വല്ലാത്തൊരു കാഴ്ച... ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ നിസഹായനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു; തന്റെ സങ്കേതവും കൂട്ടുകാരേയും കണ്ടെത്താനുള്ള മണം പിടിച്ചില്‍ എങ്ങുമെത്തിയില്ല; അരിക്കൊമ്പന്‍ നടന്നു മറഞ്ഞു

അങ്ങനെ ദിവസങ്ങളോളം മലയാളികളുടെ ചര്‍ച്ചാ വിഷയമായ അരിക്കൊമ്പന്‍ മറ്റൊരു ലോകത്താണ്. കഴുത്തില്‍ പിടിപ്പിച്ച സെന്‍സറുമായി നിസഹായനായി അലയുകയാണ്. സ്വന്തം സ്ഥലവും കൂട്ടുകാരേയും ബന്ധുക്കളേയും നഷ്ടപ്പെട്ട അരിക്കമ്പന്‍ ഏകാകിയാണ്. വെല്ലുവിളികളെ അതിജീവിച്ച് ഒന്നേന്ന് ഇനിയെല്ലാം കെട്ടിപ്പടുത്തണം.
അവസാനം അരിക്കൊമ്പന്‍ ശാന്തനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നല്‍കുന്ന വിവരം.
അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തീകരിച്ചത് ഇന്നലെ പുലര്‍ച്ചെ നാലോടെ. പ്രതികൂല കാലാവസ്ഥയാണു ദൗത്യം വൈകാന്‍ കാരണം. രാത്രി പെയ്ത ശക്തമായ മഴ വാഹനത്തിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്കു തടസ്സമായി. നേരത്തേ നിശ്ചയിച്ച സ്ഥലത്തേക്കു വാഹനം എത്തിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഈ സ്ഥലത്തിന് 2 കിലോമീറ്റര്‍ മുന്‍പായി ആനയെ ഇറക്കുകയായിരുന്നു.
ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോയ ഉടനെ എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ മയക്കം വിട്ട ആന ഊര്‍ജസ്വലനായി. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ആന ദൗത്യസേനയ്ക്കു നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉള്‍ക്കാട്ടിലേക്കു തുരത്തി. ആനയുടെ നീക്കങ്ങള്‍ ജിപിഎസ് കോളറില്‍നിന്നു ലഭിക്കുന്ന സിഗ്‌നല്‍ വഴി വനപാലകര്‍ നിരീക്ഷിക്കുന്നുണ്ട്. ആദ്യവിവരം അനുസരിച്ച് ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത പിന്നിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സീനിയര്‍ഓട ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ഉള്‍വനത്തിലായതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
കുമളിയിലെ ജനങ്ങളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തി. അരിക്കൊമ്പനെ എത്തിക്കുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഇതു മുന്നില്‍ക്കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വന്‍ പൊലീസ് സന്നാഹം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂജകള്‍ നടത്തിയും ആരതി ഉഴിഞ്ഞുമാണു ജനങ്ങള്‍ അരിക്കൊമ്പനെ പെരിയാറിലേക്കു വരവേറ്റത്.
അതേസമയം ചിന്നക്കനാലില്‍നിന്നു ലോറിയില്‍ കയറ്റി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റു. സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ഇത് ഉണങ്ങാന്‍ വേണ്ട മരുന്നു നല്‍കിയ ശേഷമാണ് ആനയെ ലോറിയില്‍നിന്ന് ഇറക്കിയത്. ചിന്നക്കനാലില്‍നിന്നു ലോറിയില്‍ കയറ്റിയ സമയത്തോ യാത്രയ്ക്കിടയിലോ ആയിരിക്കാം പരുക്കേറ്റതെന്നാണു നിഗമനം. ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തില്‍ മുറിവുകള്‍ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളില്‍ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.
ഈ വര്‍ഷം ഏറ്റെടുത്ത മൂന്നാമത്തെ പ്രധാന ആന ദൗത്യവും വിജയത്തിലെത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണു വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ. ഏറെ വെല്ലുവിളിയുയര്‍ത്തിയ അരിക്കൊമ്പന്‍ ദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. വനം വകുപ്പിന്റെ ഒരു വലിയ ദൗത്യം തന്നെയായിരുന്നു. ആനയെ മാറ്റിപ്പാര്‍പ്പിക്കുക എന്നതായിരുന്നു ശാന്തനാക്കാനുള്ള വഴി. അതു വിജയകരമായി പൂര്‍ത്തിയാക്കാനായി.
ചെറുതും വലുതുമായി ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണു വിജയത്തിലെത്തിയത്. ചെരിവുള്ള ഭൂപ്രദേശമായിരുന്നു പ്രധാന വെല്ലുവിളി. ഇത്തരത്തിലൊരു ദൗത്യത്തിനു വളരെ പ്രതികൂലമായ ഭൂപ്രകൃതിയാണിത്. നമ്മള്‍ കൊടുക്കുന്നതു ആനയെ നാലു കാലില്‍ നിര്‍ത്തിക്കൊണ്ടുള്ള സെഡേഷനാണ്. അങ്ങനെയുള്ളപ്പോള്‍ അവിടെ വാഹനമെത്താന്‍ കഴിയണം. അത് അസാധ്യമായതിനാലാണു വളരെ സമയമെടുത്ത് ആന അനുകൂല സ്ഥലത്തേക്കു വരുന്ന സമയം നോക്കി കാത്തിരുന്നത്. അതു വിജയിച്ചുവെന്നും അരുണ്‍ സഖറിയ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























