പ്രകടന പത്രികയില്‍ പല ഉറപ്പും കൊടുത്ത്, അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ കർഷകരെ വഞ്ചിച്ചു..കൂടെ സി.പി.ഐ നേതാവിന്റെ മകന്റെ കൊള്ളയും..കര്‍ഷകര്‍ ഇനിയും കല്ലെറിയും...
റബ്ബറിന് 250 രൂപ താങ്ങ് വില നല്‍കാമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് കൊടുത്ത് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ കർഷകരെ വഞ്ചിച്ചു. അവരുടെ ദുരിതം കണ്ട് സഹിക്കാനാവാതെയാണ് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ജോസഫ് പ്ലാംപ്ലാനി അവസാനം വെടിപൊട്ടിച്ചത്. ഇതിന് പിന്നാലെ എല്‍.ഡി.എഫ് സര്‍ക്കാരിലെ കാര്‍ഷിക വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും കൂടുതല്‍ ചര്‍ച്ചയാകുന്നു. താമസിയാതെ നെല്ല്, നാളികേരം, ഏലം, കുരുമുളക് തുടങ്ങിയ മേഖലകളിലുള്ള കര്‍ഷകരും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് അറിയുന്നത്. നെല്ല് സംഭരണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. സി.പി.ഐ നേതാവിന്റെ മകനും മില്ലുടമകളും ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാലക്കാട് മാത്രം 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടും കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.പാലക്കാട് രണ്ട് സീസണുകളിലായി 1,200 കോടി രൂപയുടെ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. ഇതില്‍ 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പരാതി. നെല്ല് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ തമിഴ്മനാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വില കുറഞ്ഞ നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. നെല്ല് സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നല്‍കുന്നത്. കിലോയ്ക്ക് 20.40 രൂപ കേന്ദ്രം നല്‍കുമ്പോള്‍, സംസ്ഥാന വിഹിതം 7.80 രൂപയാണ്. കിലോക്ക് 18 രൂപയ്ക്കും മറ്റും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന നെല്ല് കര്‍ഷകരുടെ പേരില്‍ കയറ്റി അധികലാഭം കൊയ്യുന്നതായി ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. തരിശിട്ട കര്‍ഷകരുടെ പേരിലും നെല്ല് സംഭരണം നടത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഗുണനിലവാരം പരിശോധിക്കേണ്ടവര്‍ പണംവാങ്ങി മിണ്ടാതിരുന്നു. സിപിഐക്കാരായ പാഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. ചിറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഐ അനുകൂലിയായ ഉദ്യോഗസ്ഥനാണ് നെല്ല് സംഭരണത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഡപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചും ഇയാള്‍ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന തുക തട്ടിയെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര കൃഷി, ധനകാര്യ മന്ത്രിമാര്‍ക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പോലീസ്, വിജിലന്‍സ്, സപ്ലൈകോ വിജിലിന്‍സ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.നെല്ല് സംഭരിക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കേണ്ട ഗ്രീന്‍ സ്ലിപ്പ് നല്‍കാതെ നെല്ല് കയറ്റാന്‍ ചിറ്റൂരിലെ ഒരു ഉദ്യോഗസ്ഥന്‍ തരൂരിലുള്ള കീഴ്ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കുന്നതെന്ന് പറയുന്ന സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ബി.ജെ.പി നേതാവ് കൃഷ്ണകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടന്നില്ല. പകരം ആരോപണങ്ങളെ കുറിച്ച് പഠിക്കാന്‍ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തുകയാണുണ്ടായത്.
വിജിലന്‍സ് പരിശോധനയിലും 400 കോടി രൂപയുടെ നഷ്ടം നെല്ല് സംഭരണത്തിലെ തട്ടിപ്പിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്ന വിവരമാണ് ലഭിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് നെല്ലു സംഭരണ നടപടികളുടെ ഏകോപനം എന്നതിനാല്‍ സപ്ലൈകോയുടെ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പങ്ക് സംബന്ധിച്ചും പരാതി വിജിലന്‍സിനു ലഭിച്ചിരുന്നു. ഏക്കറിന് 2200 കിലോഗ്രാം എന്ന കണക്കിലാണ് ഒരു കര്‍ഷകന് നെല്ല് സംഭരണത്തിന് നല്‍കാനാവുക. വലിയ വിളവ് ലഭിക്കാത്ത കര്‍ഷകരെ പ്രീണിപ്പിച്ചും മില്ലുടമകളില്‍ ചിലരുടെ സഹായത്തോടെയുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് എത്തിച്ച് ഇവരുടെ വിഹിതത്തില്‍ ചേര്‍ക്കുന്നത്. പ്രതിവര്‍ഷം 5 മുതല്‍ 6 ലക്ഷം വരെ ടണ്‍ നെല്ലാണു സംസ്ഥാനം സംഭരിക്കുന്നത്.
നെല്ലു സംഭരണത്തിനു റജിസ്റ്റര്‍ ചെയ്യുന്ന വയലിന്റെ അളവ് 20% വ്യാജമാണെന്നു സപ്ലൈകോ വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് വകുപ്പിന് കൈമാറിയിരുന്നു. ഇല്ലാത്ത ഭൂമിയുടെ പേരിലാണു കൂടുതലും അഴിമതി. ഏജന്റുമാര്‍ വഴി നടത്തുന്ന ക്രമക്കേടില്‍ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വത്തിലെ ചിലരുമാണ് ചുക്കാന്‍പിടിക്കുന്നത്. സംഭരിക്കാനുള്ള നെല്ലിന്റെ പ്രാഥമിക അളവു രേഖപ്പെടുത്തിയ ചീട്ടിലും പിന്നീടു നല്‍കുന്ന സംഭരണ ചീട്ടിലുമുള്ള വ്യത്യാസത്തിന്റെ മറവിലും അനധികൃത നെല്ലു കയറ്റുന്നുണ്ട്. വര്‍ഷങ്ങളായി ഈ രീതി നടക്കുന്നുണ്ട്. ഇല്ലാത്ത സ്ഥലത്തിന്റെ പേരില്‍ നെല്ല് അളന്നവരും ക്രമക്കേടില്‍ ഉള്‍പ്പെട്ടവരുമായ ചില കര്‍ഷകരെ ചോദ്യം വിജിലന്‍സ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്നും ക്രമക്കേട് തടയാന്‍ വകുപ്പു നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.പ്രസാദ് വ്യക്തമാക്കിയിരുന്നു. ഇത് മന്ത്രിയുടെ പാര്‍ട്ടിയിലെ നേതാവിന്റെ മകനെയും ചില ഉദ്യോഗസ്ഥരെയും രക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കര്‍ഷകരുടെ പേരില്‍ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും നടത്തുന്ന തട്ടിപ്പ് കാലങ്ങളായി തുടരുകയാണ്. നെല്ല് സംഭരണത്തില്‍ മാത്രമല്ല എല്ലാ കാര്‍ഷിക മേഖലയിലും ഇതാണ് സ്ഥിതി. ഇസ്രായേലില്‍ നൂതനകൃഷി രീതി പഠിക്കാനായി സംസ്ഥാനം കൊണ്ടുപോയ 20 കര്‍ഷകരില്‍ പലരും ഭരണകക്ഷിയുമായി അടുപ്പമുള്ളവരാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഈ പദ്ധതി സ്വന്തം പദ്ധതിയെന്ന പേരിലാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചത്. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്യാതെ വന്നതോടെ സഹികെട്ടാണ് കാതോലിക്ക കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്നും തലശ്ശേരി ബിഷപ്പ് വ്യക്തമാക്കി.
എന്നിട്ടും റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് എടുക്കാതെ ബിഷപ്പ് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചത് കുറ്റമായി കണ്ട് പരിഹസിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ചെയ്തത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അനുഭാവപൂര്‍വം പ്രശ്‌നം പരിഗണിക്കാമെന്ന് പറഞ്ഞു. അതുകൊണ്ട് ഇടത്-വലത് മുന്നണികള്‍ക്ക് കര്‍ഷകര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇവര്‍ക്ക് വലിയ വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha