കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അക്രമി തീ കൊടുക്കുകയും ട്രെയിനില്‍ നിന്ന് വീണ മൂന്ന് പേര്‍ മരിക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് മലയാളി ഇപ്പോഴും മോചിതരായിട്ടില്ല.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുള്ള ഇത്തരം അക്രമം കേരളത്തിലും ആവര്‍ത്തിക്കുമോ എന്ന സംശയം യാത്രക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്....

സാങ്കെതികവിദ്യ വാനോളം ഉയര്‍ന്നിട്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് റെയില്‍വേ. അതില്‍ തന്നെ പാസഞ്ചര്‍ ട്രെയിനുകളുടെ കാര്യം എടുത്ത് പറയേണ്ടതാണ്. ഗോവിന്ദചാമി സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ റെയില്‍സുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. കേന്ദ്രത്തിന്റേതാണ് റെയില്‍വേയെങ്കിലും കേരളാ പോലീസും ആര്‍.പി.എഫും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്. ട്രെയിനില്‍ അക്രമം നടന്നാല്‍ അന്വേഷിക്കുന്നതും സംസ്ഥാന പോലീസാണ്. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ വധം നടന്നത്. അതും ഒരു പാസഞ്ചര്‍ ട്രെയിനിലായിരുന്നു. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍. അന്ന് മുതലേ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ട്രെയിന്‍ യാത്രക്കാര്‍ക്ക് അടക്കം സോഷ്യല്‍ ഐ.ഡി കാര്‍ഡ് വേണമെന്ന് 2016ല്‍ നിയമസഭാ സമിതി മുമ്പാകെ അറിയിച്ചിരുന്നതായി സക്കറിയാ ജോര്‍ജ് എന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. കാരണം യാത്രക്കാരന്‍ ക്രിമിനലാണോ എന്നറിയാന്‍ ഇതിലൂടെ കഴിയും. ഇത് സുരക്ഷാ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകും. എന്നാല്‍ കാലം മുന്നേറുന്നതിനനുസരിച്ച് സുരക്ഷാ സംവിധാനത്തിനും മാറ്റം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വികസനമെന്ന് പറഞ്ഞ് കോടികളാണ് ചെലവഴിക്കുന്നത്. ജനങ്ങളുടെ സുരക്ഷ വികസനത്തിന്റെ ഭാഗമല്ലേ. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റവാളികളെ നിയന്ത്രിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാം. പലപ്പോഴും അതിന് നേരെ കണ്ണടയ്ക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ച ശേഷം സടകുടഞ്ഞെണീക്കുകയും അതിന്റെ ചൂടാറുമ്പോള്‍ എല്ലാം പഴയപടി ആവുകയും ചെയ്യുന്നതാണ് കേരളത്തിന്റെ രീതി. അല്ലെങ്കില്‍ സൗമ്യാ വധത്തിന് ശേഷം സുരക്ഷ ശക്തമാക്കുമായിരുന്നില്ലേ.
ലോകത്തെ ഏറ്റവും അതുല്യമായ ഐ.ഡി എന്ന് പറയുന്നത് കണ്ണിന്റെ ചിത്രം എടുത്ത് ഉപയോഗിക്കുന്ന ഐ.ഡിയാണ്. ഇത് എല്ലാ വര്‍ക്കും നല്‍കിയ ശേഷം റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധനാ സംവിധാനം സ്ഥാപിക്കാമെന്ന് സക്കറിയാ ജോര്‍ജ് എന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. കോടിക്കണക്കിന് രൂപാ വിദേശവായ്പ എടുത്ത് സില്‍വര്‍ലൈന്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന് തിടുക്കം. ഇൗ ആവേശം സുരക്ഷയ്ക്കും കൂടി നല്‍കിയിരുന്നെങ്കില്‍ നമ്മളിന്നിത്രയും പരിഭ്രാന്തി പിടിക്കേണ്ട കാര്യമില്ലായിരുന്നു. പലപ്പോഴും പാസഞ്ചര്‍ ട്രെയിനുകളിലെ ചില കംമ്പാര്‍ട്ടുമെന്റുകള്‍ ആളൊഴിഞ്ഞതായിരിക്കും. സന്ധ്യ കഴിഞ്ഞോ പകല്‍ സമയത്തോ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് വണ്ടി പിടിച്ചിട്ടാല്‍ യാത്രക്കാര്‍ക്ക് നേരെ എന്ത് അക്രമവും നടക്കാം. ചില ബോഗികളിലെ എല്ലാ ലൈറ്റുകളും കത്തില്ല. ട്രെയിനിന് നേരെ കല്ലെറിയുന്നതും പാളത്തില്‍ കൃത്രിമം കാണിക്കുന്നതും സംസ്ഥാനത്ത് പലപ്പോഴും നടന്നിട്ടുണ്ട്. അന്നൊക്കെ മാവോയിസ്റ്റ് അട്ടിമറി പരാജയപ്പെടുത്തി എന്നൊക്കെ പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.
അതുപോലെ കേരളത്തിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളോട് ചേര്‍ന്നും കാട് പിടിച്ച സ്ഥലമുണ്ട്. അതുപോലെ ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപെടാന്‍ പറ്റിയ ഊട് വഴികളുണ്ട്. പ്ലാറ്റ് ഫോം ടിക്കറ്റില്ലാതെ ആര്‍ക്കും സ്‌റ്റേഷനില്‍ കയറാം. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് അഞ്ചില്‍ നിന്ന് പത്ത് രൂപയാക്കിയതല്ലാതെ മറ്റൊന്നും കോവിഡിന് ശേഷം നടന്നിട്ടില്ല. എല്ലാ ട്രെയിനുകളിലും അനധികൃത കച്ചവടക്കാരെയും ഭിക്ഷക്കാരെയും നാടോടികളെയും കാണാം. ഇവര്‍ക്കൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടേ... ട്രെയിനില്‍ എന്ത് സാധനവുമായി ആര്‍ക്കും കയറാനാകും. തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള ഏതാനും സ്റ്റേഷനുകളിലാണ് സ്‌കാനിംഗ് സംവിധാനം ഉള്ളത്. അവിടെയും സ്‌കാനിംഗ് ഇല്ലാതെ മറ്റ് വഴികളിലൂടെ തീവണ്ടിയില്‍ കയറാനാകും. മദ്യപാനം ഉള്‍പ്പെടെയുള്ള പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ട്രെയിനുകളില്‍ നടക്കുന്നുണ്ട്. പലപ്പോഴും മറ്റ് യാത്രക്കാര്‍ ഭയന്ന് ഇക്കാര്യത്തില്‍ പ്രതികരിക്കാറില്ല. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍. വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങി ട്രെയിനില്‍ ജോലി സ്ഥലത്തേക്ക് പോകുന്നവര്‍ തിരിച്ച് വരുമോ എന്ന ആശങ്കയാണ് ഞായറാഴ്ചത്തെ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
അതുകൊണ്ട് വളരെ അടിയന്തരമായി ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷവര്‍ദ്ധിപ്പിക്കുന്നതിനും തീ വെച്ച ആളെ പിടികൂടി ഇതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് കണ്ടെത്തണം. എന്‍.ഐ.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സംഭവം നിരീക്ഷിച്ച് വരുകയാണ്. അവരുടെ സഹായം സ്വീകരിക്കുന്നതില്‍ സംസ്ഥാനം മടികാണിക്കരുത്. ബ്രഹ്‌മപുരം തീ പിടുത്തത്തില്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിട്ടും സംസ്ഥാനം സ്വീകരിച്ചില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ പോര്‍വിളിയല്ല, ജനങ്ങളുടെ ജീവനും സുരക്ഷയുമാണ് പ്രധാനം എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ മറക്കരുത്.
https://www.facebook.com/Malayalivartha
























