വീണ്ടും ക്യാമറാ കെണി ! പിണറായിയുടെ പദ്ധതി ബാലഗോപാൽ കീറി കൊട്ടയിലിട്ടു, ഇത്തരം ഹുഡായിപ്പുകൾ ഇങ്ങോട്ട് അയക്കരുതെന്ന് നിർദ്ദേശവും, പിടുത്തം വീണത് പാവപ്പെട്ടവന് പിഴയടിച്ച് രാഷ്ട്രീയക്കാർക്ക് കമ്മീഷനടിക്കുന്ന പദ്ധതിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് കെ.എൻ.ബാലഗോപാലിൻ്റെ ധന വകുപ്പിലേക്കയച്ച കോടികളുടെ കൊള്ളക്ക് സാധ്യതയുള്ള ഫയൽ ധനമന്ത്രി കീറി കൊട്ടയിലിട്ടു. ഇത്തരം ഹുഡായിപ്പുകൾ ഇങ്ങോട്ട് അയക്കരുതെന്ന് പോലീസിന് മന്ത്രി നിർദ്ദേശവും നൽകിയെന്നാണ് വിവരം. ലോക് നാഥ് ബഹ്റയാണ് ഇപ്പോഴും സംസ്ഥാന പോലീസ് മേധാവി എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അനിൽ കാന്ത് ഡി.ജി.പിയും എസ്.പി.സിയുമായിട്ടും ബഹ്റ യുഗം മാറുന്നില്ല.
ഒരിടവേളക്ക് ശേഷം സർക്കാർ തലത്തിൽ പുനരാരംഭിച്ച ത്രിപ്പിൾ പി കൊള്ളക്കാണ് കെ.എൻ.ബാലഗോപാലിൻ്റെ വിലക്ക് വന്നത്. ത്രിപ്പിൾ പി എന്നാൽ പൊതു-സ്വകാര്യ - സംയുക്ത സംരംഭം എന്നർത്ഥം. സർക്കാർ വളഞ്ഞ വഴിയിലൂടെ നടത്തുന്ന കൊള്ളയാണ്പി.പി.പി.. ഒരു സർക്കാർ ഏജൻസി ചില സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് കൊള്ള നടത്താറുള്ളത്. കെൽട്രോണിൻ്റെ നേതൃത്വത്തിൽ കോടികൾ തടിച്ചു മാറ്റിയ നിർമ്മിത ബുദ്ധി ക്യാമറകൾ ഇതുപോലൊരു ത്രിപ്പിൾ പി കൊള്ളയായിരുന്നു. ബാലഗോപാൽ കീറിയെറിഞ്ഞ തട്ടിപ്പും ക്യാമറാ കെണിയാണ്.
കെല്‍ട്രോണിന്‍റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്കാണ് ധനവകുപ്പ് തടയിട്ടത്. നിയമലംഘകരിൽ നിന്നും പിരിക്കുന്ന പിഴയിൽ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ കെൽട്രോൺ തയ്യാറാക്കിയ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് ധനവകുപ്പ് നിലപാട് എടുത്തത്. 400 കോടിലധികം മുടക്ക് മുതലുള്ള പദ്ധതിയാണ് കെൽട്രോണ്‍ മുഖേന പൊലീസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്..
മോട്ടോർ വാഹനവകുപ്പ് എ ഐ ക്യാമറകള്‍ സ്ഥാപിച്ച മാതൃകയിൽ 1000 ക്യാമറകള്‍ സ്ഥാപിക്കാനാണ് പൊലീസ് പദ്ധതി. പൊലീസ് പണം മുടക്കില്ല. കമ്പനികള്‍ പണം മുടക്കി ക്യാമറകള്‍ സ്ഥാപിക്കണം. 10 വർഷത്തിനുള്ളിൽ പിഴത്തുകയിൽ നിന്നും മുടക്കുമുതൽ കമ്പനിക്ക് തിരികെ നൽകുന്നതായിരുന്നു ടെണ്ടർ നിർദ്ദേശം. ഇതിനായി പൊലീസും കെൽട്രോണുമായി സംയുക്ത ട്രഷറി അക്കൗണ്ട് തുടങ്ങുമെന്നതായിരുന്നു വ്യവസ്ഥ. പോലീസ് സർക്കാർ വകുപ്പാണ്. കെൽട്രോൺ പൊതുമേഖലാ സ്ഥാപനവും. എന്നിട്ടാണ് സംയുക്ത അക്കൗണ്ട് !
ക്യാമറ വഴി വരുന്ന പിഴപ്പണത്തത്തിൽ നിന്നും ഓരോ മാസവും നിശ്ചിത പണം കെൽട്രോണിന് നേരിട്ടെടുക്കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാൻ അനുവദിക്കില്ലെന്നും ഇത്തരമൊരു അക്കൗണ്ട് തുടങ്ങാൻ നിയമപരായ സാധ്യതയില്ലെന്നുമാണ് ധനവകുപ്പ് നിലപാട്. പണം മുഴുവനായി സർക്കാരിലേക്ക് അടച്ച ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ട പണത്തിൻെറ ബില്ലു നൽകിയാൽ ധാരണപ്രകാരമുള്ള പണം നൽകാമെന്ന് ധനവകുപ്പ് പറയുന്നു. പക്ഷെ കെൽട്രോൺ ഇത് അംഗീകരിച്ചിട്ടില്ല.
ഏതായാലും പാവപ്പെട്ടവന് പിഴയടിച്ച് രാഷ്ട്രീയക്കാർക്ക് കമ്മീഷനടിക്കുന്ന പദ്ധതിക്കാണ് പിടുത്തം വീണത്. ഏഴ് തവണ ടെണ്ടര്‍ വിളിച്ചിട്ടും നടപ്പാക്കാൻ കഴിയാത്ത പദ്ധതിയാണെന്നും കെൽട്രോണിൻ്റെ വ്യവസ്ഥ അംഗീകരിക്കണമെന്നുമാണ് പൊലീസിന്റെ നിലപാട്. ആയിരം ക്യാമറ സ്ഥാപിച്ച് അത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനം കെൽട്രോണിന് ഇല്ല. ഈ പദ്ധതിയിലും പുറം കരാര്‍ നൽകി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കെൽട്രോണിനുള്ളതെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പണ്ട് എം.ശിവശങ്കർ ചെ യ്ത അതേ തട്ടിപ്പാണ് ഇപ്പോൾ കെൽട്രോൺ നടത്തുന്നത്..
എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പുമായി കെൽട്രോൺ ഇറങ്ങിയത് എന്നതാണ് രസകരം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം.മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം.പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ളര്‍ക്കിനെതെരിയും 6 ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. എഐ ക്യാമറകള്‍ ,ലാപടോപ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമിതി നടന്നുവെന്നാണ് വിവരം .
മാര്‍ച്ചിൽ വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി അനുമതി നല്കി. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങിനെ എത്തി, ടെണ്ടര്‍ നടപടികളിലേക്ക് എങ്ങിനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടിവരും. ടെണ്ടര്‍നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവൻ പുത്തലത്ത് പ്രതികരിച്ചു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇങ്ങനെയൊരു അഴിമതി നടത്താനാവില്ല. ഏപ്രിൽ 12 ന് മന്ത്രി ആൻ്റണി രാജു മന്ത്രിസഭാ യോഗത്തിന് സമർപ്പിച്ച കുറിപ്പിൽ ക്യാമറക്കെതിര വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന വിവരം മറച്ചു വച്ചു. ഇതിൽ നിന്നും സർക്കാരിൻ്റെ താൽപര്യം വ്യക്തമാണ്.
രാജീവൻ പുത്തലത്ത് സി പി എമ്മിൻ്റെ വിശ്വസ്തനായതിനാൽ ഇക്കാര്യത്തിൽ അത്ഭുതമൊന്നും സംഭവിക്കാൻ സാധ്യതയില്ല. എന്നാലും എ ഐ ക്യാമറ ഹുഡായിപ്പാണെന്ന് പൊതുജനാഭിപ്രായം ഉയർന്ന സാഹചര്യത്തിൽ ക്യാമറ മിഴി തുറക്കാൻ സാധ്യതയില്ല.മുൻ സംസ്ഥാന പോലീസ് മേധാവിയുടെ കാലത്താണ് പോലീസിൽ അഴിമതി വ്യാപിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയാറുണ്ട്.. പോലീസിനെതിരെയുള്ള സി എ ജി റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണ്. സി എ ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നതും കെൽട്രോണിനെയാണ്. ഇതേ കെൽട്രോണാണ് ഇപ്പോൾ എ ഐ ക്യാമറയിലും വിവാദത്തിലായത്.
സർക്കാർ സ്ഥാപനമുള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നത് നിയമപരമായി ശരിയല്ലെന്നാണ് വയ്പ്. അതു കൊണ്ടാണ് സർക്കാർ വകുപ്പുകൾ സർക്കാരിന് തന്നെ കരാർ നൽകുന്നത്.സി എ ജി റിപ്പോർട്ടിൽ ആദ്യാവസാനം കുറ്റപ്പെടുത്തുന്നത് കെൽട്രോണിനെയാണ്. കെൽട്രോണിനാണ് പോലീസ് നിരവധി കരാറുകൾ നൽകിയിട്ടുള്ളത്. പോലീസ് വാഹനങ്ങളിൽ ജി. പി. എസ്. സംവിധാനം സ്ഥാപിച്ചത് കെൽട്രോണിന് വേണ്ടി പാനസോണിക് കമ്പനിയാണ്. പോലീസും കെൽട്രോണും പാനസോണികിന് വേണ്ടി വാദിച്ചു എന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ലോകനാഥ് ബഹ്റ പോലീസ് ആധുനികവത്കരണത്തിന്റെ ചുമതലക്കാരനായിരുന്ന കാലത്താണ് കരാർ നൽകിയത്. പോലീസും കമ്പനികളും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്ന കാര്യത്തിൽ ദുരുഹതയുണ്ടെന്നാണ് സി എ ജി കണ്ടെത്തിയത്.
ഉദാഹരണത്തിന് പോലീസിന് പാനസോണിക് ടാബ്‌ലെറ്റ് വാങ്ങാൻ കരാർ നൽകിയത് കെൽട്രോണിനാണ്. പാനസോണിക് ടാബ് എന്ന് പേരിട്ടാണ് കെൽട്രോൺ ടെണ്ടർ വിളിച്ചത്. ഇക്കാരണത്താൽ മറ്റ് കമ്പനികൾക്ക് ടെണ്ടറിൽ മത്സരിക്കാനാവില്ല. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞത് എന്തിനാണെന്നാണ് സി എജിയുടെ ചോദ്യം. ടാബ് ലെറ്റ് നിർമ്മിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യം ഉള്ള കമ്പനിയല്ല പാനസോണിക്. പ്രസ്തുത കമ്പനിക്ക് ടെണ്ടർ നൽകാൻ കരാർ തീരുമാനങ്ങൾ അട്ടിമറിച്ചതായി സി എ ജി കണ്ടെത്തി.
യഥാർത്ഥത്തിൽ വിവാദത്തിൽ നിന്ന് പോലീസിന് തലയൂരാമായിരുന്നു. എന്നാൽ ചില പ്രത്യേകതാത്പര്യമുള്ള കത്ത് ഇടപാടുകൾ നടത്തിയതാണ് പോലീസിന് വിനയായി തീർന്നത്. കെൽട്രോണിന് വെറുതെ കരാർ നൽകിയിരുന്നെങ്കിൽ ഒരിക്കലും ആരോപണം ഉണ്ടാവുമായിരുന്നില്ല. ബുദ്ധിയുള്ള സ്ഥാപന മേധാവികൾ ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ട്. കെൽട്രോൺ വഴി കച്ചവടം ഉറപ്പിച്ച ശേഷം കോടികൾ കമ്മീഷനായി കൈകലാക്കും. ഓഡിറ്റ് വരുമ്പോൾ കച്ചവടം നടത്തിയത് സർക്കാരുമായിട്ടാണെന്ന് പറഞ്ഞ് തലയൂരാം.
കെൽട്രോൺ പോലുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ സി എ ജി വിരൽ ചൂണ്ടുമ്പോൾ കേരളത്തിൽ നടക്കുന്ന അഴിമതിയുടെ ഒരറ്റം മാത്രമാണ് പുറത്തു വരുന്നത്. സർക്കാരിനെ മുന്നിൽ നിർത്തിയാണ് കേരളത്തിലെ അഴിമതി മരം പൂത്തുലയുന്നത്. വില കൂടിയ ഉപകരണങ്ങളുടെ ടെണ്ടർ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകും. അതോടെ ടെണ്ടർ നൽകുന്നവർ കൈയൊഴിയും.സ്ഥാപനം നൽകിയ സ്പസിഫിക്കേഷനിൽ നിന്നും മാറാനുള്ള അധികാരം കെൽട്രോണിന് ഇല്ല. അതേസമയം തീർച്ചയായും കരാർ നൽകുന്ന കമ്പനിയിൽ നിന്നും കമ്മീഷൻ കിട്ടും.
സർക്കാർ സ്ഥാപനമായ കെൽട്രോണിനെ മുന്നിൽ നിർത്തി നടത്തുന്ന ഇത്തരം അഴിമതികൾ കോടതിയിൽ എത്തിയാൽ കെൽട്രോൺ ഉദ്യോഗസ്ഥരുടെ പങ്ക് കൂടി വെളിപ്പെടും. കെൽട്രോൺ വിവര സാങ്കേതിക വിദ്യയുടെ മേഖലയിലാണെങ്കിൽ മറ്റ് പല മേഖലകളിലും കമ്മീഷൻ പറ്റുന്ന സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇവർക്ക് ഐ. എ എസുകാരെയും ഐ.പി.എസുകാരെയും ഭയമാണ്. കോടികളുടെ പർച്ചേസിൽ ഇടനില ആരും അറിയുന്നില്ലെന്ന് ചുരുക്കം.
സി എ ജി റിപ്പോർട്ട് പുറത്തു വന്നെങ്കിലും വിവാദത്തിലായ ബഹ്റയെ ആരും തൊട്ടില്ല.കർത്താവ് തമ്പുരാൻ നേരിട്ട് വന്നാലും ബഹ്റയെ മുഖ്യമന്ത്രി തൊടില്ലെന്ന ഉറപ്പ് അദ്ദേഹത്തിൻ്റെ ശത്രുക്കൾക്ക് പോലും ഉണ്ടായിരുന്നു.നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ബഹ്റയെ സംസ്ഥാന പോലീസ് മേധാവിയാക്കിയെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ് . മുഖ്യമന്ത്രി പദം ഏറ്റെടുത്തയുടനെ ഇക്കാര്യത്തിൽ മോദി പിണറായി നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം. ഇത് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.
12601 വെടിയുണ്ടകളും 25 റൈഫിളുകളും കേരള പോലീസിൽ നിന്നും കാണാതായ സംഭവത്തിലും ബഹ്റക്ക് എതിരെ ആരോപണം ഉണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. ഒപ്പം സർക്കാർ പണം ധൂർത്തടിച്ച് കമ്മീഷൻ അടിക്കുന്നു എന്ന വിവാദം പോലീസ് സേനക്ക് ആകമാനം നാറ്റകേസായി മാറി.മവോയിസ്റ്റ് മേഖലയില്‍ തണ്ടര്‍ബോള്‍ട്‌സ് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നും ആരോപണം ഉയർന്നിരുന്നു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്നയാളാണ് ധനമന്ത്രി. തൻെറ സൽപ്പേരിന് കളങ്കമേൽക്കാൻ ധനമന്ത്രി തയ്യാറല്ല. അതു കൊണ്ടു തന്നെ ബഹ്റ വഴി കാന്തൻെറ പ്രലോഭനം വന്നാലും ബാലഗോപാൽ അംഗീകരിക്കില്ല.
https://www.facebook.com/Malayalivartha

























