നമ്മുടെ മുഖ്യന്‍ മാസ് ഹീറോയാണല്ലോ, അതുകൊണ്ടാണ് ആര്‍.എസ്.എസുകാരുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് പോയ കഥ പലപ്പോഴും അദ്ദേഹവും അണികളും അയവെട്ടുന്നത്. മുഖ്യന്‍ അധികാരത്തിലേറുന്നതിന് മുമ്പ് വിളിച്ച പത്രസമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞൊരു കാര്യമുണ്ട്. അവതാരങ്ങളെ താന്‍ ഏഴയലത്ത് അടുപ്പിക്കില്ലെന്ന്. എന്നിട്ടും ഒന്നാമൂഴത്തില്‍ രമണ്‍ശ്രീവാസ്തവ മുതല്‍ ജോണ്‍ബ്രിട്ടാസ് വരെയുള്ള അവതാരങ്ങളുണ്ടായിരുന്നു. രണ്ടാമൂഴം വന്നപ്പോള്‍ അവതാരങ്ങളില്ല പകരം കറക്കുകമ്പനികളാണ് കറവപ്പശുക്കള്‍. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വിലാസം പള്ളിക്കൂടമായ സെക്രട്ടറിയേറ്റില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും അനുവദിക്കും. ആരെങ്കിലും എതിര്‍ത്താല്‍ അവന്റെ കാര്യം കട്ടപ്പൊക. റോഡ് പണി നടത്തുന്ന കമ്പനികള്‍ക്ക് വരെ വലിയ സാങ്കേതിക വിദ്യയുള്ള പദ്ധതികള്‍ വലിയ തുകയ്ക്കുള്ള ടെണ്ടറിന് നല്‍കുകയാണ് സര്‍ക്കാര്‍. ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദ കിംഗില്‍ മുരളി പറയുന്നൊരു ഡയലോഗുണ്ട് ' വേണ്ടിവന്നാ നമ്മളീ ഇന്ത്യാ മഹാരാജ്യം തന്നെ കയറ്റിയയ്ക്കും' അത്രയ്ക്കങ്ങോട്ടില്ലെങ്കിലും നമ്മളുടെ കൊച്ചുകേരളം മുഖ്യന്റെയും ടീമിന്റെയും വെള്ളാനയാണ്. അതുകൊണ്ടാണല്ലോ റോഡ് പണിക്കാര്‍ക്ക് എ.ഐ ക്യാമറ കരാര്‍ ലഭിച്ചത്. അങ്ങനെ കേരളത്തെ മുഖ്യമന്ത്രി ശരിക്കുമൊരു വെള്ളരിക്കാപട്ടണം ആക്കിയിരിക്കുകയാണ്.എ.ഐ ക്യാമറ പദ്ധതി സംബന്ധിച്ച് 18-04-23ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലെ വിചിത്രമായ വാചകം ഇങ്ങിനെയാണ്, ഗതാഗത വകുപ്പ് വര്‍ക്ക് ഓര്‍ഡര്‍ റദ്ദാക്കാത്തതിനാല്‍ എ.ഐ ക്യാമറാ പദ്ധതിക്ക് അനുമതി കൊടുക്കുന്നു. സ്പീഡ് ക്യാമറ, പൊലീസിന്റെ ലോക്കപ്പ് മര്‍ദ്ദനം അറിയാന്‍ ബോഡി ക്യാം, പിന്നെ വീടുകളിലെ മോഷണം തടയുന്നതിന് മറ്റൊരു ക്യാമറാ പദ്ധതി. ഇതിനെല്ലാം ഒരുപാട് കോടികള്‍ ചെലവഴിച്ചു. ഇതിനൊക്കെ എന്ത് സംഭവിച്ചെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. എന്നാല്‍ എന്നാല്‍ എ.ഐ ക്യാമറ പദ്ധതി വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. കെല്‍ട്രോണും ഗതാഗത വകുപ്പും സര്‍ക്കാരും മറുപടി പറയണം. ബി.ഒ.ടി അഥവാ ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍ന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റായിട്ടാണ് കെല്‍ട്രോണിനെ ഇൗ പദ്ധതി ഏല്‍പ്പിച്ചത്. കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്ക് കരാര്‍ കൊടുത്തു. ധനകാര്യവകുപ്പ് ഇതിനെയെല്ലാം എതിര്‍ത്തു. കാരണം പൊതുപണം എടുത്താണ് ഇതൊക്കെ നടപ്പാക്കുന്നത്. അതിനെയൊക്കെ മറികടന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അനുമതി നേടിയത്. അതേക്കുറിച്ച് ജനം ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുകയും വികസവിരോധികളാക്കുകയും ചെയ്യുന്നു. മടിയില്‍ കനമില്ലാത്തവന് ഭയമില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രസംഗിക്കുന്ന മുഖ്യമന്ത്രി എന്തേ ഈ വിഷയത്തില്‍ മൗനത്തിന്റെ വല്മികത്തില്‍ അടയിരിക്കുന്നത്. അങ്ങ് കാര്യങ്ങള്‍ തുറന്ന് പറയണം.സര്‍ക്കാരിന് ചെലവാകുന്ന പണം ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം ജനങ്ങളുടെ കയ്യില്‍ നിന്ന് വസൂലാക്കാനാണ് തീരുമാനം. അതുകൊണ്ട് പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണം. രാജ്യത്തെ ടെണ്ടര്‍ നടപടികള്‍ക്ക് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറുടെ വ്യവസ്ഥകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടെണ്ടര്‍ രേഖകളെല്ലാം പ്രസിദ്ധീകരിക്കണമെന്നാണ്. ഇവിടെ കെല്‍ട്രോണ്‍ ടെണ്ടര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. ബാക്കിയെല്ലാ രേഖകളും ലഭ്യമാണ്. എന്തിനാണിത്. മടിയില്‍ കനമുള്ളത് കൊണ്ടല്ലേ അതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരുടെ നേരെ ചാടിക്കടിക്കുന്നത് എന്തിന്. ചോദ്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രിക്ക് ഭയമാണെന്ന് പറയുന്ന ഇടത് നേതാക്കളും പല സഹയാത്രികരും എ.ഐ ക്യാമറാ ടെണ്ടറിനെ കുറിച്ച് ചോദിക്കുമ്പോഴേ കലിപ്പിലാകുന്നു. സഖാക്കളേ... നിങ്ങളൊരു കാര്യം മനസ്സിലാക്കണം, പദ്ധതിക്കുള്ള പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. അവരുടെ അദ്വാനത്തില്‍ നിന്ന് കിട്ടുന്ന പണത്തില്‍ നിന്ന് നികുതി അടയ്ക്കുന്ന തുകയാണ് പൊതുഖജനാവിലെത്തുന്നത്. അക്കാര്യം മറക്കരുത്.നാല് കമ്പനികളാണ് എ.ഐ ക്യാമറാ പദ്ധതി ടെണ്ടറില്‍ പങ്കെടുത്തത്. ഒരെണ്ണത്തിന് യോഗ്യത ഇല്ലെന്ന് പറഞ്ഞ് മാറ്റി. എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. ഇവരത് മറ്റ് രണ്ട് കമ്പനികള്‍ക്ക് മറിച്ചുകൊടുത്തു. ആറ് ശതമാനം കമ്മിഷന്‍ ആദ്യം തരണമെന്നും പറഞ്ഞു. പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ സാങ്കേതിക പരിഞ്ജാനമുള്ള കമ്പനിയെ കണ്ടെത്താനാണ് ടെണ്ടര്‍ നടത്തുന്നത്. പക്ഷെ, ഇവിടെ ഇടനിലക്കാരനെ കണ്ടെത്തി കമ്മിഷനും നിശ്ചയിച്ചു. 9 കോടി കമ്മിഷന്‍ കിട്ടിയ ശേഷം പദ്ധതി നടപ്പാക്കാന്‍ പറയുന്നു. ടെണ്ടറില്‍ പങ്കെടുത്ത് അയോഗ്യരായവരേക്കാള്‍ യോഗ്യത കുറവായ ഏതോ കമ്പനികള്‍ക്ക് ടെണ്ടര്‍ മറിച്ച് കൊടുത്തു. ടെണ്ടറില്‍ പങ്കെടുത്ത അശോക, അക്ഷര എന്നീ കമ്പനികള്‍ക്കും എസ്.ആര്‍.ഐ.ടിയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അശോകാ ബില്‍ഡ് കോണ്‍ എന്ന കമ്പനിക്ക് 354 കോടിയുടെ കെ. ഫോണിന്റെ വര്‍ക്ക് എസ്.ആര്‍.ഐ.ടി കൊടുത്തതാണ്. ഈ കമ്പനികളെല്ലാം കറക്ക് കമ്പനികളാണ്. കെ.ഫോണ്‍, ശുചിത്വമിഷന്‍ എന്നിവിടങ്ങളിലെല്ലാം പ്രസാദിയോ, അശോകാ ബില്‍ഡ് കോണ്‍, യു.എല്‍.ടി.എസ് എന്നീ കമ്പനികള്‍ ഉണ്ട്. യു.എല്‍.ടി.എസ് പ്രസാഡിയോയ്ക്ക് ഇന്‍വോയിസ് കൊടുത്തതിന്റെ രേഖ പുറത്തുവന്നിട്ടുണ്ട്. അശോകാ ബില്‍ഡ് കോണ്‍ കെ.ഫോണുമായി ബന്ധപ്പെട്ട് പ്രസാഡിയോയ്ക്ക് ഇന്‍വോയിസ് കൊടുത്തിട്ടുണ്ട്. അതിന്റെ രേഖകളും പുറത്തായി. ചുരുക്കം പറഞ്ഞാല്‍ റോഡുപണിയുമായി നടക്കുന്ന, ഈ സാങ്കേതിക വിദ്യയുമായി ബന്ധമില്ലാത്ത രണ്ട് മൂന്ന് കമ്പനികളെ കൊണ്ടുവന്ന് ഉടായിപ്പ് നടത്തുകയാണ്. എ.ഐ ക്യാമറാ പദ്ധതിയുടെ ടെണ്ടര്‍ രേഖകളും ടെക്‌നിക്കല്‍ ഇവാല്യൂവേഷന്റെ സ്‌കോറും കെല്‍ട്രോണ്‍ പുറത്ത് വിടാത്തത് അതുകൊണ്ടാണ്. ടെണ്ടര്‍ ലഭിച്ച കമ്പനിയുടെ യോഗ്യത എന്താണ്. കെല്‍ട്രോണിന് ബി.ഒ.ടി കരാറാണ് ആദ്യം നല്‍കിയത്. ഇപ്പോഴത് മാറ്റി കാപക്‌സ് മോഡലാക്കിയെന്നാണ് പുതിയ ഉത്തരവ്. എങ്കില്‍ പദ്ധതി റീടെണ്ടര്‍ ചെയ്യണം. അതുണ്ടാകുന്നില്ല. പകരം നാട്ടുനടപ്പിനേക്കാള്‍ വലിയ തുകയ്ക്കാണ് പദ്ധതികള്‍ നല്‍കിയത്. ഇത് മാത്രമല്ല പല പദ്ധതികളും. എന്നിട്ട് ടെണ്ടര്‍ ലഭിക്കുന്ന കമ്പനികള്‍ മറ്റ് കമ്പനികള്‍ക്ക് മറിച്ചുകൊടുക്കുകയും ചെയ്യുന്നു. മൊത്തം കറക്ക് കമ്പനികള്‍. ഇവരെ ചോദ്യം ചെയ്താല്‍ സഖാക്കളുടെ രോമം എഴുന്നേല്‍ക്കും. കാരണം മടിയില്‍ കനത്തിലിരിക്കുന്ന കമ്മിഷന്റെ നന്ദി കാണിക്കണമല്ലോ?