ബ്രഹ്മപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ച ചതി പുറത്ത്;മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുകയല്ല കോടികള്‍ തട്ടലാണ് നടന്നത്,നേതാവിന്റെ മരുമോന്റെ കമ്പനി സര്‍ക്കാരിന് തലയ്ക്ക് മുകളില്‍ വാള്‍,ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈകഴുകാനാകില്ല

ബ്രഹ്മപുരത്ത് മുഖ്യമന്ത്രി വാ തുറക്കാത്തത് ഭയംകൊണ്ട്. വിവാദത്തിലായിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തുന്ന പദ്ധതി. മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പദ്ധതിയുടെ മുഴുവന്‍ ഏകോപനവും നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്. ഈ കരാറും കൊടുത്തിരിക്കുന്നത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി സോണ്‍ട ഇന്‍ഫ്രാടെക്കിന് തന്നെ. അങ്ങനെ വരുമ്പോള്‍ കമ്പനിക്ക് കരാര്‍ കൊടുത്തിരിക്കുന്നത് സോണ്‍ടയ്ക്കാണെന്ന് അറിഞ്ഞില്ലായെന്ന് പറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിക്കില്ല. അതിന്റെ കൃത്യമായ വിവരമാണ് പുറത്തായിരിക്കുന്നത്. ബ്രഹ്മപുരത്തെ വിവാദം മുഴുവനനായും കൊച്ചി കോര്‍പറേഷന്റെ തലയിലിട്ട് തടിയൂരാനാണ് പ്ലാനിട്ടത് അത് പൊളിഞ്ഞു. ഉത്തരവാദി മുഖ്യമന്ത്രി കൂടിയാണ്.
മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നോഡല്‍ വകുപ്പ് തദ്ദേശഭരണമാണെങ്കിലും പദ്ധതിയുടെ മുഴുവന്‍ ഏകോപനവും നടക്കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ്. നേരത്തേ ചീഫ് സെക്രട്ടറി ചെയര്‍മാനും ഏഴു വകുപ്പു സെക്രട്ടറിമാര്‍ അംഗങ്ങളും കെഎസ്‌ഐഡിസി എംഡി കണ്‍വീനറുമായ സംസ്ഥാനതല ഉപദേശക സമിതിയാണു പദ്ധതി ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നത്. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന പ്രധാന പദ്ധതികളുടെ കൂട്ടത്തില്‍ ഇതുള്‍പ്പെടുത്തിയതോടെ സംസ്ഥാനതല ഉപദേശകസമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. സമിതി യോഗം ചേരുന്നതും നിലച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതികള്‍ക്കു തുടക്കം മുതല്‍ തദ്ദേശ വകുപ്പാണു നേതൃത്വം കൊടുത്തിരുന്നത്. കെഎസ്‌ഐഡിസി വഴി കമ്പനികളെ കണ്ടെത്തി പിപിപി മാതൃകയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ 2017 അവസാനം തീരുമാനമെടുത്തു. ഇതോടെ തദ്ദേശവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി. പിന്നീടു പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സംസ്ഥാനതല ഉപദേശക സമിതിയില്‍ തദ്ദേശ സെക്രട്ടറിയുമുണ്ടായിരുന്നു. ഇതിനുശേഷമാണു പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായത്.
കഴിഞ്ഞ ഒക്ടോബറില്‍ പരിഷ്‌കരിച്ച പട്ടിക പ്രകാരം നാലു ബാച്ചുകളിലായി ആകെ 36 പദ്ധതികളാണു മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടു നിയന്ത്രിക്കുന്നത്. ഈ പട്ടികയില്‍ രണ്ടാമത്തെ ബാച്ചിലെ ആറാമതു പദ്ധതിയായാണു വേസ്റ്റ് ടു എനര്‍ജി പ്ലാന്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ നിലയ്ക്ക്, വേസ്റ്റ് ടു എനര്‍ജി പ്ലാന്റുമായി ബന്ധപ്പെട്ടുള്ള കരാര്‍ ഉള്‍പ്പെടെ മുഴുവന്‍ തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവില്‍ പെട്ടതുമാണ്. സമയബന്ധിതമായി തീര്‍ക്കാന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി നാലു വര്‍ഷമായിട്ടും തുടങ്ങാന്‍ പോലുമായില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിനു കരാര്‍ നല്‍കിയതു വഴി വിവാദത്തിലാവുകയും ചെയ്തു. ഈ വിവാദത്തില്‍ നിന്ന് തടിതപ്പാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സാധിക്കില്ല. സാധാരണഗതിയില്‍ അഴിമതി ആരോപണങ്ങല്‍ വരുമ്പോള്‍ എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചിട്ട് നൈസാ തടിതപ്പുന്നതാണ് മുഖ്യമന്ത്രിയുടെ ശീലം. എന്നാല്‍ ഇവിടെ അത നടക്കില്ല. ബ്രഹ്മപുരം വിഷയത്തില്‍ ഉത്തരവാദി മുഖ്യമന്ത്രി കൂടിയാണ്. ഇനിയും എനിക്കൊന്നും അറിയില്ലെന്നാണ് ന്യായീകരണമെങ്കില്‍ കേരളം ഭരിക്കുന്നത് പിണറായി വിജയനാണോ അതോ ഉദ്യോഗസ്ഥ ലോബയാണോ എന്ന് ചോദിക്കേണ്ടി വരും. ബ്രഹ്മപുരം വിഷയത്തില്‍ ഗുരുതര വീഴ്ചയാണ് കമ്പനി കാണിച്ചിരിക്കുന്നത്. ഈ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ദൈര്യമുണ്ടോ. മുഖ്യമന്ത്രി ഇടപെട്ട കരാറിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
കരാര്‍ കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബ്രഹ്മപുരത്ത് ഏറെനാളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് 2022 ഡിസംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന്റെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നത് വൈകുന്നതനുസരിച്ച് സംസ്ഥാനത്തിന് മേല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തുമെന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ സോണ്‍ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും അതിനാല്‍ വ്യവസ്ഥ പ്രകാരം സോണ്‍ടയ്ക്ക് പണം അനുവദിക്കുന്നതില്‍ തടസ്സമുണ്ടെന്നും കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കാവുന്ന മാലിന്യം ബ്രഹ്മപുരത്തുനിന്ന് നീക്കം ചെയ്തില്ല. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിലും വീഴ്ചവരുത്തി. 2022 ഡിസംബര്‍ വരെ ആകെ മാലിന്യത്തിന്റെ 25 ശതമാനം മാത്രമാണ് സോണ്‍ട ബ്രഹ്മപുരത്തുനിന്ന് നീക്കിയത്. ഇതുപോലെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ 2023 ഏപ്രില്‍ കഴിയാതെ ബ്രഹ്മപുരത്ത് നിന്ന് മാലിന്യം പൂര്‍ണമായും മാറ്റാനാകില്ലെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നു. എന്നിട്ടും ഈ കമ്പിക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സോണ്‍ടയ്ക്ക് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയെന്ന് ആരോപണമുയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























