ഒട്ടുമേ പ്രതീക്ഷിച്ചില്ല... ഉത്തരേന്ത്യയില്‍ തോറ്റപ്പോള്‍ രാഹുലിനെ ജയിപ്പിച്ചത് മലയാളികളാണ്; രാഹുലിന്റെ അയോഗ്യതയ്ക്ക് പിന്നിലും ഒരു മലയാളി; അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി വിധി ലില്ലി തോമസിന്റെ പോരാട്ടത്തിനൊടുവില്‍

വയനാട് മലയാളമറിയാത്ത രാഹുല്‍ ഗാന്ധിയുടെ സുരക്ഷിത സീറ്റായി മാറുമ്പോഴും ഇപ്പോഴിതാ അകത്തിടുന്നതും മലയാളിയാണ്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നില്‍ മലയാളി അഭിഭാഷകയുടെ പോരാട്ടം.
ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ കുടുംബാംഗമായ ലില്ലി ഇസബെല്‍ തോമസ്, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയാണ് 2013ലെ വിധിയിലെത്തിയത്. നിയമനിര്‍മാണ സഭകളിലിരുന്നു നിയമം നിര്‍മിക്കേണ്ടതു ക്രിമിനലുകളല്ലെന്നതായിരുന്നു വാദം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല്‍ ബിരുദം നേടിയ ലില്ലി 1968ലാണ് സുപ്രീം കോടതിയിലെത്തുന്നത്.
പരമോന്നത നീതിപീഠത്തിനെതിരെ കേസ് കൊടുത്തായിരുന്നു അരങ്ങേറ്റം. സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെങ്കില്‍, അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയെ അവര്‍ കോടതിയില്‍ ചോദ്യചെയ്തു. പക്ഷേ ലില്ലി കേസ് തോറ്റു. വിധി പറയവേ ചീഫ് ജസ്റ്റിസ് ഗജേന്ദ്രഗഡ്കന്റെ 'കേസിനു വേണ്ടി പരാതിക്കാരി തയാറെടുത്തതിന്റെ പത്തിലൊന്നു പോലും അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ് പരീക്ഷ പാസാകാന്‍ പഠിക്കേണ്ട' എന്ന പരാമര്‍ശം ലില്ലി സ്വീകരിച്ചു.
പരീക്ഷ പാസായി സുപ്രീകോടതിയില്‍ പ്രാക്ടിസ് തുടങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളികള്‍ക്കുവേണ്ടി ഹാജരാകാനും ലില്ലിയെന്ന തന്റേടക്കാരി മടിച്ചില്ല. ഹിന്ദു നിയമം ബാധകമാകുന്ന പുരുഷന്‍ ആദ്യ വിവാഹത്തില്‍ നിന്നു മോചനം നേടാതെ മതം മാറി രണ്ടാമതു വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധിയും ലില്ലിയുടെ ഹര്‍ജിയിലാണ്. 2019 ഡിസംബറില്‍ 91ാം വയസ്സില്‍ ഡല്‍ഹിയില്‍ അന്തരിച്ചു.
അതേസമയം രാഹുലിന്റെ പേരില്‍ കേരളത്തില്‍ അടി തുടങ്ങി. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മുന്‍ വശത്ത് ടയറുകള്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കുകയാണ്.
പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ പൊലീസ് തുരത്തിയോടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയില്‍വേ പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വടക്കഞ്ചേരിയില്‍ ദേശീയപാത തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്. ആലുവയില്‍ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ എറണാകുളം സൌത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
https://www.facebook.com/Malayalivartha
























