ബംഗ്ലാവ് ഒഴിയേണ്ടിവരും... രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള തീരുമാനം സര്‍ജിക്കല്‍ അറ്റാക്ക് പോലെയായി; എല്ലാം മിന്നല്‍വേഗത്തില്‍; രാഹുല്‍ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവരും; ലോക്‌സഭയില്‍ രാഹുലിന് ഇനി ശബ്ദിക്കണമെങ്കില്‍ സ്റ്റേ വരണം

കുറച്ച് ദിവസത്തേയ്‌ക്കെങ്കിലും കോണ്‍ഗ്രസുകാരെ നിശബ്ദരാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. ഒരറ്റത്ത് പ്രതിപക്ഷ നേതാക്കളുടെ പിന്തുണ രാഹുലിന് ലഭിക്കുന്നുണ്ടെങ്കിലും അവരെല്ലാം മനസാ സന്തോഷിക്കുകയാണ്. രാഹുല്‍ പോയതോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹവുമായി പലരും ഇനി രംഗത്തെത്തും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള തീരുമാനം മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് സൂറത്ത് കോടതി രാഹുലിനെതിരേ ശിക്ഷവിധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാഹുലിനെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടിയും പുറത്തുവന്നു. ധനകാര്യബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി സഭ പിരിഞ്ഞശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ 11-ന് ലോക്‌സഭാ നടപടികള്‍ ആരംഭിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ലോക്‌സഭയിലുണ്ടായിരുന്നു.
സഭാനടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് സഭയിലെത്തിയ രാഹുലും സോണിയയും ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ അദാനിവിഷയമുയര്‍ത്തി പ്രതിപക്ഷം ബഹളംതുടങ്ങി. രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച സ്പീക്കര്‍ രണ്ടുമിനിറ്റിനുള്ളില്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സഭ ചേരുമ്പോള്‍ രാഹുലും സോണിയയും എത്തിയില്ല. 12.40-ന് സഭ പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധപ്രകടനം നടത്തി. രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്ക് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ ഉത്തരവ് പുറത്തുവരുകയും ചെയ്തു.
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് രാഹുല്‍ഗാന്ധി ഒഴിയേണ്ടിവരുമെന്ന് അധികൃതര്‍. ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍, അദ്ദേഹത്തിന് സര്‍ക്കാര്‍വസതിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഹൈക്കോടതിയില്‍നിന്ന് ഇളവുലഭിച്ചില്ലെങ്കില്‍ ഉത്തരവ് വന്ന തീയതി മുതല്‍ ഒരുമാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്ന് ഭവന നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോക്‌സഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടശേഷം 2004-ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2020 ജൂലായില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വധേരയുടെ സുരക്ഷ വെട്ടിക്കുറച്ചതിനുപിന്നാലെ അവര്‍ക്കും ഡല്‍ഹി ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.
കുറച്ചുകാലമായി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നേരെ നിശിതവിമര്‍ശനമുയര്‍ത്തിവരുകയായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അദ്ദേഹത്തിനു പിന്തുണയുമായെത്തി.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവുമൊടുവിലത്തെ തരംതാഴലാണ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയെന്ന് മമത പ്രതികരിച്ചു. ഇതാണ് പ്രധാനമന്ത്രി മോദിയുടെ പുതു ഇന്ത്യ. പ്രതിപക്ഷനേതാക്കളാണ് ഇവിടെ ഇരകള്‍. കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള ബി.ജെ.പി.ക്കാര്‍ മന്ത്രിസഭയില്‍ ഇരിക്കുന്നു. പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കുന്നു എന്ന് മമത വിമര്‍ശിച്ചു.
ജനാധിപത്യ ഇന്ത്യ എന്ന പ്രയോഗംതന്നെ വിരോധാഭാസമായി മാറിയെന്ന് തൃണമൂല്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പറഞ്ഞു. ജനാധിപത്യത്തിന് ആത്മശാന്തി എന്ന് അദ്ദേഹം ട്വീറ്റുചെയ്തു.
കോണ്‍ഗ്രസിനോടു മുഖംതിരിച്ചുനിന്ന പ്രതിപക്ഷപാര്‍ട്ടികളും രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ അപലപിച്ചു. ഒരിക്കലും ന്യായീകരിക്കാനാവാത്ത നടുക്കമുണര്‍ത്തുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസിനോട് ശീതസമരത്തിലായ ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രാജ്യം കഠിനകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha
























