വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയായിരുന്നു അവള്‍. അവള്‍ മരിച്ച ശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാ ഫലം പുറത്തു വന്നത്.പഠന പ്രവര്‍ത്തനങ്ങളെല്ലാം ക്യത്യമായും വൃത്തിയായും പൂര്‍ത്തിയാക്കി സമര്‍പ്പിക്കും. ഓരോ വിദ്യാര്‍ത്ഥിനിയേയും സമര്‍ത്ഥമായി നിരീക്ഷി്ച്ച് വിവരങ്ങള്‍ കൈമാറുന്ന കഴിവുറ്റ ക്ലാസ് ലീഡര്‍... ലഹരി മാഫിയയുടെ നീരാളിപിടുത്തത്തില്‍ മരണത്തിന് കീഴടങ്ങിയ എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള ക്ലാസ് ടിച്ചറുടെ അഭിപ്രായം കണ്ണുനനയിക്കുന്നതായിരുന്നു

വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയായിരുന്നു അവള്‍. അവള്‍ മരിച്ച ശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാ ഫലം പുറത്തു വന്നത്.പഠന പ്രവര്‍ത്തനങ്ങളെല്ലാം ക്യത്യമായും വൃത്തിയായും പൂര്‍ത്തിയാക്കി സമര്‍പ്പിക്കും. ഓരോ വിദ്യാര്‍ത്ഥിനിയേയും സമര്‍ത്ഥമായി നിരീക്ഷി്ച്ച് വിവരങ്ങള്‍ കൈമാറുന്ന കഴിവുറ്റ ക്ലാസ് ലീഡര്‍... ലഹരി മാഫിയയുടെ നീരാളിപിടുത്തത്തില്‍ മരണത്തിന് കീഴടങ്ങിയ എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള ക്ലാസ് ടിച്ചറുടെ അഭിപ്രായം കണ്ണുനനയിക്കുന്നതായിരുന്നു. കുട്ടിയുടെ മരണത്തെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങളൊന്നും സത്യമായിരിക്കരുതേയെന്ന പ്രാര്‍ത്ഥനയാണ് അവളുടെ വിദ്യാലയത്തിലെ അധ്യാപകര്‍ക്കുള്ളത്.
സ്റ്റൂഡന്‍സ് പോലീസ് കേഡറ്റും, ഇംഗ്ലീഷ് ക്ലബ്ബിലെ അംഗവുമായിരുന്നു.. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടും അവള്‍ എങ്ങനെ ദുരന്തത്തിലേയ്ക്ക് നടന്നു പോയി എന്നാണ് അവളുടെ വിദ്യാലയം ചോദിക്കുന്നത്.
തലസ്ഥാന നഗരയില്‍ ഭരണസിരാകന്ദ്രത്തിന് തൊട്ടരികിലുള്ള പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തിന്റെ ചുരുളുകള്‍ ക്രൈംബ്രാഞ്ച് നിവര്‍ത്തിയപ്പോള്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പതിനാലുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ട ഫോറന്‍സിക് സര്‍ജനാണ് കേസ് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. കേരളത്തിലെ പോലീസ് സേനയിലെ ഉദ്യോഗസ്ഥന്റെ മകളാണ ആ പതിനാലുകാരി. എന്നിട്ടും കുട്ടിയുടെ മരണത്തില്‍ ലഹരിയുടെ കടന്നു കയറ്റം കണ്ടെത്തിയിരിക്കുന്നത് കുട്ടികളുള്ള രക്ഷിതാക്കളെ ചിന്തിപ്പിക്കേണ്ടതാണ്. സ്‌കൂളില്‍ പഠനത്തിലും പഠന ഇതര പ്രവര്‍ത്തനങ്ങളിലും ബഹുമിടുക്കിയായിരുന്ന ആ എട്ടാംക്ലാസുകാരി പലതവണ പലരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ജീവനക്കാരുടെ മനസിനെ പോലും മതിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
പതിനാലു വയസുള്ള പെണ്‍കുട്ടി , അതും സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തില്‍ നിന്നും സ്‌കൂളിലെത്തുന്ന അവള്‍ ലഹരി മാഫിയയുടെ ഇരയായി മരണത്തിന് കീഴടങ്ങിയതിലെ ദുരൂഹത മാറ്റുക മാത്രമല്ല. ലഹരിയുടെ ആ വല കണ്ടെത്തി പൊട്ടിച്ചു കളയാനും കഴിഞ്ഞില്ലെങ്കില്‍ ഇനിയും എത്രയോ ബാല്യങ്ങള്‍ തല്ലി കൊഴിക്കപ്പെടുമെന്നും ഭയക്കുന്നുണ്ട്. കൂട്ടുകാരോടൊപ്പം പുറത്തു പോകാനായി മുറിയില്‍ വസ്ത്രം മാറാനായി കയറിയ പെണ്‍കുട്ടി വളരെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു കൊണ്ട് അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ബോധരഹിതയായി കിടക്കുന്ന വിവരം അറിയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെ്ത്തിയിരുന്നു. അതുമാത്രമാല്ല പെണ്‍കുട്ടി പലതവണലൈംഗീക, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പീഡനത്തെ തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.
മ്യൂസിയം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എന്നാല്‍ അമിതമായ ലഹരി ഉപയോഗം കാരണം തലച്ചോറില്‍ രക്തസ്രാവമുണ്ടാകാമെന്ന കണ്ടെത്തലില്‍ നിന്നാണ് കേസ് ക്രൈം്ബ്രാഞ്ചിന് കൈമാറിയത്.'എന്റെ രക്ഷിതാക്കളോടാണ് ഞാന്‍ ഏറ്റവും നന്ദി പറയുന്നത്. അവരെന്നെ കൃത്യസമയത്ത് ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് അഡിക്ഷനില്ലാതാക്കി, എനിക്ക് കരുതലും പിന്തുണയുമായി കൂടെ നിന്നു. അവരില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു'-കണ്ണൂരില്‍, സഹപാഠി ലഹരി നല്‍കി നിരന്തര ശാരീരിക- മാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ലഹരി സംഘത്തിന്റെ വലയിലകപ്പെടുകയും ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇത്രയും പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വിതുമ്പിയ രംഗം കേരളക്കാരയാകെ ഞെട്ടിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ചുകൊടുത്ത കേസില്‍ തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് അറസ്റ്റിലായ പെണ്‍കുട്ടി ഭ്രാന്തമായ ശാരീരിക ചേഷ്ടകളോടെ അലറിക്കരഞ്ഞ് പുറത്തേക്കിറങ്ങിവരുന്നതും നമ്മള്‍ കണ്ടതാണ്.
സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗത്തിന്റെ നൂറുനൂറുകഥകളാണ് പുറത്തു വരുന്നത്.
വിദ്യാര്‍ത്ഥികള്‍ അകപ്പെട്ടുപോകുന്ന ആദ്യ ലഹരിക്കേസുകളല്ല ഇവയൊന്നും. സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ എന്ന ഇരപിടുത്തക്കാര്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്.
മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉല്‍പന്നങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കില്‍ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയില്‍ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍.എസ്. ഡി.എ തുടങ്ങിയ ന്യൂ ജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങളും, രാജ്യാന്തര വിപണിയില്‍ കോടികളുമാണ് മതിപ്പുവില.
പുതുതലമുറ ലഹരി'യുടെ രൂപഘടന, ഒളിച്ചുസൂക്ഷിക്കാനുള്ള സൗകര്യം, അവയുണ്ടാക്കുന്ന അഡിക്ഷന്‍ എന്നിവയെല്ലാമാണ് കുട്ടികളെ അവയിലേക്കാകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍.
വീടുകളില്‍ സ്റ്റാമ്പ് സ്റ്റിക്കര്‍ രൂപത്തിലും വെളുത്ത നിറത്തില്‍ പഞ്ചസാരക്കും ഉപ്പിനും സാമ്യമുള്ള ചെറുതരികളായും ഗുളിക രൂപത്തിലുമെല്ലാം സൂക്ഷിക്കുന്ന രാസലഹരികള്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. നാവിനടിയില്‍ വെക്കാവുന്ന സ്റ്റിക്കര്‍, കൂള്‍ പോലുള്ള ലഹരികള്‍ ക്ലാസ് മുറിയില്‍, മാസ്‌കിന്റെ മറവില്‍ ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാര്‍ക്കിടയില്‍ കാണുന്ന 'നെഗറ്റീവ് ഹീറോയിസ'ത്തിനും ലഹരി ഉപയോഗവുമായി ബന്ധമുണ്ട്. പഠനപ്രവര്‍ത്തനങ്ങളിലോ, കലാകായിക പ്രവര്‍ത്തനങ്ങളിലോ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളേക്കാളും ക്ലാസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന, അധ്യാപകരോട് തര്‍ക്കുത്തരം പറയുന്ന, ലഹരി പാദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളാണ് ഇന്ന് മിക്കപ്പോഴും സഹപാഠികളുടെ ആരാധനാപാത്രമായി മാറുന്നത്. 'നെഗറ്റീവ് ഹീറോയിസം' കാണിക്കുന്ന കുട്ടികളുടെ ഓര്‍ബിറ്റില്‍ നില്‍ക്കണം എന്നാഗ്രഹിക്കുന്നതിന്റെ ഭാഗമായി പോലും ലഹരി ഉപയോഗത്തിലേക്ക് കടക്കുന്ന കുട്ടികളുണ്ടെന്നതും ഞെട്ടിക്കുന്നതാണ്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗ കേസുകളെ പൊതുവായി പരിശോധിച്ചാല്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ തന്നെയാണ് കൂടുതല്‍. നിലവില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൂടുതലുള്ളത് കൊച്ചിയിലാണ്. ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനവ് വന്നിട്ടുള്ളതായും കാണാം. എന്നാല്‍ ആ 'വളര്‍ച്ച' ആണ്‍കുട്ടികളോടൊപ്പമെത്തിയിട്ടില്ല. കൊച്ചിയിലും പരിസര പ്രദേശങ്ങളിലേയും സുരക്ഷിത കരിയര്‍മാര്‍ പെണ്‍കുട്ടികള്‍ തന്നെയാണ്
മുന്‍പ് ഡാര്‍ക്ക് വെബുകള്‍പോലുള്ളവയുടെ സഹായത്തോടെ മാത്രം നടന്നിരുന്ന ലഹരി ഇടപാടുകളും ആശയവിനിമയങ്ങളും ഡയറക്ട് വെബ്ബിലൂടെയും നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡിജിറ്റലായി കിട്ടിയ പിന്തുണയാണ്, കോവിഡ് കാലത്ത് കുട്ടികളില്‍ അഡിക്ഷന്‍ വളരെയധികം കൂടാന്‍ കാരണമായതെന്നുവേണം മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ സാമൂഹിക പദവിയെ മോശമായി ബാധിക്കുമെന്നോ ഇത്തരം കേസില്‍പെട്ടു കഴിഞ്ഞാല്‍ കുട്ടികളുടെ ഭാവി നശിക്കുമെന്നോ ഉള്ള ആശങ്കകളാണ് കൗണ്‍സലിംഗില്‍നിന്നുപോലും രക്ഷിതാക്കളെ അകറ്റിനിര്‍ത്തുന്നത്.കൗണ്‍സിലിങ്ങ് പോലുള്ള സഹായ ഹസ്തങ്ങള്‍ ഏറ്റവും ആവശ്യമായ കാലഘട്ടമാണ് സ്‌കൂള്‍ വിദ്യാഭ്യാസ കാലം.
1985 ലെ എന്‍ ഡി പി എസ് ആക്റ്റ് പ്രകാരം ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനും, നിര്‍മിക്കാനും കൃഷിചെയ്യാനും, കൈവശം വയ്ക്കാനും, വില്‍ക്കാനും, വാങ്ങാനും, കഴിക്കാനുമുള്ള അവകാശങ്ങള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാലും ഈ നിയമമനുസരിച്ച് ഒരു കിലോയില്‍ താഴെയുള്ള കേസുകള്‍ ജാമ്യം കിട്ടുന്നവയാണ് എന്നത് വലിയ പോരായ്മയാണ്. പ്രാബല്യത്തില്‍ വന്നശേഷം 1988, 2001, 2014 വര്‍ഷങ്ങളിലായി മൂന്നുതവണ മാത്രം ഭേദഗതി ചെയ്ത ഈ നിയമത്തില്‍ കാലഘട്ടത്തിനനുയോജ്യമായി വീണ്ടും ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും കേന്ദ്ര പരിധിയില്‍ വരുന്ന നിയമത്തില്‍ 2014നുശേഷം മാറ്റം വരുത്തിയിട്ടില്ല. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് പിടിക്കപ്പെടുന്ന ടുബോക്കോ കേസുകളാണെങ്കിലും ചെറിയ പിഴയോടെ ജാമ്യം കിട്ടുന്നവയാണ്. ദുര്‍ബലമായ നിയമ വ്യവസ്ഥകള്‍ രാജ്യത്തെ അരുംകൊലകളിലേയ്ക്കാണ് നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ലഹരിയുടെ രാസരുചികളില്‍ മുങ്ങി മയക്കത്തിലാണ്ടുപോകുന്ന യുവതലമുറ ഒരിക്കലും രക്ഷിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്വമോ നഷ്ടമോ അല്ല. സമൂഹത്തിനും കൂടി കൃത്യമായ പങ്കാളിത്തമുണ്ട്. ഏത് കുട്ടിയും ഏത് നിമിഷവും ലഹരിയുടെ കെണിയിലകപ്പെട്ടേക്കാവുന്ന അരക്ഷിത അന്തരീക്ഷത്തില്‍ നിന്ന് അവരെ കൈപിടിച്ച് കയറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. സര്‍ക്കാറിനൊപ്പം സര്‍ക്കാറിതര സംഘടനകള്‍, വ്യക്തികള്‍ എന്നിവരെല്ലാം അടിയന്തരമായി അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്. സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഹരി വിരുദ്ധ ദിനത്തിലെ റാലിക്കും പ്ലക്കാര്‍ഡുകളിലെ മുദ്രാവാക്യങ്ങള്‍ക്കും അപ്പുറം ഇനിയും ജീവന്‍ കൊടുക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ നിന്ന് പിടികൂടിയത് ഇരുപത്തഞ്ച് ക്കിലോ എംഡിഎംഎ എന്നത് ഞെട്ടിക്കുന്ന കണക്കാണ് .ലഹരി മരുന്നുമായി പിടിയിലാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.300 മുതല്‍ 650 വരെ കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിവധ ഏജന്‍സികള്‍ ചേര്‍ന്ന് പിടികൂടിയിട്ടുമുണ്ട്.സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ലഹരി മരുന്നു മാഫിയയുടെ കെണിയില്‍ വീഴുന്നതില്‍ ഭൂരിപക്ഷം എന്നും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ നിരത്തി എക്സൈസ് വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























