അടിതെറ്റുമോ സഖാവിന്? കൊട്ടാര രഹസ്യങ്ങൾ ചെന്നിത്തല ചോർത്തുന്നു, കള്ളൻ കപ്പലിലെന്ന് പിണറായി, സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും രേഖകൾ ചോരുന്നത് എങ്ങനെയാണെന്ന് അന്വേഷണം തുടങ്ങിക്കഴിഞ്ഞു

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാർ ഉന്നതങ്ങളിലെ രഹസ്യരേഖകൾ അടിക്കടി ചോർത്തുന്നതിൽ അലോസരപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പലിലെ കള്ളനെ കണ്ടെത്താൻ മുഖ്യമന്ത്രി ഇൻറലിജൻറ് മൂവ് തുടങ്ങി. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും രേഖകൾ ചോരുന്നത് എങ്ങനെയാണെന്ന് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷമാണ് രമേശ് ചെന്നിത്തല രേഖ ചോർത്തൽ പുനരാരംഭിച്ചിരിക്കുന്നത്.
ട്രോയസ് കമ്പനി ഡയറക്ടർ ജയേഷിനെ മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നതെന്ന് മുഖ്യമന്ത്രി സംശയിക്കുന്നു. ജയേഷിന് ശിവശങ്കറിനെക്കാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ ഒരു ലക്ഷ്യം ഉന്നമിട്ടാണ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് രമേശ് ചെന്നിത്തലയുടെ വീട്ടിലും എന്തിന് കിടപ്പുമുറിയിൽ പോലും എങ്ങനെ രഹസ്യ ക്യാമറ വയ്ക്കാം എന്ന് സർക്കാർ ആലോചിച്ചിരുന്നു.
സർക്കാർ കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലൊന്നും സി പി എം അനുഭാവികളല്ലാതെ മറ്റാരും പ്രവർത്തിക്കുന്നില്ല. എന്നിട്ടും സർക്കാർ രേഖകൾ അനു നിമിഷം ചോരുന്നു. ചെന്നിത്തല നടത്തുന്ന പത്രസമ്മേളനങ്ങളിൽ കാണിക്കുന്ന കടലാസുകളൊക്കെ പിണറായി തന്റെ ലോക്കറിൽ ഭദ്രമായി സൂക്ഷിക്കുന്നവയാണ്. എന്നിട്ടും എങ്ങനെയാണ് രഹസ്യ രേഖകൾ ചോരുന്നുത്? അതാണ് പിണറായിക്ക് അറിയേണ്ടത്. അപ്പോൾ ചോർത്തുന്നത്
വിശ്വസ്തർ തന്നെയാണ്. കള്ളൻ കപ്പലിൽ കയറുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. കള്ളൻ കപ്പലിലുണ്ടെന്ന് പിണറായിക്ക് അറിയാം. പക്ഷേ അതെങ്ങനെ കണ്ടെത്തും? മൂന്നോ നാലോ തവണ ഇന്റലിജൻസ് മേധാവിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഒരു ഫലവും ഉണ്ടായില്ല. പലരെയും നിരീക്ഷണത്തിൽ നിർത്തി. എന്നിട്ടും വിവരങ്ങൾ ചോർന്നു. വിവരാവകാശ നിയമപ്രകാരമാണ് ചെന്നിത്തല രേഖകൾ ചോർത്തുന്നതെന്ന് ചിലർ പറഞ്ഞെങ്കിലും വിവരാവകാശ നിയമപ്രകാരം നൽകാത്ത രേഖകൾ പോലും ചെന്നിത്തല ചോർത്തുന്നു.
പിണറായി മനസിൽ ചിന്തിക്കുമ്പോൾ ചെന്നിത്തല മാനത്ത് കാണുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ പോലെ ഫോൺ ചോർത്തലിനൊന്നും പിണറായിക്ക് താത്പര്യമില്ല. എന്നാലും സെക്രട്ടേറിയറ്റിലെ മർമ്മത്തിൽ നിന്നും വിവരങ്ങൾ ചോരുന്നതായി സർക്കാർ മനസിലാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം ഉയർന്നിരുന്നു. എ ഐ ക്യാമറ വിവാദം ഉണ്ടായതു മുതലാണ് ചെന്നിത്തല സജീവമായത്. ചെന്നിത്തലയാണ് ക്യാമറാ വിവാദം ഉയർത്തി കൊണ്ടുവന്നത്.
ഇടപാടിൽ അഴിമതി നടന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതും ചെന്നിത്തലയാണ്. ഇത് ഒരു ബോംബ് പൊട്ടിക്കലായിരുന്നു. സർക്കാരും സി പി എമ്മും അതിൽ കടുങ്ങി വിറച്ച് നിൽക്കുകയാണ്.എ ഐ കാമറ അഴിമതിയിൽ കരാർ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.. എസ് ആർ ഐ ടി ലൈറ്റ് മാസ്റ്റർ നൽകിയ പർച്ചേസ് ഓർഡർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം 75.32 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പർച്ചേസ് ഓർഡർ സർക്കാർ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നതാണ്.
സേഫ് കേരള പദ്ധതി പകൽക്കൊള്ളയെന്നും മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊള്ളയെ വെള്ള പൂശാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഏപ്രിൽ പന്ത്രണ്ടിന് ഇറങ്ങിയ ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും മന്ത്രിസഭ എങ്ങനെയാണ് അനുമതി നൽകിയതെന്നും ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണ പ്രഖ്യാപനം ചവറ്റുകൊട്ടയിലേക്ക് എറിയാനാകില്ല. ഏതെങ്കിലുമൊരു ബലിയാടിനെ കണ്ടെത്തി തേച്ചുമാച്ചുകളായാനായിരിക്കും ഇനി സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി പാവങ്ങളെ ഞെക്കിപിഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '83.6 കോടി രൂപ മാത്രമാണ് എ ഐ പദ്ധതിക്ക് ആകെ ചെലവാകുന്നത്. എങ്കിൽ പാവപ്പെട്ടവന്റെ 232 കോടി രൂപ ആരുടെ കൈയിലേക്ക് പോകുന്നു. ആരാണ് എസ് ആർ ഐ ടിയുടെ പിന്നിലുള്ളതെന്ന് പരിശോധിക്കണം.
ഇതിൽ ട്രോയ്സ് കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണ്. ജിതേഷിന് ശിവശങ്കറിന് ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനമുണ്ട്.കരാറിലെ സുതാര്യത ബോദ്ധ്യമാകാത്തതിനെ തുടർന്നാണ് അൽഹിന്ദ് പിന്മാറിയത്. എന്നാൽ അൽഹിന്ദിൽ നിന്ന് മൂന്ന് കോടി രൂപയാണ് കെൽട്രോൺ കൈപ്പറ്റിയത്. പ്രസാഡിയോ എന്ന കമ്പനി ആരുടേതാണ്?രാംജിത്ത് ആരാണ്.'- ചെന്നിത്തല ചോദിച്ചു. ഇവരെല്ലാം പിണറായിയുടെ വിശ്വസ്തരാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു.
അതേസമയം, എ ഐ കാമറ പദ്ധതി രണ്ടാം എസ് എൻ സി ലാവലിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ജുഡീഷൽ അന്വേഷണം വേണമെന്നും എ ഐ കാമറ വിവാദം ഉയർത്തി മേയ് 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സതീശനെ വെട്ടിലാക്കി കൊണ്ടാണ് ചെന്നിത്തല കടന്നു വന്നത്.സതീശൻ്റെ പത്ര സമ്മേളനം കഴിഞ്ഞയുടനെ ചെന്നിത്തല പത്ര സമ്മേളനം നടത്തി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ചെന്നിത്തലയുടെ പത്ര സമ്മേളനങ്ങൾ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സതീശന് പത്ര സമ്മേളനം നടത്താൻ രേഖകൾ ലഭിക്കാറില്ല.എന്നാൽ ചെന്നിത്തലയുടെ അവസ്ഥ ഇതല്ല.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് പിണറായിയാണെന്ന് അക്കാലത്ത് അടക്കം പറച്ചിലുകൾ സജീവമായിരുന്നു. രാഹുൽ ഗാന്ധിയുമായി വളരെയടുത്ത ചങ്ങാത്തം പുലർത്തുന്ന പിണറായി തൻ്റെ രണ്ടാമൂഴത്തിൽ ചെന്നിത്തലയെ തട്ടികളഞ്ഞെന്നാണ് കഥ. പിണറായി പറഞ്ഞാൽ രാഹുലിന് കേൾക്കാതിരിക്കാൻ കഴിയില്ലത്രേ. ഒന്നാം പിണറായി സർക്കാരിൽ ചെന്നിത്തലയോളം പിണറായിയെ വെള്ളം കുടിപ്പിച്ച നേതാക്കൾ ഇല്ലെന്ന് തന്നെ പറയാം..
പിണറായിയുടെ അന്ധരായ ആരാധകർ ചെന്നിത്തലക്കെതിരെ സ്ഥിരമായി രംഗത്തു വന്നിരുന്നു. ചെന്നിത്തലക്ക് ഉസ്മാൻ എന്ന് ഇരട്ട പേരിട്ടതും സി പി എമ്മിൻ്റെ സൈബർ പോരാളികളാണ്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം ചെന്നിത്തലയോളം വിരോധമുള്ള നേതാക്കൾ കോൺഗ്രസിൽ കുറവാണ്. ചെന്നിത്തലയുമായി താരതമ്യം ചെയ്യുമ്പോൾ കെ സുധാകരൻ സി പി എമ്മിന് പ്രിയപ്പെട്ട നേതാവാണ്.
വി.ഡി.സതീശൻ തന്ത്രപൂർവം ഇടപെടുന്ന നേതാവാണ്. പിണറായിക്ക് വി.ഡി യോട് വിരോധമേയില്ല. സ്വന്തം ഇമേജിൽ മാത്രമാണ് സതീശന് നോട്ടം.സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ ചെന്നിത്തല ഇപ്പോഴും അസ്വസ്ഥനാണ്.അതാണ് അദ്ദേഹം ഏറെക്കാലം നിശബ്ദനായിരുന്നത്. എന്നാൽ സതീശൻ്റെ കൈയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുദിനം ദുർബലമാകുന്നതായി മനസിലാക്കിയാണ് ചെന്നിത്തല വീണ്ടും രംഗത്തിറങ്ങിയത്. കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തെ ഇപ്പോൾ സംസ്ഥാന നേതാക്കളാരും ഗൗനിക്കാറില്ല. സംസ്ഥാന നേതാക്കൾ സഞ്ചരിക്കുന്നത് അവരവരുടെ വഴിയിലൂടെയാണ്.
സ്വർണ്ണക്കടത്ത് മാലോകരെ മുഴുവൻ അറിയിച്ചത് ചെന്നിത്തലയാണ്. 2017 മുതൽ നടന്ന ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഈ വിവാദസ്ത്രീ എങ്ങനെയാണ് അനുഗമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇവർ ചർച്ചയിൽ പങ്കെടുത്തത്. ഇതെല്ലാം ഇ ഡി അറിയും മുമ്പ് ചെന്നിത്തല അറിഞത് എങ്ങനെയെന്നാണ് സി പി എം - സർക്കാർ കിങ്കരൻമാരുടെ സംശയം.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് 11 മാസം കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഗൾഫിൽ വച്ച് മുഖ്യമന്ത്രി സ്വപ്നയെ കണ്ടിരുന്നോ ചർച്ച നടത്തിയിരുന്നോ എന്നെല്ലാം ഇനി അറിയണം. ലൈഫ് പദ്ധതിയിലും അവർക്ക് പങ്കാളിത്തമുണ്ട്. ലൈഫ് പദ്ധതിയുടെ കമ്മീഷൻ ആർക്കൊക്കെ പോയി എന്നതും അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ചെന്നിത്തലയാണ്.
റെഡ് ക്രസൻറുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ചെന്നിത്തല ചോദിച്ചിട്ട് സർക്കാർ നൽകിയില്ല. എന്നാൽ അതിന്റെ പകർപ്പ് സെക്രട്ടേറിയറ്റിൽ നിന്നു തന്നെ ചെന്നിത്തലക്ക് കിട്ടി. ഇത് എങ്ങനെയാണെന്ന് അറിയാതെ സർക്കാർ ഞെട്ടി..വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. വിദേശത്ത് നിന്ന് നേടിയ പദ്ധതികളിൽ ലഭിച്ചിട്ടുള്ള തുകയും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പുറത്ത് വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തെ ഇരുന്ന ചീഫ് പ്രോട്ടോകോൾ ഓഫീസർ പ്രധാന ഫയലുകൾ നശിപ്പിച്ചുവെന്നാണ് വിവരമെന്ന് സി പി എം സഹയാത്രികനായ ഷൈൻ എ ഹക്കിനെ ഉദ്ദേശിച്ച് ചെന്നിത്തല പറഞ്ഞു. നശിപ്പിച്ച രേഖകളും ചെന്നിത്തലക്ക് കിട്ടിയിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. അങ്ങനെയെങ്കിൽ മുൻ ചീഫ് പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിർണായക ഫയലുകൾ എവിടെ എന്ന് സർക്കാർ വ്യക്തമാക്കണം. അല്ലെങ്കിൽ വിവാദ സ്ത്രീ കൃതിമ രേഖകൾ ചമച്ചോയെന്നതിൽ അന്വേഷണം വേണം. ഈ സർക്കാർ ചീഞ്ഞു നാറുകയാണ്. സാമ്പ്രാണി തിരി കത്തിച്ച് വച്ചാലോ തൈലങ്ങൾ പുരട്ടിയാലോ സുഗന്ധം വരില്ല. ചെന്നിത്തല പറഞ്ഞു..
നിരവധി തെളിവുകൾ ചെന്നിത്തല അക്കാലത്ത് പുറത്തുവിട്ടു. . സ്പ്രിംഗ്ളർ കരാർ ഒപ്പിട്ടത് മുതൽ തുടങ്ങിയതാണ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങൾ. സെക്രട്ടേറിയറ്റിലെ രണ്ട് സി പിഎം ഗ്രൂപ്പുകളാണ് രേഖ ചോർത്തലിന് പിന്നിലെന്നു അന്നും മുഖ്യമന്ത്രി സംശയിച്ചിരുന്നു. പുതിയ വിവാദങ്ങൾ മുറുകുമ്പോഴും പിണറായിക്ക് സംശയം സി പി എം അനുഭാവികളായ
ഉദ്യോഗസ്ഥരെ തന്നെയാണ്. വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റിലെ സി പി എം നേതാക്കൾ പിണറായിയുടെ നിഴലിലാകുമെന്ന കാര്യത്തിൽ സംശയമേയില്ല. ചെന്നിത്തലക്കാണെങ്കിൽ ഇത് ജീവൻമരണ പോരാട്ടമാണ്.സതീശനെ ഇപ്പോഴെങ്കിലും വെട്ടിയില്ലെങ്കിൽ തന്നെ കാര്യം കട്ടപൊകയാണെന്ന് ചെന്നിത്തലക്കറിയാം.
https://www.facebook.com/Malayalivartha

























