ഇടയ്ക്ക് അല്‍പം ഭേദപ്പെട്ടു; മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം; വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ ഏകോപിപ്പിക്കുന്നു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്. പൂങ്ങോട് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായകമായ പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടക സമിതി പ്രതികരിച്ചിരുന്നു. 10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കിയിരുന്നു.
മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം. കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടക പ്രവര്‍ത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്‌മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയില്‍ എത്തിയത്. സിനിമകളില്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍. എന്നാല്‍ മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകര്‍ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാന്‍ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.എന്നിട്ടും ഇദ്ദേഹത്തെ നിലവാരമില്ലാത്ത കോമഡി വേഷങ്ങളില്‍ മാത്രംതളച്ചിട്ടു.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍ ,ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ്.
"
https://www.facebook.com/Malayalivartha






















