ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷയാണ് ന്‌ലകിയിരിക്കുന്നത്

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ചികിത്സയ്ക്കും വിശ്രമത്തിനുമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഖ്യനേയും കുടുംബത്തേയും രാഷ്ട്രീയമായി വേട്ടയാടുന്നതിന് വേണ്ടി കെട്ടിചമച്ച കേസാണെന്ന വാദം ഉയര്‍ത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷയാണ് ന്‌ലകിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തി തുടങ്ങിയ വാദങ്ങളും ഹര്‍ജിയിലുണ്ട്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നല്കയിത്. കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്ത് 59-ാം ദിവസമാണു കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുദിവസം കൂടി വൈകിയിരുന്നെങ്കില്‍ ശിവശങ്കറിനു അന്ന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പന്‍, മറ്റു പ്രതികളായ സ്വപ്നസുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.
സ്വ്പനയുടെ ലോക്കറില്‍ നിന്ന് ലിച്ച ഒരു കോടി രൂപ സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനിക്കു ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അനുവദിക്കാന്‍ ശിവശങ്കര്‍ കൈപ്പറ്റിയ കോഴയാണെന്നാണ് ഇഡിയുടെ കേസ്. ലൈഫ് മിഷന്‍ ഇടപാടിന്റെ ഗൂഢാലോചന മുതല്‍ ശിവശങ്കര്‍ പങ്കാളിയാണെന്നും അഴിമതിയുടെ ഗുണഭോക്താവാണെന്നും കുറ്റപത്രം പറയുന്നു. പ്രത്യേക കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കോടതി ഫയലില്‍ സ്വീകരിക്കും. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നേരത്തെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ചു മുഖ്യമന്ത്രിയിലും വന്‍ സ്വാധീനമുള്ളതിനാല്‍ ശിവശങ്കര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്‍ ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിനു മുന്‍പ് ഗുരുതര കുറ്റകൃത്യത്തില്‍ പങ്കുണ്ടായിട്ടും സര്‍ക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6 ന് ശിവശങ്കറെ ജോലിയില്‍ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയില്‍ തുടരാനും പിണറായി വിജയന്‍ അനുവദിച്ചിരുന്നു.
ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ടാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞിരുന്നു. ശിവശങ്കര്‍ അസുഖബാധിതനാണെന്നു വാദിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ ഏജന്‍സിയും ജയില്‍ അധികൃതരും മതിയായ ചികിത്സ നല്‍കുമെന്നതിനാല്‍ മെഡിക്കല്‍ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കയിരുന്നു.
സമാനമായ ആരോപണങ്ങളെത്തുടര്‍ന്നു നേരത്തെയുള്ള കേസില്‍ 98 ദിവസം കസ്റ്റഡിയിലായിരുന്നു, മുഖ്യമന്ത്രിയുമായി നേരത്തെയുണ്ടായിരുന്ന പ്രഫഷനല്‍ അടുപ്പത്തിന്റെ പേരില്‍ ഇഡിയുണ്ടാക്കിയ 'രാഷ്ട്രീയ ഹിറ്റ്' ആണ് കേസ്, തന്നെ വ്യാജമായി പ്രതി ചേര്‍ത്ത് മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉള്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു - ഇതുള്‍പ്പെടെയുള്ള വാദങ്ങളാണ് ശിവശങ്കര്‍ ഹൈക്കോടതിയിലും ഉന്നയിച്ചത്. കാന്‍സര്‍ രോഗിയാണെന്നും 3 തവണ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും അസുഖ ബാധിതനായതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു വാദിച്ചിരുന്നു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















