്ത അവസ്ഥയിൽ കഷ്ടപ്പെട്ട പത്തനാപുരത്തെ ഷീബയെയും ഷീബയുടെ വിഷയം സഭയിൽ ഉന്നയിച്ച എംഎൽഎ കെ.ബി ഗണേഷ്കുമാറിന്റെയും വാർത്തകൾ കുറച്ചു ദിവസമായി ശ്രദ്ധിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട് തന്നെയാണ് മലയാലിവാർത്തക്ക് പറയാനുള്ളത്. ഷീബയെ ഡിസംബര്‍ 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയതാണ്.
വയർ തുന്നിച്ചേർക്കാതിരുന്നതിനെ തുടർന്ന് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഉടന്‍ പുനലൂരുള്ള താലൂക്ക് ആശുപത്രിയില്‍ വിളിച്ച് രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ ജനറല്‍ സര്‍ജറി മേധാവി സമ്മതിച്ചില്ലെന്നാണ് ഗണേഷ്കുമാർ ആരോപിച്ചത്. ഈ മേധാവി ഷീബയില്‍ നിന്ന് രണ്ടായിരം രൂപയാണ് വാങ്ങിച്ചെടുത്തത്. വിജിലന്‍സ് ഇക്കാര്യം അന്വേഷണം നടത്തിയാല്‍ തെളിവ് താന്‍ നല്‍കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
അപ്പോൾ ഡോക്ടർമാർക്ക് ആരോഗ്യരംഗം ഇത്തരത്തിൽ നശിപ്പിച്ചതിന് വ്യക്തമായ പങ്കുണ്ട്. ഡോക്ടര്‍മാരെ രോഗികള്‍ തല്ലുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ല. പക്ഷേ ചിലര്‍ തല്ലു കൊള്ളേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും നിയമസഭയില്‍ ഗണേഷ്കുമാർ എംഎൽഎ പറഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്ക് നടത്തുകയാണ്.
എന്തിന്? ഷീബയുടെ അവസ്ഥ മാധ്യമങ്ങളിലൂടെയും മറ്റും മനസിലാക്കിയവരല്ലേ മലയാളികൾ. പിന്നെ ആരുടെ കണ്ണിൽ പൊടിയിടാനാണ് ഈ സമരം. ഡോക്ടർമാരുടെ സമ്പൂർണ സമരമായി തന്നെ നാളത്തെ സമരം മാറും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള പണിമുടക്കിൽ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയും പങ്കെടുക്കുന്നുണ്ട്. ആരോഗ്യ രംഗം സ്തംഭിപ്പിക്കുന്ന ഇത്തരം സമരങ്ങൾ ഇപ്പോൾ നിരവധിയാണ്.
ഷീബയുടേത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ കത്രിക വിവാദം ഇപ്പോഴും നിലനിൽക്കുന്നു. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു.
12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.എന്നാൽ പിന്നീടുണ്ടായത് നാടകീയമായ സംഭവങ്ങളാണ്.
കത്രികയുടെ പിതൃത്വം ഏറ്റെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് തയ്യാറായില്ല. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ് യുവതിയുടെ വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദഗ്‌ധ സമിതി റിപ്പോർട്ടിൽ പറയുകയുണ്ടായി. ഒരാൾ വെറുതേ ഒരു കത്രിക വയറ്റിൽ നിക്ഷേപിക്കുമോ? ഒരു തമാശക്ക്, ഒരു കത്രിക വയറ്റിൽ കിടക്കട്ടെ എന്ന് പറയുമോ? പത്തനാപുരത്തെ ഷീബയുടെ കാര്യത്തിലും ഡോക്ടർമാർ കയ്യൊഴിഞ്ഞു.
കൂടെയുള്ള നഴ്സുമാരടക്കമുള്ള സഹായികളാണ് പഞ്ഞിയുമ മറ്റും നീക്കം ചെയ്യേണ്ടത്, അത് ഡോക്ടറുടെ ഉത്തരവാദിത്തമല്ലഎന്ന്. രോഗി കാണാൻ പോകുന്നത് ഡോക്ടറെയാണ്, നഴ്സിനെയോ അറ്റന്ററെയോ അല്ല. ഡോക്ടർ ആരെവച്ച് പഞ്ഞി എടുപ്പിക്കുന്നു, കത്രിക എടുപ്പിക്കുന്നു എന്നത് രോഗിയുടെ വിഷയവുമല്ല. നഴ്സിനെയോ, അറ്റന്ററെയോ, ഇനി യൂണിയൻ പ്രവർത്തകരെ വച്ച് ആണെങ്കിലും, രോഗിക്കറിയേണ്ടത് ഡോക്ടർ തന്നെ എങ്ങനെ പരിശോധിക്കുന്നു, രോഗം ഭേദമാക്കുന്നു എന്നുതന്നെയാണ്.
നാളെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല എന്നാണ് പണിമുടക്കിനോടനുബന്ധിച്ച് ഐ എം എ പറഞ്ഞിട്ടുള്ളത്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തും. ഡെന്റൽ ക്ലിനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവർത്തിക്കൂ.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണു സമരം എന്നാണ് ഐ എം എ പറയുന്നത്. ഡോക്ടർമാർക്കു തല്ലു കിട്ടേണ്ടതാണെന്നു പ്രസംഗിച്ച കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ കലാപാഹ്വാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബെനവനും പറയുന്നത്. അപ്പോൾ രോഗിക്ക് ഇപ്പറയുന്ന ഒരു അവകാശവും ഇല്ലേ? വൈദ്യശാസ്ത്രം പഠിച്ച ഒരു ഡോക്ടറിൽ വിശ്വസിച്ചു ചികിൽസക്കെത്തുന്നവർക്ക് ഒരു ഗ്യാരന്റിയും നൽകാൻ ഡോക്ടർക്ക് കഴിയില്ലേ? ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇങ്ങനെയൊരു പ്രസംഗം നടത്തിയ ഗണേഷ് കുമാറിനു കൂടിയായിരിക്കും എന്നാണ് ഐഎംഎ പറയുന്നത്.
ഡോക്ടർമാരെ കയ്യേറ്റം ചയ്യരുത്, മർദ്ദിക്കരുത് എന്നൊക്കെ തന്നെയാണ് പറയാനുള്ളത്. പക്ഷേ പടിച്ചിറങ്ങുമ്പോൾ പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരംശമെങ്കിലും പൊതുജനം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത്രയെങ്കിലും ജനത്തിന് കൊടുത്തുകൂടെ. പിഴവുണ്ടായിട്ടല്ലേ, സംഭവിച്ചതൊക്കെ? അല്ലാതെ ഉണ്ടിരുന്നവർക്ക് ഒരു ഉൾവിളി ഉണ്ടായി ആക്രമിക്കാനിറങ്ങിയതല്ല്ലോ? അതെങ്കിലും ആലോചിച്ചുകൂടേ? കൈക്കൂലി വാങ്ങിയും, ഇറച്ചിവെട്ടിന് സമാനമായി മനുഷ്യശരീരം വെട്ടിക്കീറിയും നിങ്ങൾ ചെയ്യുന്നത് അക്രമം അല്ലേ?നിങ്ങലെ ദൈവതുല്യരായിത്തന്നെ കാണുന്നതുകൊണ്ടാണ് പറഞ്ഞു പോകുന്നത്. നിസ്സഹായരായ രോഗികൾക്ക് മികച്ച ചികിൽസ കൊടുത്ത് കാവൽമാലാകമാരാകൂ....നിങ്ഹളെ ജനങ്ങൾക്കാവസ്യമുണ്ട്.
https://www.facebook.com/Malayalivartha

























