നവകേരള സൃഷ്ടിക്കും.... ഓടിനടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കണക്കിന് കിട്ടി.. മതേതര സർക്കാർ തന്നെ ഇത്തരം ശ്മശാനങ്ങൾ അനുവദിക്കുന്നത് സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വിരുദ്ധമാണ്...പരിശോധന വേണമെന്ന് ഹൈക്കോടതി...

നവകേരള സൃഷ്ടിക്കും നവോത്ഥാനത്തിനും ഓടിനടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരിനും കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് ശരിക്ക് കിട്ടി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സമുദായാടിസ്ഥാനത്തിൽ ശ്മശാനം അനുവദിക്കുന്നത് തുടരണോയെന്ന് നിയമ നിർമ്മാതാക്കൾ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പാലക്കാട് പുത്തൂരിലെ പൊതുശ്മശാനത്തിൽ ചക്‌ളിയൻ സമുദായക്കാരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് ദിശ എന്ന സംഘടന നൽകിയ ഹർജി പരിശോധിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. മതേതര സർക്കാർ തന്നെ ഇത്തരം ശ്മശാനങ്ങൾ അനുവദിക്കുന്നത് സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വിരുദ്ധമാണോയെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സമുദായാടിസ്ഥാനത്തിൽ ശ്മശാനങ്ങൾ അനുവദിക്കുന്ന നിയമം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിലുണ്ട് എന്നത് നാണക്കേടാണ്.
ജാതീയമായ വേർതിരിവുകൾ മരിച്ചാൽ പോലും ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രാകൃതമായ നിയമങ്ങൾ പൊളിച്ചെഴുതിക്കൊണ്ട് വേണമായിരുന്നു മുഖ്യമന്ത്രി നവോത്ഥാന കേരളം ഉദ്ഘാടനം ചെയ്യാൻ. അല്ലാതെ നാല് വോട്ടിന് വേണ്ടി സമുദായ നേതാക്കന്മാരെ ക്ഷണിച്ചുവരുത്തി, പൊതുഖജനാവിലെ പണം ചെലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയിട്ട് എന്ത് കാര്യം.പതിറ്റാണ്ടുകളായി ഇടതുപക്ഷവും ഐക്യജനാധിപത്യ മുന്നണിയും മാറി മാറി കേരളം ഭരിച്ചിട്ടും ജാതിയതയെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതാനായില്ല. ഇക്കൂട്ടരാണ് ജാതിയതയെക്കുറിച്ചും വർഗീയതയെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നത്. സംസ്ഥാനത്തെ പഞ്ചായത്ത് രാജ് ആക്ടിൽ വിവിധ സമുദായങ്ങൾക്കു പ്രത്യേക ശ്മശാനങ്ങൾ നിർമ്മിക്കാൻ അനുമതി നൽകാമെന്ന വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. ഇതനുസരിച്ച് ശ്മശാനങ്ങൾ അനുവദിച്ചിട്ടുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ചൂണ്ടിക്കാട്ടിയത്.മരിച്ചവർക്കെന്ത് ജാതി, എന്ത് മതം. ശവസംസ്‌കാരത്തിൽ പോലും ജാതിയെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണം നടക്കുന്നു എന്നതോർത്ത് നിങ്ങൾക്കാർക്കും ലജ്ജയില്ലേ നേതാക്കന്മാരെ. നിങ്ങളും നിങ്ങളുടെ പാർട്ടിയുമാണല്ലോ ഈ നാടിനെ വളർത്തിയതും തളർത്തിയതും. ഈ അവസ്ഥ മാറണം, എല്ലാ സമുദായങ്ങൾക്കും പൊതുവായുള്ള ശ്മശാനങ്ങളേ അനുവദിക്കാവൂ.
അതിന് സർക്കാർ പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്യണം. ഒരാൾ ഭൂമിയിൽ ജനിച്ച് വീഴുന്നത് തുല്യ അവകാശത്തോടെയാണ്. പിന്നീട് അവന് മേൽ ജാതിയും മതവും അടിച്ചേൽപ്പിക്കുന്നു. മതവിശ്വാസം തെറ്റൊന്നുമല്ല. പക്ഷെ, അതിന്റെ പേരിൽ സമൂഹത്തിൽ പലതരത്തിലുള്ള വേർതിരിവുകളുണ്ടാകുന്നു. അതുകൊണ്ട് മരണ ശേഷംഏതെങ്കിലും തരത്തിലുള്ള വ്യത്യാസമില്ലാതെ പൊതുയിടത്തിൽ തന്നെ സംസ്‌കാരമെങ്കിലും നടത്തണം. അത് അയാളുടെ അവകാശമാണ്. സംസ്ഥാനത്തെ സമുദായ ശ്മശാനങ്ങളുടെ കണക്കുകൾ ഇങ്ങിനെയാണ്, മുസ്‌ളിം- 1889, ക്രിസ്ത്യൻ- 2982, എസ്.സി - എസ്.ടി- 385,ബ്രാഹ്‌മണർ- 16, മറ്റുള്ളവർ- 443.ഹൈക്കോടതിയിൽ ദിശ നൽകിയ ഹർജി പരിശോധിച്ചാൽ പ്രബുദ്ധ കേരളീയരുടെ തലയ്ക്ക് ജാതി എത്രത്തോളം പിടിച്ചിരിക്കുന്നെന്ന് മനസ്സിലാകും. ലോകത്തെ കോവിഡ് മഹാമാരി കീഴടങ്ങിയ 2020ലാണ് സംഭവം നടന്നത്. നാളെ ആരൊക്കെ ജീവനോടെയുണ്ടാകും എന്ന അവസ്ഥയിൽ പോലും ജാതി വെറി മലയാളിയെ പിടിച്ചുലച്ചു എന്നത് ലജ്ജാകരമാണ്.
കോവിഡ് മരണമായതിനാലാണ് തർക്കമുണ്ടായതെന്ന് ജില്ലാ കളക്ടർ വിശദീകരണം കൊടുത്തത് കണക്കിലെടുത്ത് കോടതി ഹർജി തീർപ്പാക്കി. പൊതുശ്മശാനങ്ങളിൽ സമുദായം നോക്കാതെ സംസ്‌കാരം അനുവദിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഇപ്പോഴും ജാതീയതയുടെ ചങ്ങല പൊട്ടിക്കാൻ മലയാളിക്കോ ഭരണകർത്താക്കൾക്കോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മതേതരമെന്നും ഇന്ത്യയ്ക്ക് മാതൃകയെന്നും എല്ലാത്തിലും നമ്പർ വണ്ണെന്നും ഉറക്കെപറയുന്ന കേരളത്തിൽ മൃതദേഹങ്ങൾ വെവ്വേറെ കത്തിക്കാനും സംസ്‌കരിക്കാനും നിർബന്ധിതരാകുന്നത്. ഒരു മതവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല ജാതിയുണ്ടായത്. ജാതീയത അടിച്ചേൽപ്പിക്കപ്പെട്ട അരാജത്വ സമ്പ്രദായമാണ്. ഒരാൾക്ക് മതം മാറാനാകും എന്നാൽ ജനിച്ച് വീണ ജാതി ശരിയല്ലെന്ന് പറഞ്ഞ് മാറാനാകില്ല. അതായത് മാറ്റമില്ലാത്ത അവസ്ഥ. ഇത് ചിലരുടെ മാത്രം വളർച്ചയ്ക്ക് വേണ്ടി തന്ത്രപൂർവം സൃഷ്ടിച്ചതാണ്. അതിനെയൊക്കെ തച്ചുടയ്‌ക്കേണ്ടത് ജനാധിപത്യ സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ പലപ്പോഴും പിണറായി സർക്കാരിന് അതിന് കഴിഞ്ഞിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.കെ ബാലൻ സാംസ്‌കാരിക മന്ത്രി ആയിരുന്നപ്പോഴാണ് സി.പി.എമ്മിന്റെ കട്ട ചങ്കായിരുന്ന കലാഭവൻ മണിയുടെ സഹോദരന് ദുരനുഭവം ഉണ്ടായത്. കോവിഡ് കാലത്ത് കലാകാരന്മാരെ സഹായിക്കാൻ സംഗീതനാടക അക്കാദമി തീരുമാനിച്ചു. കലാപരിപാടി അവതരിപ്പിച്ച് കൊടുത്താൻ അക്കാദമി വെബ്‌സൈറ്റിലിടും 5000 രൂപയും കിട്ടും.
മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ അക്കാദമി ചേർപേഴ്‌സണായിരുന്ന അന്തരിച്ച കെ.പി.എ.സി ലളിതയെ വിളിച്ചു കാര്യം പറഞ്ഞു. അപേക്ഷിക്കാൻ പറഞ്ഞു. അപേക്ഷിക്കാൻ ചെന്നപ്പോൾ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണൻ നായരുടെ മറുപടി ഇങ്ങിനെയായിരുന്നു ' ആണുങ്ങൾക്കെന്ത് മോഹിനിയാട്ടം അത് മോഹിനികൾക്കുള്ളതല്ലേ'. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റുള്ള കലാകാരനോട് ഈ അനാദരവ് കാണിച്ചത് ജാതിയത കൊണ്ട് മാത്രമാണെന്ന് പകൽ പോലെ സത്യം. രാമകൃഷ്ണൻ അക്കാദമിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. കെ.പി.എ.സി ലളിത കൈമലർത്തി. രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപെട്ടു. എന്നിട്ടും പിണറായി സർക്കാർ ആ സെക്രട്ടറിയെ ഒരു ചുക്കും ചെയ്തില്ല. കോട്ടയത്തെ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹൻ വിദ്യാർത്ഥികളോടും ജീവനക്കാരോടും കാണിച്ച ജാതി വിവേചനം സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയതാണ്. ആ റിപ്പോർട്ട് പോലും സർക്കാർ പുറത്തുവിട്ടില്ല പകരം ഡയറക്ടറെ മാറ്റി തടിതപ്പി. ചെ്ത്തുകാരന്റെ മകനെന്ന ആക്ഷേപം നിരവധി തവണ പിണറായിക്കെതിരെ കെ.പി.സി.സി പ്രസിഡന്റെ കെ.സുധാകരനടക്കം പലരും ഉന്നയിച്ചിട്ടുണ്ട്. ജാത്യാധിക്ഷേപത്തിന്റെ തീവ്രത അറിയാവുന്ന പിണറായിക്ക് പോലും ജാതിക്കോമരങ്ങളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ നവോത്ഥാന കേരളം എന്ന പൊറാട്ട് നാടകം.
https://www.facebook.com/Malayalivartha

























