ജനലക്ഷങ്ങളുടെ ഒഴുക്ക്.... ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ പൂരാഘോഷത്തിന് സമാപനമാകും

പൂരങ്ങളുടെ പൂരത്തിലെ സുപ്രധാന കാഴ്ചയായ വെടിക്കെട്ടിന്റെ ആവേശം ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങി. ഇന്ന് പകല്‍പൂരത്തിന്റെയും പകല്‍ വെടിക്കെട്ടിന്റെയും പിന്നാലെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂരിന്റെ പൂരാഘോഷത്തിന് സമാപനമാകും.
പകല്‍ പൂരത്തിന് മുന്നോടിയായി രാവിലെ എട്ടിന് മണികണ്ഠന്‍ പന്തലില്‍ നിന്ന് പാറമേക്കാവ് വിഭാഗത്തിന്റെയും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടി വിഭാഗത്തിന്റെയും എഴുന്നള്ളത്ത് തുടങ്ങി.
പടിഞ്ഞാറേ നടയില്‍ എഴുന്നള്ളി നിന്ന് ഇരുവിഭാഗവും കുടമാറ്റം നടത്തി പകല്‍പൂരം നടത്തും. ശേഷം പകല്‍ വെടിക്കെട്ടും നടക്കും. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെ നിലപാട് തറയില്‍ എത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാഘോഷത്തിന് സമാപനമാകും.
കഴിഞ്ഞവര്‍ഷത്തെ പൂരംവെടിക്കെട്ടിന്റെ എല്ലാ പോരായ്മകളും മറികടക്കുന്നതായിരുന്നു ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ വെടിക്കെട്ട്. 4.15ന് തിരുവമ്പാടി വിഭാഗമാണ് പൂരംവെടിക്കെട്ടിന് തിരികൊളുത്തിയത്.
പിന്നാലെ പാറമേക്കാവ് വിഭാഗവും ചേര്‍ന്നതോടെ ആരാധകരുടെ ആവേശം വാനോളമെത്തി.ഇന്നലെ അസ്തമയ സമയത്തോടനുബന്ധിച്ച് ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി തേക്കിന്‍കാട് മൈതാനത്ത് ആനപ്പുറമേറിയ കുടമാറ്റച്ചന്തം നടന്നു. ഇന്നേവരെ കാണാത്ത ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി വര്‍ണ്ണക്കുടകള്‍ തിളങ്ങിമറഞ്ഞു.
പാറമേക്കാവിലമ്മ ഗോപുരം വഴി തെക്കോട്ടിറങ്ങുമ്പോള്‍ കുടകള്‍ മാറിമാറിച്ചൂടി. പിന്നാലെ തിരുവമ്പാടിയും. സ്വരാജ് റൗണ്ടില്‍ അഭിമുഖമായി ഇരുദേവിമാരും നിലകൊണ്ടപ്പോള്‍ സമയം 5.58. പച്ചക്കുടയിലായിരുന്നു കുടമാറ്റത്തിന്റെ തുടക്കം. ഫുട്ബാള്‍ ലോകകപ്പേന്തിയ മെസിയും രാമച്ച ഗണപതിയും ശിവനും ഭഗവതിയുമെല്ലാം കുടകളില്‍ അണിനിരന്നപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. 7.20 ന് കുടമാറ്റം പൂര്‍ത്തിയായി.
അതേസമയം അടുത്ത പൂരത്തിന് കാണാമെന്ന ഉപചാരം ചൊല്ലലിന് സാക്ഷിയാകാനും ജനസാഗരം അവിടേക്ക് ഒഴുകിയെത്തും. ഇന്ന് പകല്‍പൂരം തൃശൂരുകാരുടെ സ്വന്തമാണ്. സുരക്ഷിതമായ പൂരാസ്വാദനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമുണ്ട് ഇത്തവണ. അടുത്ത വര്‍ഷം പൂരം നടക്കുക ഏപ്രില്‍ 19നാണ്.
" f
https://www.facebook.com/Malayalivartha

























