ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. 2013 ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതി ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ആഭാ മുരളീധകനാണ് ഹർജി നൽകിയത്.
ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽകോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തുന്നത്. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം അയോഗ്യനാക്കിയിരുന്നു. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്.
https://www.facebook.com/Malayalivartha