കോടികളുടെ വെട്ടിപ്പ്... കേന്ദ്രം തുനിഞ്ഞിറങ്ങി... കേരളത്തിൽ IBക്ക് പുറകേ EDയും CBIയും... എ ഐ ക്യാമറ വമ്പൻ തട്ടിപ്പ്!

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികള്‍ ഖജനാവിലേക്ക് എത്തുമെന്ന് കണക്കുകള്‍. അങ്ങനെ കോടികൾ സംഘടിപ്പിക്കാൻ നടത്തിയ പദ്ധതിയിലാകട്ടെ കോടികളുടെ അഴിമതിയും.
സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിൽ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി) വിവര ശേഖണം ആരംഭിച്ചു. കേന്ദേ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇടപാടിന്റെ രേഖകൾ ശേഖരിച്ചു വരുന്നത്.
സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയാൽ കള്ളപ്പണക്കേസിൽ ഇ.ഡി അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ഐ.ബിക്ക് സാധിക്കും. അതിനിടയിൽ 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്‌ക്ക് ക്യാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ പുറത്തായതും തിരിച്ചടിയായിരിക്കുകയാണ്.
എ.ഐ.ക്യാമറ ഇടപാടില്‍ ഉടനീളം നടന്നത് ധനവകുപ്പ് മാനദണ്ഡങ്ങളുടെ ലംഘനം ആണെന്നുള്ളതും വ്യക്തമായിട്ടുണ്ട്. കെല്‍ട്രോണിന് കരാര്‍ നല്‍കിയതും എസ്.ആര്‍.ഐ.ടിക്ക് ഉപകരാര്‍ നല്‍കിയതും 2018 ഓഗസ്റ്റില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ്. ക്രമക്കേടുകള്‍ തെളിയിക്കുന്ന ധനവകുപ്പ് ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.
ഉപകരാര്‍ നല്‍കിയത് ഗതാഗതവകുപ്പ് അറിയേണ്ട എന്ന മന്ത്രി പി.രാജീവിന്‍റെ വാദം തെറ്റാണെന്നും ഇതോടെ വ്യക്തമായി. ഉപകരണങ്ങള്‍ വാങ്ങുന്നതിന് അക്രഡിറ്റഡ് ഏജന്‍സിക്ക് രണ്ടുതരത്തില്‍ കരാര്‍ നല്‍കാം. പി.എം.സിയായി പ്രവര്‍ത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും.
അക്രഡിറ്റഡ് ഏജന്‍സിക്ക് മതിയായ വൈദഗ്ധ്യം ഉണ്ടെങ്കിലേ അവര്‍ക്ക് സ്വന്തമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കാവൂ. ഇതിന്‍റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനായിരിക്കും. ഇവിടെ എ.ഐ.ക്യാമറകള്‍ സ്ഥാപിച്ച് പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ആദ്യ വീഴ്ച.
അങ്ങനെ കരാര്‍ നല്‍കുമ്പോള്‍ നല്‍കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണം. 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ക്യാമറകളിലും ഉപകരണങ്ങളിലും അഞ്ചുശതമാനം പോലും കെല്‍ട്രോണിന്‍റേതല്ല. കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.ടിക്ക് ഉപകരാര്‍ നല്‍കിയത് ഗതാഗത വകുപ്പ് അറിഞ്ഞിരുന്നില്ല.
മൂന്നാം കക്ഷിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയായിരിക്കണം. ഈ ബിഡിങ് നടപടികള്‍ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണം. പി.എം.സി ആയിട്ടാണ് അക്രഡിറ്റഡ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതെങ്കില്‍ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്.
മൂന്നാം കക്ഷിക്ക് പണം നല്‍കുന്നത് വകുപ്പ് നേരിട്ടായിരിക്കണം എന്നാണ് ധനവകുപ്പ് ഉത്തരവില്‍ പറയുന്നത്. ഈ നിബന്ധനകളൊന്നും കെല്‍ട്രോണ്‍ – എസ്.ആര്‍.ഐ. ഉപകരാറില്‍ പാലിക്കപ്പെട്ടില്ല. അപ്പോൾ ഈ വിഷയങ്ങൾ എത്തിച്ചേർന്ന് നിൽക്കുന്നത് എവിടെയാണെന്നുള്ളത് വളരെ വ്യക്തമാണ്.
കെൽട്രോണിൽ നിന്ന് കരാറെടുത്ത എസ്.ആർ.ഐ.ടി, ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുമുൾപ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓർഡർ നൽകിയത്. സിവിൽ ജോലികൾക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നൽകിയത്.
അതേസമയം, എം.വി.ഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരുദിവസം നിശ്ചിത കേസുകള്‍ എടുക്കുന്നതിന് ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, അതു തികയ്ക്കാന്‍സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പ്രധാനറോഡുകളില്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധനയില്‍ സാധിക്കുന്നില്ല. പ്രധാന റോഡുകളിലാണ് പ്രധാനമായും എ.ഐ. ക്യാമറകള്‍ വെച്ചിരിക്കുന്നത്. അതിനാല്‍ ഇനി ഇടറോഡുകളിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുയാണ് ഉദ്യോഗസ്ഥര്‍.
നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പകര്‍ത്തി എം.വി.ഡി.യുടെ കണ്‍ട്രോള്‍ റൂമിലേക്കു പകരും. നിയമംലംഘിച്ച വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടീസ് ഉടമകള്‍ക്കു കിട്ടും. പിഴ ഓണ്‍ലൈനിലായി അടയ്ക്കണം. അക്ഷയകേന്ദ്രങ്ങള്‍ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തും.
24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാല്‍ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. 232.25 കോടി ചെലവിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും ക്യാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. കാമറാദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും.
https://www.facebook.com/Malayalivartha

























