മകന്‍ പോയത് അച്ഛന്റെ അനുഗ്രഹത്തോടെ? ചർച്ചകൾ സജീവം...കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും താമസിയാതെ താമരയെ അവരുടെ ഐശ്വര്യ ചിഹ്നമാക്കും....എന്നാല്‍ കോണ്‍ഗ്രസാകട്ടെ പരാജയങ്ങളില്‍ നിന്ന് പാതാളത്തിലേക്ക് താഴ്ന്നു പോവുകയാണ്....നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ് ഇതിന് പ്രധാന കാരണം....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാനിയുടെ മകന്‍ കാവിക്കൊടിക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ബി.ജെ.പിക്ക് കരുത്തും ശക്തിയും കൂടുന്നു. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും താമസിയാതെ താമരയെ അവരുടെ ഐശ്വര്യ ചിഹ്നമാക്കും. എന്നാല്‍ കോണ്‍ഗ്രസാകട്ടെ പരാജയങ്ങളില്‍ നിന്ന് പാതാളത്തിലേക്ക് താഴ്ന്നു പോവുകയാണ്. നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ് ഇതിന് പ്രധാന കാരണം. സജീവ രാഷ്ടീയം അവസാനിപ്പിച്ച് വിശ്രമത്തില്‍ കഴിയുന്ന എ.കെ ആന്റണി കേന്ദ്രസര്‍ക്കാരിനെ ഭയക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിലടക്കം കഴിഞ്ഞ കുറേ കാലമായി രഹസ്യചര്‍ച്ച നടക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രിപദം അലങ്കരിച്ച ആന്റണി അഴിമതിക്കാരനല്ലെങ്കിലും കോണ്‍ഗ്രസിലെ മറ്റ് പല നേതാക്കളുടെ കരങ്ങളിലും അഴിമതിയുടെ കറ പുരണ്ടതാണ്. 2 ജി സ്‌പെക്ട്രം ഇടപാട് പോലുള്ള ഇടപാടുകള്‍ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളായിരുന്നു.
രാജ്യത്തിനുണ്ടാക്കിയ നഷ്ടം കണക്ക് കൂട്ടാവുന്നതിനും അപ്പുറമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് നടന്നത്. ഈ ഡീലില്‍ അഴുമതി നടന്നിട്ടുണ്ടെന്ന് 2013ല്‍ ആന്റണി സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച നിര്‍ണായക രേഖകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 3600 കോടി രൂപയുടെ ഇടപാടായിരുന്നു. അഴിമതി ആക്ഷേപം ഉയര്‍ന്നതോടെ വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹവും യൂറോപ്പിലെ ഇടനിലക്കാരും അടക്കം 13 പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് സി.ബി.ഐ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. അതിന് വ്യക്തമായ കാരണം ഉണ്ടായിട്ടും പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി അത് നീട്ടിക്കൊണ്ട് പോയി. 2014ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുണ്ടാണ് ഒപ്പിട്ടത്. ഇതില്‍ പലരും അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. 12 ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള കരാര്‍ 2010ലാണ് ഇന്ത്യയും ഇറ്റലിയിലെ വന്‍കിട പ്രതിരോധ നിര്‍മാതാക്കളായ ഫിന്‍മെക്കാനിയയും തമ്മിലുണ്ടാക്കിയത്. ഇടപാടുകളില്‍ സംശയം തോന്നിയ ഇറ്റാലിയന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കോഴയിടപാട് സംബന്ധിച്ച വിവരം പുറത്തായത്. 362 കോടി രൂപ ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഒയും ചെയര്‍മാനുമായ ഗെസപ്പ് ഓര്‍സി അറസ്റ്റിലായിരുന്നു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം നടത്തിയ ടെണ്ടറില്‍ പങ്കെടുക്കാനുള്ള യോഗ്യത പോലും ഫിന്‍മെക്കാനിക്കയ്ക്ക് ഇല്ലായിരുന്നു. ഇടനിലക്കാര്‍ കോഴ നല്‍കിയാണ് കരാര്‍ സ്വന്തമാക്കിയതെന്നും ആരോപണം ഉയര്‍ന്നു.
അതോടെ പ്രതിരോധവകുപ്പ് കരാര്‍ മരവിപ്പിച്ചിരുന്നു. കരാര്‍ അനുസരിച്ച് മൂന്ന് ഹെലികോപ്ടര്‍ കിട്ടി. ബാക്കിയുള്ള 9 എണ്ണത്തിനുള്ള പണം സി.ബി.ഐ അന്വേഷണത്തിന് ശേഷം കൊടുത്താല്‍ മതിയെന്ന് പ്രതിരോധമന്ത്രാലയം തീരുമാനം എടുക്കേണ്ടിവന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ത്യാഗിക്ക് നോട്ടീസ് അയച്ചിരുന്നു. 2017ല്‍ ത്യാഗി അടക്കം നിരവധി പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2020 സെപ്തംബറില്‍ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. താന്‍ സേനയിലുണ്ടായിരുന്ന കാലത്തല്ല കരാറിലൊപ്പിട്ടതെന്നും വിരമിച്ച ശേഷമാണ് പ്രതിരോധമന്ത്രാലയം കരാറിലേര്‍പ്പെട്ടതെന്നും ത്യാഗി വ്യക്തമാക്കിയിരുന്നു.ഇൗ കേസിന് പിന്നാലെയാണ് ട്രെട്രാ ട്രക്ക് ഇടപാട് അഴിമതി ഉയര്‍ന്ന് വന്നത്. ഇതുമായി ബന്ധപ്പെട്ട് എ.കെ ആന്റണിയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. നിലവാരം കുറഞ്ഞ ട്രക്കുകള്‍ അമിത വില നല്‍കി പ്രതിരോധസേനയ്ക്ക് വാങ്ങിയെന്നാണ് കേസ്. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ നിന്ന് 600 ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ വാഗ്ദാനം ചെയ്തതായി മുന്‍ കരസേന മേധാവി ജനറല്‍ വി.കെ സിംഗ് ആണ് ആരോപണം ഉന്നയിച്ചത്. ഈ കേസില്‍ ആന്റണി സാക്ഷിയാണ്.
വിസ്താരം ഡെല്‍ഹിയിലെ കോടതിയില്‍ നടന്നിരുന്നു. ഇതിനൊക്കെ പുറമേ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പെയിന്റിംഗ് 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ വാങ്ങിയെന്ന ആരോപണത്തെ കുറിച്ചുള്ള വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴായിരുന്നു ഈ ആക്ഷേപം ഉണ്ടായത്. പെയിന്റിംഗ് വിറ്റിറ്റുണ്ടെന്ന് എലിസബത്ത് വ്യക്തമാക്കിയിരുന്നു. പക്ഷെ, വില വെളിപ്പെടുത്തിയില്ല. 28 കോടി രൂപയ്ക്ക് വാങ്ങിയെന്ന റിപ്പോര്‍ട്ട് ഇന്ത്യടുഡേ വെബ്‌സൈറ്റ് 2012ലാണ് പുറത്തുവിട്ടത്. പെയിന്റിംഗുകളില്‍ രണ്ടെണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പെയിന്റിംഗ് വിറ്റുകിട്ടുന്ന പണം തന്റെ എന്‍.ജി.ഒയായ നവൂതന്‍ ചാരിറ്റബിള്‍ ഫണ്ട് വഴി പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുമെന്നാണ് എലിസബത്തിന്റെ അവകാശവാദം. ക്യാന്‍സര്‍ സൊസൈറ്റിക്ക് മൂന്നരലക്ഷം രൂപയുടെ ചെക്ക് കൊടുക്കുന്ന ചിത്രം അന്ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശ സഹായമോ, സര്‍ക്കാര്‍ സഹായമോ ഇല്ല. എന്റെ പെയിന്റിംഗ് വിറ്റ് കിട്ടുന്ന തുകയാണ് രോഗികള്‍ക്ക് കൊടുക്കുന്നത് എന്നും വ്യക്തമാക്കി. എലിസബത്തിന്റെ എന്‍.ജി.ഒയ്ക്കാണ് പണം നല്‍കുന്നതെങ്കിലും അത് സ്വകാര്യ സംഘടനയായതിനാല്‍ സര്‍ക്കാര്‍ ഓഡിറ്റിംഗില്ല.
പണം എങ്ങനെ ചെലവാക്കുന്നു എന്ന് പൊതുജനത്തിന് അറിയാനോ, അന്വേഷിക്കാനോ കഴിയില്ല.ഇത്തരത്തിലുള്ള ആരോപണങ്ങളുടെ മുകളില്‍ എ.കെ ആന്റണിയും കുടുംബവും നില്‍ക്കുകയാണ്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്ന ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞയാഴ്ച തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നും കോടതി ചോദിച്ചു. അതിന് പിന്നാലെയാണ് അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ഇത് എ.കെ ആന്റണിയുടെ അനുഗ്രഹ ആശംസകളോടെയാണെന്നാണ് ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടുന്നത് ഒഴിവാക്കാനായി എ.കെ ആന്റണി കണ്ടെത്തിയ മാര്‍ഗമാണിതെന്നും അവര്‍ ആക്ഷേപിക്കുന്നു. അനിലിനെ കൂടെ നിര്‍ത്താന്‍ ആന്റണിക്ക് കഴിയുമായിരുന്നെന്നും അദ്ദേഹം അതിന് ശ്രമിച്ചില്ലെന്നുമാണ് കോണ്‍ഗ്രസിലെ സൈബര്‍ പോരാളികള്‍ സമൂഹമാധ്യമങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. സ്വന്തം വീട്ടിലുള്ളവരെ പോലും ബോധ്യപ്പെടുത്താനാവാത്ത രാഷ്ട്രീയവും ആദര്‍ശവും നാട്ടുകാരെ എങ്ങനെ പറഞ്ഞുമനസ്സിലാക്കിക്കും. വലിയ ചതിയാണ് ആന്റണിയും കുടുംബവും കോണ്‍ഗ്രസിനോട് ചെയ്തതെന്നും സൈബര്‍ അക്രമികള്‍ ആക്ഷേപിക്കുന്നു. അതും ശരിയാണ് മകന്‍ ബി.ജെ.പിക്കാരനായതിനാല്‍ ആന്റണിക്ക് പൊതുജനമധ്യത്തില്‍ ബി.ജെ.പി വിരുദ്ധത വിളമ്പാന്‍ ഏറെ പ്രയാസപ്പെടും. അതുകൊണ്ട് എന്നത്തേയും പോലെ മിണ്ടാതെ കഞ്ഞീംകുടിച്ച് ടി.വിയും കണ്ട് വീട്ടിലിരിക്കുന്നതാണ് ബുദ്ധി.
https://www.facebook.com/Malayalivartha

























