ആ നാലു മണ്ഡലങ്ങളില്‍ എംപിമാരെ തരൂ. ബിഷപ്പിന്റെ വാക്ക് നടപ്പാക്കാന്‍ ബിജെപി തയ്യാര്‍.

നാല് മണ്ഡലങ്ങളില്‍ ബിജെപിയെ വിജയിപ്പിച്ച് എംപിമാരെ നല്കിയാല്‍ ക്ര്ിസ്ത്യന്‍ വിഭാഗം ആവശ്യപ്പെടുന്ന ആനുകൂല്യങ്ങള്‍ക്ക് ബിജെപി പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തതോടെ കേരളത്തിലെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ മാറ്റങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ പുതിയ മുന്നൊരുക്കങ്ങള്‍ക്ക് വിത്തു പാകിയിരിക്കുകയാണെന്ന് വയക്തമായി തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ ഇത് മാറ്റുമോയെന്ന ആശങ്കിലാണ് ഭരണ,പ്രതിപക്ഷ മുന്നണികള്‍.
കേരളത്തില്‍ വേരു പിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെ നിറുത്താനാണ്. ലവ് ജിഹാദ് ഉയര്‍ത്തിയിട്ടു പോലും നടക്കാതെ പോയ ആ സ്വപ്നം റബറിലൂടെ നടപ്പാകുമോ എന്നാണ് കണ്ടറിയേണ്ടത്. ത്രിപുരയില്‍ അധികാരം നിലനിറുത്തിയതിനു തൊട്ടുപിന്നാലെ, കേരളത്തിലും അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇതുമായി ചേര്‍ത്തു നമുക്ക് വായിക്കാം.
ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സഭാനേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്താവന ആ രീതിയില്‍ത്തന്നെയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ കാണുന്നത്. ബിഷപ്പിന്റെ വാക്കുകള്‍ക്ക് രാഷ്ട്രീയമാനമില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതില്‍ രാഷ്ട്രീയുമുണ്ടെന്നത് വ്യക്തം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും കരുതുന്നതു പോലെയാകണമെന്നില്ല കേരളത്തിലെ രാഷ്ട്രീയനീക്കം. ബിഷപ്പിന്റെ വാക്കുകളെ കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണച്ചതിനെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളത്തില്‍ നിന്നു ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ കേന്ദ്രനേതൃത്വം ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കെയാണ് റബര്‍ പ്രശ്‌നം ബി.ജെ.പിക്കു മുന്നില്‍ വരുന്നത്.ക്രിസ്ത്യന്‍സഭകളുടെ പിന്തുണ കേരളത്തില്‍ നിന്ന് ലോക്‌സഭ എം.പിമാരെന്നതില്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഈ ലക്ഷ്യത്തിനു നേര്‍ക്കാണ് ബിഷപ്പ് ചൂണ്ട കൊരുത്തിരിക്കുന്നത്. .ബിഷപ്പിന്റേത് വികാര പ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും, അത് അപ്രായോഗികമാണെന്ന ഇടതുനേതാക്കളുടെ നിരീക്ഷണവും കേരള രാഷ്ട്രീയം മാറിമറിയുമോയെന്ന് ആശങ്കയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് അതില്‍ മുഖ്യം. അതിലുമേറെയാണ് സഭയുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍.പ്രധാനമായും സാമ്പത്തികപ്രതിസന്ധി.വിദേശത്തുനിന്ന് ഫണ്ട് കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ചില്ലറ തടസ്സങ്ങളല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വിദ്യാഭ്യാസ,സേവന പ്രവര്‍ത്തനങ്ങളും ആതുരാലയങ്ങളും എല്ലാം പ്രതിസന്ധി നേരിടുകയാണ്.പ്രശ്‌നം പരിഹരിക്കാന്‍ പല കുറി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഭാനേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഗോവ,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാനേതൃത്വം ബി.ജെ.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് ഈ പശ്ചാത്തലത്തിലാണ് .
താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നതു കൊണ്ടാണ് കേരളത്തിലെ സഭകള്‍ക്ക് പിടിച്ചുനില്‍ക്കാനായത്. അതിനു പുറമെയാണ് മലയോര,മധ്യതിരുവിതാംകൂര്‍ മേഖലകളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നേരിടുന്ന റബറിന്റെ വിലയിടിവ്. 220 രൂപ ഉത്പാദനച്ചെലവും 120രൂപ വിലയുമുള്ള റബറുമായി ഇനിയും മുന്നോട്ടുപോകാന്‍ അവര്‍ക്കാകില്ല. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഇരുവിഭാഗവുമായുള്ള ഒത്തുതീര്‍പ്പിന് ഇതു വഴിവയ്ക്കാം.കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ട് നിര്‍ണ്ണായകമെന്നതാണ് ഇരുകൂട്ടര്‍ക്കും പ്രതീക്ഷ നല്കുന്നത്.
റബ്ബര്‍ വില മൂന്നുറ് രൂപയാക്കിയാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.കേരള കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ കര്‍ഷക ജാഥയിലാണ് ബിഷപ്പിന്റെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സംഭവം വിവാദമായിട്ടും പറഞ്ഞതില്‍ നിന്നും അണുവിട പിന്നോട്ടില്ലെന്ന് ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയതതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുമെന്ന കാര്യത്തിലും സംശയമില്ല.
https://www.facebook.com/Malayalivartha
























