മോദിയുടെ കൈ പിടിച്ച പിണറായിക്ക് സി പി എമ്മിൻ്റെ മുട്ടൻ പണി! ഗോവിന്ദൻ മുതൽ ജലീൽ വരെ! കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹാദരങ്ങളോടെ മാലയിട്ട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സന്തോഷം മായുന്നതിന് മുമ്പാണ് സി പി എം നേതാക്കൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്....

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയും മറ്റ് സി പി എം നേതാക്കളും കൂട്ടത്തോടെ രംഗത്ത്. കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹാദരങ്ങളോടെ മാലയിട്ട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സന്തോഷം മായുന്നതിന് മുമ്പാണ് സി പി എം നേതാക്കൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഊഷ്മള സ്നേഹം ടെലിവിഷനിൽ ലൈവ് കണ്ട നേതാക്കളുടെ പിണറായി വിരുദ്ധതയാണ് ഇതിൽ നിന്നും മനസിലാക്കണ്ടത്. പ്രധാനമന്ത്രി കേരളം വിടുന്നതിന് മുമ്പ് തന്നെ ദേശീയ തലത്തിൽ വാർത്ത സൃഷ്ടിക്കാനുള്ള സി പി എം നേതാക്കളുടെ ശ്രമം പിണറായിയെ ചെറുതായിട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
പൂർത്തിയാക്കിയ പദ്ധതികൾ രാജ്യത്തിന് സമർ പ്പിക്കാൻ ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞ് നാക്ക് വായിലേക്ക് ഇടുന്നതിന് മുമ്പായിരുന്നു ആക്രമണം. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിലുള്ള ഒന്നാണ് ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയോട് ചേര്‍ന്നു തന്നെയാണ് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി നമ്മുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നത്. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്ക് എന്ന നിലയില്‍ 2022-23 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഓണ്‍ട്രപ്രണുവര്‍ഷിപ്പ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്‍ക്ക് ഊന്നുന്നത്.
ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്‍. കേരളത്തെ പോലെ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിനാകട്ടെ മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് മാതൃകാപരമായ ഒരു പദ്ധതിയാണ് രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്, കൊച്ചി വാട്ടര്‍ മെട്രോ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.
കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ എഫ് ഡബ്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1,136.83 കോടി രൂപ ചിലവു ചെയ്താണ് കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകും. ഗതാഗത വിനോദസഞ്ചാര മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജമാണ് പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു..
പ്രധാനമന്ത്രി തലസ്ഥാനം വിട്ടതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് എത്തിയതോടെ സി പി എം ഔദ്യോഗികമായി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി എന്നാണ് മനസിലാക്കേണ്ടത്.
കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും.
കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്‌ടറിയുടെ പ്രവര്‍ത്തനം നടന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എം.വി.ഗോവിന്ദൻ പത്ര സമ്മേളനം നടത്തുമ്പോൾ കേന്ദ്ര റയിൽ മന്ത്രി അശ്വിനികുമാർ വൈഷ്ണവ് നേമം റയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു. ഈ ചടങ്ങിൽ നേമം എം എൽ എ വി.ശിവൻകുട്ടിയോ എം.പി. അടൂർ പ്രകാശോ പങ്കെടുത്തുമില്ല.
പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉള്ളപ്പോൾ തന്നെ ഗുജറാത്ത് കലാപം കുട്ടികളെ പഠിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ സംസ്ഥാന സിലബസിൽ പഠിപ്പിക്കും. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം ഉൾപ്പടെയുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് തീരുമാനം. എസ് സി ഈ ആർ ടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കും.
കരിക്കുലം കമ്മിറ്റി യോഗത്തിലാണ് എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ സംസ്ഥാന സിലബസിൽ പഠിപ്പിക്കാൻ തീരുമാനമെടുത്തത്. യോഗത്തിൽ പാഠഭാഗങ്ങൾ വെട്ടിയ കേന്ദ്ര നടപടിയ്‌ക്കെതിരെ വിമർശനം ഉയരുകയും ചെയ്തു.
മുഗൾഭരണകാലം, ഗാന്ധിവധം, മൗലാനാ അബ്ദുൾകലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ,ആർ എസ് എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെ പത്താം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പലഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ വസ്തുതകൾ മറച്ചുവച്ചിട്ട് കാര്യമില്ലെന്നായിരുന്നു വിമർശനം.
ഗുജറാത്ത് കലാപം കേരളത്തിൽ പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് പറയുമ്പോൾ അത് നരേന്ദ്ര മോദിയിൽ ഉയർത്തുന്ന ചിന്തകൾ വിവരണങ്ങൾക്ക് അപ്പുറമാണ്. താൻ കേരളത്തിലെത്തിയ ദിവസം തന്നെ സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് തന്നെ അപമാനിക്കാൻ വേണ്ടിയാണെന്ന് മോദി കരുതിയാൽ കുറ്റം പറയാനാവില്ല. കേരളത്തിലെ പാഠപുസ്തകം തീരുമാനിക്കുന്നത് എസ് ഇ ആർ ടി ഇയാണ്. അതിന് എൻ.സി.ഇ.ആർ.റ്റിയുടെ അനുമതി ചോദിക്കാറില്ല. എന്നിട്ടും പ്രധാനമന്ത്രി വന്ന ദിവസം തന്നെ ഇങ്ങനെയൊരു തീരുമാനമെടുത്തത് മനപൂർവം വിവാദമുണ്ടാക്കാനാണ്. വി.ശിവൻകുട്ടിയുടെ മന്ത്രാലയമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കരിക്കുലം കമ്മിറ്റിലുള്ളവർ സി പി എമ്മുകാരായതുകൊണ്ട് തീരുമാനം ആരെടുത്താലും അത് സി പി എമ്മിൻ്റെ അറിവോടെയായിരിക്കും.
ഇതിന് തൊട്ടുപിന്നാലെ മുൻ മന്ത്രി കെ.റ്റി.ജലീൽ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി.
കേരളത്തിലെ ചിലർ രാവും പകലും സ്വർണം കടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയാണ് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യുവം പരിപാടിയിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചു വിട്ട് 'ശേഷി'യുള്ളവരെ ചുമതല ഏൽപ്പിക്കണമെന്നും ജലീൽ വ്യക്തമാക്കി. അവനവൻ്റെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ലെന്നും പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണെന്നും ജലീൽ പറഞ്ഞു. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ലെന്നും ജലീൽ കുറിച്ചു.. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.
പിണറായിയുടെ ശത്രുപക്ഷത്തുള്ള തോമസ് ഐസക്കും പ്രധാനമന്ത്രിയെ വെറുതെ വിട്ടില്ല.
സ്വര്‍ണകള്ളകടത്ത് കേസുകളെ കുറിച്ച് യുവം വേദിയിലെ മോദിയുടെ പരമാര്‍ശത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.തോമസ് ഐസക് രംഗത്ത് എത്തി..പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോയെന്ന് അദ്ദേഹം ചോദിച്ചു. യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം രാഷ്ട്രീയ യോഗമല്ല. എന്നാൽ അവിടെ അദ്ദേഹം നടത്തിയ പ്രസ്താവന ഐസക് ആവർത്തിച്ചു: “രാജ്യത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ കഠിനപ്രയത്നം നടത്തുന്നു. ഇവിടെ ചിലർ രാപ്പകൽ സ്വർണ്ണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളിൽ നിന്ന് ഇത് ഒളിക്കാനാവില്ല.”സ്വർണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച് സ്വർണ്ണം കടത്തിയാൽ പിടിക്കേണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സർക്കാരിന്റെ ഏജൻസികളല്ലേ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുകയെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു
കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് ആകാറായില്ലേ എന്നാണ് ഐസക്കിൻ്റെ ചോദ്യം. ആരാണ് സ്വർണ്ണം അയച്ചത്? ആർക്കാണ് സ്വർണ്ണം അയച്ചത്? ഇവ അന്വേഷിച്ചോ? ഇതിന് ഇടനിലക്കാരായി നിന്നവർ ഇന്ന് ബിജെപിയുടെ ഏറ്റവും വേണ്ടപ്പെട്ടവരല്ലേ? അവരെ ഉപയോഗിച്ച് സർക്കാരിനെ താറടിക്കാനാണു ശ്രമിക്കുന്നത്. ഇത് ഏറ്റുപറയാൻ ഒരു പ്രധാനമന്ത്രിയും..കേന്ദ്ര ധനമന്ത്രി പ്രകാശിപ്പിച്ച “2021-22-ലെ ഇന്ത്യയിലെ കള്ളക്കടത്ത്” എന്ന റിപ്പോർട്ടിൽ പറയുന്നത് ഏതാണ്ട് 350 ടൺ സ്വർണ്ണം ഇന്ത്യയിൽ കള്ളക്കടത്തായി കൊണ്ടുവരുന്നൂവെന്നാണ്. അതിൽ 37 ശതമാനവും ബർമ്മ, നേപ്പാൾ വഴിയാണ്. അവ ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്വർണ്ണ കച്ചവടക്കാരുടെ കൈകളിൽ എത്തുന്നത് കേരളം വഴി അല്ലല്ലോ. ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷൻ ഗുജറാത്താണ്. ഇതു കഴിഞ്ഞാൽ പിന്നെ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മഹാരാഷ്ട്രയിലാണ്. അവയൊക്കെ കഴിഞ്ഞേ കേരളമുള്ളൂ. അതു തടയേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. അതു കേന്ദ്രം ചെയ്യണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ഇതിനിടയിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത പിണറായിക്കെതിരെ ചെന്നിത്തലയും രംഗത്തെത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അതാണ് കീഴ് വഴക്കം മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്‍റെ റെയിൽവേ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫിനു പിന്നാലെ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ പുനര്‍ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും 156 കോടി രൂപയുടേതാണ് പദ്ധതി. വിമാനത്താവള മാതൃകയിൽ സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം പരിഗണിച്ച് വര്‍ക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ പുനര്‍നവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകൾ അടക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയത്. ടെക്നോപാര്‍ക് ഫേസ് 4ന്‍റെ ഭാഗമായാണ് ഡിജിറ്റൽ സയൻസ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഡിജിറ്റൽ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 14 ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷൃം.
ഏതായാലും കേരളത്തിലെ സി പി എമ്മിന് പിണറായിയോടാണ് വൈരാഗ്യമെന്ന് മനസിലായി. ഇല്ലെങ്കിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൈകോർത്ത് നിൽക്കുമ്പോൾ ഇത്രയധികം നേതാക്കൾ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുമായിരുന്നില്ല.
https://www.facebook.com/Malayalivartha






















